ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വേനാട്ട് എബ്രഹാം തമ്പിയെന്ന പാ. വി. എ. തമ്പി (81), ഓഗസ്റ്റ് 18 ന് നിത്യതയിൽ പ്രവേശിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ആഗോളവ്യാപകമായി 3500 ഓളം സഭകളും, ശുശ്രുഷകന്മാരുമുള്ള ന്യൂ ഇന്ത്യ ദൈവസഭയുടെ വളർച്ചയിൽ പാ. വി. എ. തമ്പിയുടെ പങ്ക് നിർണ്ണായകമായിരുന്നു. കോട്ടയം വാകതാനത്ത് വേനാട്ട് വീട്ടിൽ എബ്രഹാമിന്റെയും, ചിന്നമ്മയുടെയും എട്ടു മക്കളിൽ അഞ്ചാമനായി 1941 ഏപ്രിൽ 9 നു ഒരു ക്നാനായ കുടുംബത്തിൽ പാ. തമ്പി ജനിച്ചു.
മലബാറിൽ ഒരു റബ്ബർ പ്ലാന്റേഷനിൽ സൂപ്പർവൈസറായി ജോലി ചെയുമ്പോൾ യുവാവായ തമ്പിയോട്, 1960 ഡിസംബർ 23 ന് കെ. പി. ജോസഫ് എന്ന CSI ലെ ഉപദേശി സുവിശേഷമറിയിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്തു. അന്ന് തന്റെ ഹൃദയം കർത്താവിനായി നൽകി യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു.
1962 ൽ റാന്നിയിലായിരുന്നു ന്യൂ ഇന്ത്യ ദൈവസഭയുടെ ആരംഭം. 1967 – 68 വര്ഷങ്ങളിൽ 101 പേർ വരട്ടാറിൽ സ്നാനപ്പെട്ടത് ദൈവസഭയുടെ വളർച്ചയിൽ നിർണ്ണായകമായി. തുടർന്ന് ഇന്ത്യയിലെ ആദ്യത്തെ സുവിശേഷ ബോട്ട് മിനിസ്ട്രി, 1983 ൽ കുട്ടനാട്ടിൽ ആരംഭിച്ചു.
ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും, കാനഡ, സിങ്കപ്പൂർ, മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക, നേപ്പാൾ, മ്യാന്മാർ, ഇംഗ്ലണ്ട്, ഹോളണ്ട്, ജർമ്മനി, സ്വീഡൻ, ഡെൻമാർക്ക്, മിഡിൽ ഈസ്റ്റ് മുഴുവൻ, ആസ്ട്രേലിയ, മെക്സിക്കോ, തായ്ലൻഡ്, യിസ്രായേൽ തുടങ്ങി ഏകദേശം 31 രാജ്യങ്ങളിൽ ദൈവവചനവുമായി ദൈവം തന്നെ അയച്ചു.
ഹാപുർ (ഉത്തർപ്രദേശ്), തെക്കൻപുർ (മധ്യപ്രദേശ്), കാതലഗപുർ (ആന്ധ്രാപ്രദേശ്) എന്നീ സ്ഥലങ്ങളിൽ ‘ബെത്സെത്ഥ ക്രിസ്ത്യൻ അക്കാദമി’ എന്ന പേരിൽ സ്കൂളുകൾ, ഗ്വാളിയാറിൽ ‘ബെത്സെത്ഥ എൻജിനീയറിങ് കോളേജ്’, വിവിധ സംസ്ഥാനങ്ങളായി ഇരുപതോളം അനാഥശാലകൾ, പതിനഞ്ചോളം ബൈബിൾ കോളേജുകൾ, ചിങ്ങവനത്ത് ലേഡീസ് റെഫ്യൂജ് സെന്റർ, മുംബൈയിൽ “ഡ്രീം സെന്റർ” എന്ന പുനരധിവാസ കേന്ദ്രം, മൊബൈൽ ക്ലിനിക്, മൊബൈൽ ഡെന്റൽ ക്ലിനിക്, കൊൽക്കത്തയിൽ വൊക്കേഷണൽ ട്രെയിനിങ് സെന്റര് എന്നിവ സഭയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
1970 ഒക്ടോബര് 20 ന്, തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വച്ച് പാ. കെ. ഇ. എബ്രഹാമിന്റെ പ്രധാന കാർമികത്വത്തിൽ മറിയാമ്മ തമ്പിയെ വിവാഹം കഴിച്ചു. പാ. ബിജു തമ്പി, പാ. ബിനു തമ്പി, ബിനി, ബീന, എന്നിവരാണ് മക്കൾ.
മൃതദേഹം ഓഗസ്റ്റ് 23 ന് രാവിലെ 8 മുതൽ സഭാസ്ഥാനമായ ചിങ്ങവനം ബെത്സെത്ഥാ നഗറിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് 3 ന് സഭാസ്ഥാനത്ത് നടക്കും.