‘സങ്കീർത്തന ധ്യാനം’ – 16
പാ. കെ. സി. തോമസ്
‘യഹോവ പീഢിതന് ഒരു അഭയസ്ഥാനം’, സങ്കീ : 9:9
ദൈവഭക്തന്മാർ അനുഭവത്തിന്റെ വെളിച്ചത്തിൽ പാടിയ പാട്ടുകളാണ് സങ്കീർത്തനങ്ങൾ. കഷ്ടതയുടെ തീച്ചൂളയിൽ കൂടെ കടന്ന് പോയവരായിരുന്നു ഈ ഭക്തന്മാർ. അവരെ പീഡിപ്പിച്ചവർ വളരെ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഈ സങ്കീർത്തനക്കാരൻ ദാവീദ് വളരെ പീഡിപ്പിക്കപ്പെട്ട ഒരു ദൈവഭക്തനായിരുന്നു. അസൂയ പൂണ്ട ശൗൽ ദാവീദിനെ വളരെ പീഡിപ്പിച്ചു. കൊല്ലുവാൻ തന്ത്രങ്ങൾ വളരെ മെനഞ്ഞു, കുന്തം ചാണ്ടി, സൈന്യങ്ങളുമായി അനുഗമിച്ചു. മരണത്തിനും തനിക്കും ഇടയിൽ ഒരു അടി മാത്രം അകലമെന്ന് ദാവീദ് ചിന്തിച്ച സമയങ്ങൾ ഉണ്ടായിരുന്നു. ഫെലിസ്ത്യരും അമാലേക്യരും, കൂടെ ഉണ്ടായിരുന്നവർ പോലും തന്നെ പീഡിപ്പിച്ചു. എന്നാൽ താൻ സേവിച്ച ദൈവം തന്റെ അഭയസ്ഥാനമായിരുന്നു. ഓടി ചെന്ന് അഭയം പ്രാപിക്കുവാൻ, അഭയം പ്രാപിക്കുവാൻ, ഭദ്രത അനുഭവിക്കുവാൻ, ആശ്വാസം പ്രാപിക്കുവാൻ, തന്റെ ദൈവം ഒരു അഭയസ്ഥാനമായി സങ്കേത നഗരമായി ഇരുന്നിട്ടുള്ള സമയങ്ങൾ ദാവീദിന് മറക്കുവാൻ കഴിയുമായിരുന്നില്ല. കഷ്ടകാലത്ത് യഹോവ തനിക്ക് ഒരു അഭയസ്ഥാനമായിരുന്നു. യഹോവയുടെ നാമത്തെ ബലമുള്ള ഗോപുരമായി ഭക്തന്മാർ കണ്ടു. നീതിമാന്മാർ ഓടി അതിൽ അഭയം പ്രാപിച്ചു. വേട്ടയാടുന്ന ശത്രുവിന്റെ കെണിയിൽ നിന്നും രക്ഷപെട്ട് ഓടുന്ന ഒരു ദൈവപൈതൽ അഭയം കണ്ടെത്തുന്നു. സങ്കേത നഗരത്തിൽ പ്രവേശിച്ച ഒരുവന് ദോഷം ചെയ്യുവാൻ രക്തപ്രതികാരകന് കഴിയുകയില്ല. പ്രതികൂല സാഹചര്യങ്ങളിൽ കോരഹ് പുത്രന്മാർ അനുഭവത്തിൽ പാടി. ദൈവം നമ്മുടെ സങ്കേതവും ബലവും കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. ദൈവസന്നിധിയെ അഭയസ്ഥാനമായി കണ്ടവർ പറഞ്ഞു. ഭൂമി മാറിപോയാലും പർവതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും, അതിലെ വെള്ളം ഇരച്ച് കലങ്ങിയാലും അതിന്റെ കോപം കൊണ്ട് പർവതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല. എന്ത് കൊണ്ടെന്നാൽ അവരുടെ അനർത്ഥ ദിവസത്തിൽ ഓടി ഒളിക്കുവാൻ അവർക്ക് ഒരു അഭയസ്ഥാനം ഉണ്ടായിരുന്നു. ദൈവം തന്റെ കൂടാരത്തിന്റെ മറവിൽ അവരെ മറച്ചു. അത്യുന്നതന്റെ മറവിൽ വസിക്കുകയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കുകയും ചെയ്തവർ യഹോവയെകുറിച്ച് അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്ന് ഉറക്കെ പറഞ്ഞു. യഹോവ ദാവീദിനെ അവന്റെ സകല ശത്രുക്കളുടെ കൈയ്യിൽ നിന്ന്നും ശൗലിന്റെ കൈയ്യിൽ നിന്നും വിടുവിച്ചു അനുഭങ്ങൾ അയവിറക്കി പാടി, യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു. കുഴിമുയൽ ബലഹീന ജീവിയാണ്. അതിനെ പീഢിപ്പിക്കുവാൻ ശ്രമിക്കുന്ന പീഡകർ ഉണ്ട്. എന്നാൽ അത് രക്ഷപെട്ട് പോകുന്നത് പാറക്കോട്ടകളിൽ അഭയം പ്രാപിക്കുവാൻ കഴിയുന്നതിനാലാണ്. മനുഷ്യർ നമ്മോട് എതിർത്തപ്പോൾ അവരുടെ കോപം നമ്മുടെ നേരെ ജ്വലിക്കുമ്പോൾ നാം നശിച്ചു പോകാതിരുന്നത് പീഡിതന് ഒരു അഭയസ്ഥാനമായി കഷ്ടകാലത്ത് ഒരു അഭയസ്ഥാനമായി ദൈവം ഉണ്ടായിരുന്നതിനാലാണ്. ബലവാനും ബലഹീനനും തമ്മിൽ വ്യവഹാരം ഉണ്ടാകുമ്പോൾ ബലവാൻ ബലഹീനനെ ദോഷപ്പെടുത്തുമായിരുന്നു. എന്നാൽ ബലഹീനന് ഒരു അഭയസ്ഥാനമായി സർവ്വശക്തനായ ദൈവം കൂടെ ഇരിക്കുന്നു. ആ ദൈവം അവനെ പരിപാലിക്കുന്നു. അവന് ഭദ്രത നൽകുന്നു. പീഢകന്മാരുടെ നേരെ കരം നീട്ടുന്നു. പീഢിപ്പിച്ചവർ പീഢ അനുഭവിക്കേണ്ടി വരുന്നു. ദൈവത്തിൽ ശരണപ്പെട്ട് ജീവിക്കുവാൻ കഴിയുന്നവനാണ് ഭാഗ്യവാൻ. അവന് ദോഷം ചെയ്യുവാൻ ആരെ കൊണ്ടും കഴിയുകയില്ല.