‘സങ്കീർത്തന ധ്യാനം’ – 21
പാ. കെ. സി. തോമസ്
‘ദൈവത്തിന്റെ കണ്ണുകൾ ദർശിക്കുന്നു’, സങ്കീ : 11:4
ദുഷ്ടന്മാർ ഹൃദയ പരാമർത്ഥികളെ ഇരുട്ടത്ത് എയ്യേണ്ടതിന് വില്ല് കുലച്ച് അസ്ത്രം ഞാണിന്മേൽ തൊടുവിച്ച് നിൽക്കുമ്പോൾ സ്വർഗ്ഗത്തിലെ സിംഹാസനത്തിൽ രാജാവായിരുന്ന് സകലത്തെയും അടക്കിവാഴുന്ന ദൈവത്തിന്റെ കണ്ണുകൾ തന്നെ ദർശിക്കുന്നുണ്ടെന്ന് ബോധ്യമുണ്ടായിരുന്ന ദാവീദ് എഴുതിയ വാക്കുകളാണിത്. സ്വർഗ്ഗത്തിൽ വസിക്കുന്ന ദൈവം യിസ്രായേലിന്റെ പരിപാലകനാണ്. അവൻ ഉറങ്ങുന്നില്ല, മയങ്ങുന്നില്ല. ദുഷ്ടന്മാർ ഹൃദയ പരാമർത്ഥികളെ എയ്യുവാൻ തുടങ്ങുന്നത് ദർശിക്കുന്ന ദൈവം അടങ്ങിയിരിക്കയില്ല. ദൈവം പരിചയുമായി ഇറങ്ങി വന്ന് തന്റെ ഭക്തന്മാരെ പരിപാലിക്കും. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാന്മാർ ഉണ്ടോ എന്ന് കാണ്മാൻ മനുഷ്യപുത്രന്മാരെ നോക്കുന്ന കണ്ണുകൾ തങ്കൽ ഏകാഗ്രചിത്തന്മാരെ കണ്ടെത്തുവാൻ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് നോക്കികൊണ്ടിരുന്നു. ആ കണ്ണുകൾ ആരെയൊക്കെ ദർശിക്കുന്നുണ്ടോ അവരിൽ കൂടെ ദൈവം ബലവനാണെന്ന് വെളിപ്പെടുത്തുന്നു. ദൈവം അവരുടെ മേൽ ദൃഷ്ടി വച്ച് ആലോചന നൽകി അവരെ നടത്തും. ദൈവം സ്വർഗ്ഗത്തിൽ നിന്നും നീതിമാന്മാരെയും ദുഷ്ടന്മാരെയും ദർശിക്കുന്നു. നല്ലതിനെ ശ്ലാഘിക്കുകയും തീയതിനെ ശാസിക്കുകയും ചെയ്യുന്നു. നീതിമാനെ ശോധന ചെയ്ത് അറിയുവാൻ നോക്കുന്നു. അവരുടെ നല്ലതും തീയതുമായ പ്രവർത്തികൾ ദർശിക്കുന്നു. എന്നെ ദർശിക്കുന്ന ഒരു ദൈവം ജീവിക്കുന്നുവെന്ന ചിന്ത ഒരുവനെ ഭരിക്കുന്നുവെങ്കിൽ അവന്റെ നല്ല പ്രവർത്തികളെ കാണുവാനോ പ്രശംസിക്കുവാനോ ആരും ഇല്ലെങ്കിലും അവന് നിരാശ തോന്നുകയില്ല. അതോടൊപ്പം ദൈവം തന്നെ കാണുന്നുയെന്ന ചിന്ത വാക്കും പ്രവർത്തിയും സൂക്ഷിച്ച് ജീവിക്കുവാൻ മുഖാന്തരമാകും. സാറായി കാഠിന്യം തുടങ്ങിയപ്പോൾ ഹാഗാർ അവളെ വിട്ട് മരുഭൂമിയിലേക്ക് ഓടിപ്പോയി. യഹോവയുടെ ദൂതൻ ശൂരിന് പോകുന്ന വഴിയിലെ നീരുറവിനരികെ വച്ച് അവളെ കണ്ടു. അവളോട് സംസാരിച്ചു. അവൾക്ക് ആജ്ഞ കൊടുത്തു. അവൾക്ക് വാഗ്ദാനവും നൽകി. അപ്പോൾ അവൾ നിന്ന് സ്ഥലത്തെ നീരുറവിന് ബേർ-ലഹായിരോയി എന്ന് പേരിട്ടു. ദൈവമേ നീ എന്നെ കാണുന്നുവെന്ന് അർത്ഥം. എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവല്ലോയെന്ന് അവൾ ആശ്ചര്യപൂർവ്വം പറഞ്ഞു. ദൈവപൈതലേ പലരും നിന്നോട് കാഠിന്യത്തോടെ ഇടപെടുമ്പോൾ എന്റെ വേദന കാണുവാൻ ആരും ഇല്ലായെന്ന് മാനസ്സികമായി നിനക്ക് തോന്നിയെന്ന് വരാം. എന്നാൽ ഒരു കാര്യം ഓർത്ത് കൊൾക. ഹാഗാറിനെ നീരുറവിന്റെ അരികെ കത്ത് നിന്ന് കണ്ട് ആശ്വസിപ്പിച്ചവൻ നിന്നെയും ദർശിക്കുന്നുണ്ട്. നിന്റെ കഷ്ടത അവൻ കാണുന്നു. നിലവിളി കേൾക്കുന്നു. അവൻ നിന്നെ സഹായിക്കുവാൻ നിന്റെ അരികിലേക്ക് ഇറങ്ങി വരും. ദേശത്തിലെ വിശ്വസ്തന്മാർ തന്നോട് കൂടെ വസിക്കേണ്ടതിന് ദൈവത്തിന്റെ ദൃഷ്ടി അവരുടെ മേൽ ഇരിക്കുന്നു. അതേ സമയം ദേശത്തിലെ ദുഷ്ടന്മാരെ ശോധന ചെയ്യുന്ന ദൈവം ദുഷ്ടനെയും സാഹസപ്രിയനെയും വെറുക്കുന്നു. ദുഷ്ടന്മാരുടെ മേൽ കണികൾ വർഷിപ്പിക്കുന്നു. തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയാകുന്നു. ദൈവം ദർശിക്കുന്നുയെന്ന അറിവ് ദുഷ്ടന്മാർക്ക് ഭയവും, നീതിമാന്മാർക്കും സന്തോഷവും ആശ്വാസവും ഉളവാക്കുന്നു. ദൈവപൈതലേ, ലോകത്തിൽ നിന്നെ കാണാനോ, അറിയാനോ ആരുമില്ലെങ്കിലും എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു, കണ്ടു. അവരുടെ നിലവിളി ഞാൻ കേട്ടുയെന്ന് അരുളി ചെയ്തവൻ നിന്നെ കാണുന്നു. യിസ്രായേലിനെ സഹായിക്കുവാൻ ഇറങ്ങി വന്നവൻ നിന്നെ സഹായിക്കുവാൻ ഇറങ്ങി വരും. അവൻ നമ്മെ വഴി നടത്തും. അവൻ നമ്മെ അനുഗ്രഹിക്കും. ദൈവമേ നിന്റെ കണ്ണാൽ എന്നെ നടത്തണമേയെന്ന് പ്രാർത്ഥിക്കാം.