‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (98)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
ഈ അദ്ധ്യായം മൂന്നായി വിഭജിക്കാം.
i) ന്യായപ്രമാണവും അതിന്റെ അധികാരവും (വാ. 1-6)
ii) ന്യായപ്രമാണവും അതിന്റെ ശുശ്രുഷയും (വാ. 7-13)
iii) ന്യായപ്രമാണവും അതിന്റെ അപ്രാപ്തിയും പരിധിയും (വാ. 14-25)
7:7 ന്യായപ്രമാണം പാപമെന്നോ ? ഒരു വിശ്വാസി ന്യായപ്രമാണസംബന്ധമായി മരിച്ചു എന്ന് മുകളിൽ പറഞ്ഞതിനോടുള്ള ബന്ധത്തിൽ ഉദിക്കുന്ന ഒരു ചോദ്യമാണിത്. ‘ഒരു നാളുമരുത്’ എന്നുള്ള മറുപടി ആദ്യം കൊടുക്കുകയും പിന്നാലെ വിശദമായി മറുപടി നൽകുകയും ചെയ്യുന്നു. തുടർന്നുള്ള മറുപടിയിൽ ന്യായപ്രമാണം പാപമല്ലെന്ന് മാത്രമല്ല അത് മൂലം ചില സാദ്ധ്യതകളുണ്ടെന്നും സ്ഥാപിച്ചിരിക്കുന്നു.
ന്യായപ്രമാണം പാപമോ പാപത്തിന് കാരണമോ അല്ല. പാപപ്രകൃതിയോട് കൂടിയ മനുഷ്യൻ പാപപ്രവർത്തിക്ക് അതിനെ അവസരമാക്കി മാറ്റുന്നു. ന്യായപ്രമാണത്താലല്ലാതെ താൻ പാപത്തെ അറിഞ്ഞില്ല. ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനം വരുന്നു. (3:20)
ന്യായപ്രമാണം മനുഷ്യനെ അവന്റെ പാപവും അപ്രാപ്തിയും മനസ്സിലാക്കുകയും ദൈവകൃപയ്ക്ക് മാത്രം നൽകുവാൻ കഴിയുന്ന വിടുതലിനെക്കുറിച്ച് അവനെ ബോധവാനാക്കുകയും ചെയ്യുന്നു. ഈ അദ്ധ്യായത്തിൽ 35 – ൽ പരം പ്രാവശ്യം ‘ഞാൻ’, ‘എന്റെ’, ‘എന്നിൽ’ എന്നീ പദപ്രയോഗങ്ങൾ കാണാം.
മോഹിക്കരുത് … അറികയില്ലായിരുന്നു (പുറ :20:17, ആവ : 5:21) കല്പനകളുടെ ബാഹ്യമായ ലംഘനം മാത്രമല്ല, ഹൃദയത്തിൽ പാപവികാരങ്ങളുടെ ആദ്യത്തെ ചലനം പോലും ശിക്ഷാർഹമെന്ന് ന്യായപ്രമാണം വിധിക്കുന്നു (മത്തായി :5:21-30) പത്താം കല്പന പാപത്തിന്റെ സ്വഭാവത്തെയും മുഴുവനായി വീണ് പോയ മനുഷ്യന്റെ സ്വഭാവത്തെയും വെളിപ്പെടുത്തുന്നു. അത്, ന്യായപ്രമാണത്തിന്റെ അനുസരണം അസാദ്ധ്യവും പാപിയെ നിരാശനും ആക്കിത്തീർക്കുന്നു.
മോഹം മനുഷ്യഹൃദയത്തിൽ കുടികൊള്ളുന്നുണ്ടെങ്കിലും മോഹിക്കരുത് എന്ന ആജ്ഞയോടെ കൂടെ ന്യായപ്രമാണം കടന്ന് വരുമ്പോൾ മാത്രമാണ് മനുഷ്യൻ മോഹത്തെ കുറിച്ച് ബോധവാനാകുന്നത്. ന്യായപ്രമാണത്തിന്റെ ആത്മീകവും ആന്തരികവുമായ സ്വഭാവം വെളിപ്പെടുത്തേണ്ടതിനാണ് ന്യായപ്രമാണത്തിലെ ഈ കല്പന ദൃഷ്ടാന്തമായി പറഞ്ഞിരിക്കുന്നത്.
മോഹം എന്ന വാക്ക് പുതിയനിയമത്തിൽ 37 പ്രാവശ്യം കാണുന്നുണ്ട്. അതിൽ 3 എണ്ണം ഒഴികെ, എല്ലാം ദുഷ്ടമോഹങ്ങളെ കുറിക്കുന്നു. ആ മൂന്നെണ്ണം താഴെ പറയുന്നു. (ലുക്കോ :22:15, ഫിലി :1:23, 1 തെസ്സ :2:17) താഴെ ഉദാഹരണമായി പറഞ്ഞിരിക്കുന്നവയും ഇവയുമായുള്ള അന്തരം നോക്കുക (മർക്കോ :4:19)