‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (101)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
ഇവിടെ ശത്രുവിനെ തോൽപിക്കാൻ കഴിഞ്ഞില്ലെങ്കിലും വേദനാജനകമായ ചെറുത്ത് നിൽപ്പ് കാണാം. ഇവിടെ ഉന്നത തലങ്ങളിലെ ജീവിതം കൊതിക്കയും അതേസമയം താണ നിലത്തേക്ക് തന്നെ തള്ളികൊണ്ടിരിക്കുന്ന പാപത്തിന്റെ ശക്തിയെക്കുറിച്ച് ബോധവാനായിരിക്കുകയും ചെയ്യുന്ന രണ്ട് പ്രതലങ്ങളിൽ കഴിയുന്ന ഒരു മനുഷ്യനാണ് താൻ.
7:14 ന്യായപ്രമാണം ആത്മീകം – ആത്മസ്വഭാവത്തോട് കൂടിയത്.
7:15 ഞാൻ പ്രവർത്തിക്കുന്നത് ഞാൻ അറിയുന്നില്ല. ഞാൻ തിരിച്ചറിയുന്നില്ല. കാരണം എന്റെ ഇന്ദ്രിയജ്ഞാനം മങ്ങിയതാണ് (2 കോരി :4:4) പൗലോസ് പറയുകയാണ് : “ഞാൻ ചെയ്യുന്നത് ശരിയായി തിരിച്ചറിയുന്നില്ല. എന്റെ പ്രവർത്തിയുടെ സ്വഭാവമെന്തെന്നോ അനന്തരഫലമെന്തെന്നോ അറിയാതെ ഒരടിമ തന്റെ യജമാനന്റെ ആജ്ഞ അനുസരിക്കുന്നത് പോലെ ഞാൻ ചെയ്യുന്നു” ഞാൻ ഇച്ഛിക്കുന്നതിനെയല്ല, പകയ്ക്കുന്നതിനെയത്രെ ചെയ്യുന്നത്. പൗലോസ് ഇവിടെ പറയുന്ന ആന്തരിക സംഘർഷം തന്റെ വീണ്ടും ജനനത്തിന് മുമ്പുള്ളതോ, പിമ്പുള്ളതോ എന്നതിൽ ഭാഷ്യകാരന്മാരുടെ ഇടയിൽ തർക്കമുണ്ട്. വാ. 14 ലെ ‘പാപത്തിന് ദാസനായി വിൽക്കപെട്ടവൻ’ എന്ന പ്രയോഗം മനസാന്തരത്തിന് ശേഷമുള്ള നാളുകളിൽ ഓർമ്മയിൽ താങ്ങി നിൽക്കുന്നതും ‘മാനസാന്തരത്തിന് ശേഷമുള്ള കണ്ണ് കൊണ്ട് വായിക്കുന്നതുമായ, മാനസാന്തരപൂർവ്വമുള്ള മനുഷ്യന്റെ അനുഭവത്തെയാണ് കാണിക്കുന്നത്.
7:16 ന്യായപ്രമാണം നല്ലത് ധാർമ്മികമായി നല്ലത്. (യോഹ : 10:11,32, മത്താ :26:10, യാക്കോ :2:7). ഞാൻ സമ്മതിക്കുന്നു. ഇത് പുതിയനിയമത്തിൽ ഇവിടെ മാത്രമേയുള്ളൂ.
7:11,17,20 ഞാനല്ല. എന്നിൽ വസിക്കുന്ന പാപമത്രേ. ഈ വിരോധാഭാസം പ്രയോഗിക്കുന്നത് മൂലം പൗലോസിന് ധാർമ്മിക ഉത്തരവാദിത്വമില്ല എന്നർത്ഥമില്ല. “പാപത്തിൽ നിന്ന് രക്ഷപ്പെടുക എന്നാൽ ഒരു മനുഷ്യൻ ഒരേ സമയം പാപത്തെ സ്വന്തമെന്ന് അംഗീകരിക്കുകയും കൈവെടിയുകയും ആണ്. ഞാനല്ല. സാക്ഷാൽ ഞാൻ (ego) അല്ല. എന്നിൽ വസിക്കുന്ന പാപം. “കുറച്ച് കാലത്തേക്കുള്ള ഒരു അപരിചിതനെപ്പോലെയല്ല, പിന്നെയോ, അത് നമ്മെ അതിന്റെ സ്ഥിരമായ പാർപ്പിടമാകുന്നു. നാം പാപത്തിൽ വസിക്കുന്നതും പാപം നമ്മിൽ വസിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഒന്നാമത്തേത് വീണ്ടും ജനനത്തിന് മുമ്പുള്ളതും രണ്ടാമത്തേതും അതിന് ശേഷമുള്ളതുമായ അനുഭവമാണ്.