‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (99)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
7:8 പാപമോ : ആളത്വം കല്പിച്ച് പറഞ്ഞിരിക്കുന്നു. അവസരം ((2 കോരി :5:12, (കാരണം)), ഗലാ :5:13, 1 തിമോ :5:14). സമരപ്രവർത്തനത്തിനുള്ള ഒരു താവളം എന്നാണ് മൂലഭാഷയിലെ ആശയം. പാപം ന്യായപ്രമാണത്തെ ഒരു സൈനികത്താവളമാക്കിത്തീർത്തു. ‘ന്യായപ്രമാണം ആത്മാവിന്റെ മേൽ ആക്രമണം നടത്താൻ പാപത്തിന് ഒരു താവളം ഒരുക്കിക്കൊടുത്തു. ന്യായപ്രമാണം കൂടാതെ പാപം നിർജ്ജീവമാക്കുന്നു. ന്യായപ്രമാണം പാപമല്ല. ന്യായപ്രമാണമില്ലെങ്കിലും പാപമുണ്ട്. എന്നാൽ ന്യായപ്രമാണമാണ് പാപത്തിന് ചൈതന്യം നൽകുന്നത്.
7:9 ‘ഞാൻ ഒരു കാലത്ത് ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു’
മനഃസാക്ഷി ഉണർന്ന്, ധാർമ്മിക ഉത്തരവാദിത്വം വരുന്നതിന് മുൻപ് അക്കാലത്തെ മനുഷ്യന്റെ നഷ്ട്ടപെട്ട പറുദീസാ എന്ന് വിശേഷിപ്പിക്കാം. ‘ആ ഫലം ഭക്ഷിക്കരുത്’ എന്ന കല്പനയാൽ അവന്റെ അനുസരണം പരിശോധിക്കപെടുന്നത് വരെ ആദാം തനിക്ക് പാപത്തിലേക്കുള്ള ചായ്‌വിനെപ്പറ്റി ബോധവാനായിരുന്നില്ല. ആ ‘വീഴ്ച’ യുടെ ചരിത്രത്തെ പൗലോസ് തന്റെ അനുഭവത്തിൽ കൂടെ വിലയിരുത്തുന്നു. ‘ഒരു കാലത്ത്’ എന്ന് പറയുന്നത് പൗലോസ് രക്ഷിക്കപെടുന്നതിന് മുമ്പുള്ള കാലമാണ്. അന്ന് ന്യായപ്രമാണം കൂടാതെ ജീവിച്ചു എന്ന് പറഞ്ഞിരിക്കുന്നത് ന്യായപ്രമാണത്തിന്റെ ആത്മീക അർത്ഥം മനസ്സിലാക്കാതെ, ബാഹ്യമായി മാത്രം അത് ആചരിച്ചു എന്ന അർത്ഥത്തിലാണ്. (ഫിലി :3:5,6)
കല്പന വന്നപ്പോൾ ന്യായപ്രമാണത്തിലെ ഓരോ കല്പനയും ശരിയായി ഗ്രഹിച്ചപ്പോൾ ‘കല്പന’ എന്ന വാക്ക് ഈ ലേഖനത്തിൽ ഏഴ് പ്രാവശ്യം കാണാം. പാപം വീണ്ടും ജീവിച്ചു. അത് വരെ ചലനമറ്റ്, ഉറങ്ങുന്ന മൃഗത്തെ പോലെ വാതിൽക്കൽ കിടന്ന പാപം, ന്യായപ്രമാണം തൊട്ടുണർത്തിയതോടെ സജീവമായി തീർന്നു. ഞാൻ മരിച്ചു (എഫെ :2:1). ദൈവത്തിൽ നിന്നുള്ള വേർപ്പാടായ മരണം അനുഭവപ്പെട്ടു. മുൻപേ ഞാൻ മരിച്ചവനായിരുന്നു. എന്നാൽ ഞാനത് അറിഞ്ഞില്ല. ആത്മീകമായി മരിച്ചവനാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കി.
7:10 ജീവനായി ലഭിച്ച കല്പന (ലേവ്യ :18:5, റോമ :10:5)
‘അത് ചെയ്യുന്ന മനുഷ്യൻ അതിനാൽ ജീവിക്കും’ എന്ന വാഗ്ദത്തമാണിവിടെ സൂചിപ്പിക്കുന്നത്.