‘ഇതാ, നോഹയുടെ കാലം’ – 11
പാ. ബി. മോനച്ചൻ, കായംകുളം
തങ്ങളുടെ ജീവിത പങ്കാളിയോട് അവിശ്വസ്തത കാണിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ദൈവം നിങ്ങളെ പരസ്യകോലം ആക്കുന്നതിന് മുൻപേ ക്രമംകെട്ട ജീവിതരീതി വിട്ട് കുടുംബജീവിതത്തിൽ വിശ്വസ്തത പാലിക്കുവാൻ പരിശുദ്ധാത്മാവ് ആലോചന നൽകുന്നു. നിസ്സാര പ്രശ്നങ്ങൾ വലുതാക്കപ്പെടും മുൻപ് പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും കാര്യങ്ങൾ പറഞ്ഞ് തീർത്ത് ക്രമപ്പെടുത്തുവാൻ കർത്താവ് ഇടയാക്കട്ടെ. നിങ്ങളുടെ തലമുറയെ ഓർത്തെങ്കിലും അങ്ങനെ ചെയ്യണം. ‘ബോധിച്ച ഏവരെയും ഭാര്യമാരായി എടുക്കുന്ന കാലമായി ആ കാലം തീർന്നു’ എന്നാണ് ഉല്പത്തി 6:2 ൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇഷ്ട്ടപെട്ടതിനെ കെട്ടുന്ന കാലം – ഇക്കാലത്ത് മാതാപിതാക്കന്മാർ ആലോചിച്ച് നടത്തുന്ന വിവാഹങ്ങൾ കുറയുകയും ഓരോരുത്തനും, ഓരോരുത്തിയും സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന വിവാഹങ്ങൾ കൂടുകയും ചെയ്യുന്നു. വിവാഹം കഴിക്കാതെ തന്നെ ഭാര്യാഭർത്താക്കന്മാരെപ്പോലെ കഴിയുന്ന പദ്ധതിയും കൂടി വരുന്നു.
ഒരു മകനെ, മകളെ ജന്മം നൽകി പഠിപ്പിച്ച് കാര്യപ്രാപ്തിയാക്കുന്നതുവരെയേ ഇപ്പോൾ മാതാപിതാക്കൾക്ക് അവരുടെ മേൽ അധികാരം ഉള്ളൂ. സ്വന്തം കാലിൽ നിൽക്കുവാൻ ത്രാണിയായാൽ, പറക്കമുറ്റിയാൽ, അവനും അവളും അവരുടെ വഴിയേ പോകുന്നു.
പ്രേമത്തിന് കണ്ണും, കാതും, ബെല്ലും, ബ്രേക്കും ഒന്നും ഇല്ലല്ലോ. തങ്ങളേക്കാൾ താണതെന്നോ, ഉയർന്നതെന്നോ, നിലയ്ക്ക് ചേർന്നതാണോ, ചേരാത്തതാണോ, ജാതിയോ, മതമോ, ഒന്നും അവിടെ പ്രശ്നമാകുന്നില്ല. മാതാപിതാക്കളുടെ പ്രതീക്ഷകളുടെ കടയ്ക്കൽ കത്തി വച്ച് കൊണ്ട് തങ്ങൾക്ക് ബോധിച്ചവരുടെ കൂടെ മക്കൾ ഇറങ്ങിപോകുന്നു. വല്യവീട്ടിലെ കുട്ടി ബസ്സ് കണ്ടക്ടറിന്റെയും, പത്രക്കാരന്റെയും, പാൽ വിതരണകാരന്റെയും ഒക്കെ വലയിൽ വീഴുന്നു. കോടതി വരാന്തകളിൽ വച്ച് നിഷ്കരുണം അവർ തങ്ങളുടെ മാതാപിതാക്കളെ തള്ളിപറഞ്ഞ് , അവളെ നൊന്ത് പ്രസവിച്ച അമ്മയോട് ഒരു യാത്രാമൊഴിപോലും ചോദിക്കാതെ തനിക്ക് ബോധിച്ചവനോട് കൂടെ ജീവിക്കാൻ ഇറങ്ങിപ്പോകുന്ന കാഴ്ച ഇ കാലങ്ങളിൽ സാധാരണമാണല്ലോ.
ഇത്തരം പ്രേമവിവാഹങ്ങൾ മിക്കതും തകർന്ന് തരിപ്പണമാകുന്നു. ചില വർഷങ്ങൾ മുൻപോട്ട് പോകുന്നു. ആദ്യത്തെ ആവേശവും സന്തോഷവും എല്ലാം അവസാനിക്കുന്നു. ഒന്ന് രണ്ട് മക്കളും അവർക്ക് ജനിക്കുന്നു. പറയത്തക്ക ജോലി ഇരുവർക്കും ഇല്ല വാടകവീട്ടിൽ മാറി മാറി താമസിക്കുന്നു. ഒടുവിൽ കടഭാരം ഏറി ജീവിക്കാൻ നിർവാഹമില്ലാതെ വരുന്നു. ഇനിയും അപ്പന്റെയും അമ്മയുടെയും അടുക്കൽ എങ്ങനെ പോകും. അവന്റെ വീട്ടുകാരും ഈ വിവാഹത്തെ എതിർത്തിരുന്നു. അത്കൊണ്ട് അവിടെ നിന്നും സഹായം ഇല്ല. തന്മൂലം അവർ ഒരു തീരുമാനം എടുക്കുന്നു. ഒരുമിച്ച് മരിക്കുക. നൊന്ത് പ്രസവിച്ച കുഞ്ഞുങ്ങൾക്ക് ആഹാരപദാർത്ഥങ്ങളിൽ അവരറിയാതെവിഷം കലക്കി നൽകിയിട്ട് അവരും കഴിക്കുന്നു. ആ രാത്രി അവരുടെ അന്ത്യനിദ്രയുടെ രാത്രിയായി മാറുന്നു. ചില വിദ്വാന്മാർ ഉണ്ട്, ഭാര്യയ്ക്കും മക്കൾക്കും വിഷം കൊടുത്തിട്ട് അവർ സൂത്രത്തിൽ രക്ഷപ്പെടും. വേറെ സിജില മിടുക്കന്മാർ അവിടെ നിന്നും മുങ്ങി വേറെ എവിടെയെങ്കിലും പൊങ്ങും. സുമുഖിയായ മറ്റൊരുവളെ വിവാഹം കഴിക്കും. അങ്ങനെ ആദ്യത്തെ പെൺകുട്ടിയും കുഞ്ഞുങ്ങളും വഴിയാധാരമാക്കപ്പെടുന്നു.
നിങ്ങൾ വർത്തമാനപത്രം നിവർത്തിനോക്കുക, ഒരു കുടുംബ ആത്മഹത്യയെങ്കിലും ഇല്ലാത്ത ഒരു ദിവസമെങ്കിലും ഉണ്ടോ ? എനിക്ക് മനസ്സിലാകാത്ത കാര്യം ഒരു പെറ്റതള്ളയ്ക്ക് താൻ നൊന്ത് പ്രസവിച്ച കുഞ്ഞുങ്ങൾക്ക് ഭക്ഷണപദാർത്ഥത്തിൽ, പേപ്പട്ടിയെ കൊല്ലുവാൻ വിഷം കൊടുക്കും പോലെ, എങ്ങനെ വിഷം നൽകുവാൻ കഴിയും എന്നാണ് ? നിങ്ങളെ വിശ്വസിച്ച് നിങ്ങൾ നൽകിയ ഭക്ഷണം വിഷമാണെന്ന് അറിയാതെ വാങ്ങിക്കഴിച്ച് പിടഞ്ഞ് മരിച്ച കുഞ്ഞുങ്ങളുടെ കുലപാതകിയായ നിന്നെ ബോധം ഉണ്ടെങ്കിൽ അവർ അമ്മ എന്നും അച്ഛൻ എന്നും വിളിക്കുമോ ? ഇത്ര നീചമായ ക്രൂരമായ, പൈശാചികമായ പ്രവർത്തിയ ചെയ്യുന്ന നിങ്ങളെ മൃഗങ്ങൾ എന്ന് വിളിച്ചാൽ കാര്യം തിരിച്ചറിഞ്ഞാൽ അവർ പോലും പ്രതിഷേധിക്കുമെന്നാണ് എന്റെ ചിന്ത. കാരണം ഒരു മൃഗം പോലും അറിഞ്ഞ് കൊണ്ട് തന്റെ കുഞ്ഞുങ്ങളോട് ഇത്ര വലിയ ക്രൂരത ചെയ്യില്ല.
നിഷ്ടൂരമായ കുലപാതകങ്ങൾ നടത്തിയ ശേഷം ഇവിടുത്തെ കോടതികൾക്ക് പിടികൊടുക്കാതെ ആത്മഹത്യയിലൂടെ ഒളിച്ചോടുന്ന നിന്നെ സ്വർഗീയ കോടതി ഒരു നാളിൽ അറസ്റ്റ് ചെയ്യും, തീർച്ച. അന്ത്യന്യായവിധി നാളിൽ നിന്നോടൊപ്പം ഉയിർത്തെഴുന്നേറ്റ് വരുന്ന നിന്റെ കൈകളാൽ കുല ചെയ്യപ്പെട്ട നിന്റെ മക്കൾ നിന്റെ നേരെ വിരൽചൂണ്ടി ദുഷ്ടാ, വഞ്ചകാ, കുലപാതകാ, എന്ന് വിളിക്കുന്ന ഒരു ദിവസം ഉണ്ടെന്ന് കൂടെ ഓർക്കുക. കുടുംബജീവിതത്തിൽ ഉലച്ചിലുണ്ടാകുന്നത് സാധാരണമാണ്. ആ പ്രശ്നത്തിന്റെ പരിഹാരം യേശുവിൽ ഉണ്ട്. അവന്റെ അരികിൽ വരിക. അവൻ നിങ്ങളുടെ മുറിവുകൾക്ക് ആശ്വാസം പകരും. അതെ, ഇത് നോഹയുടെ കാലമാണ് – ബോധിച്ച ഏവരെയും ഭാര്യമാരായി എടുക്കുന്ന കാലം !