‘സങ്കീർത്തന ധ്യാനം’ – 25
പാ. കെ. സി. തോമസ്
‘തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുന്ന ദൈവം’, സങ്കീ : 14:7
ദൈവത്തിന് ബൈബിളിന്റെ ആധാരത്തിൽ വിവിധ പേരുകൾ വിളിക്കുവാൻ കഴിയും. ഉന്നതനായ ദൈവം, ഉയർന്നിരിക്കുന്ന ദൈവം, ശാശ്വതവാസിയായ ദൈവം, പരിശുദ്ധനായ ദൈവം, നിത്യനായ ദൈവം, സർവ്വശക്‌തനായ ദൈവം, സർവ്വവ്യാപിയായ ദൈവം, സർവ്വജ്ഞാനിയായ ദൈവം, സർവ്വകൃപാലുവായ ദൈവം, അനുഗ്രഹിക്കുന്ന ദൈവം, പ്രാർത്ഥന കേൾക്കുന്ന ദൈവം, സൗഖ്യമാക്കുന്ന ദൈവം, കരുതുന്ന ദൈവം, എന്നിങ്ങനെ അനേകം പേരുകൾ ദൈവത്തിന് കൊടുക്കുവാൻ കഴിയും. അത് പോലെ ഒരു പേരാണ് സ്ഥിതിയ്ക്ക് വ്യത്യാസം വരുത്തുന്ന ദൈവം. എല്ലാവർക്കും സ്ഥിതിയ്ക്ക് വ്യത്യാസം വരണമെന്നുള്ള ആഗ്രഹം ഉണ്ട്. ആരും ഇന്ന് ആയിരിക്കുന്ന സ്ഥിതിയിൽ തുടരുവാൻ ആഗ്രഹിക്കുന്നവരല്ല. എന്റെ സ്ഥിതിയ്ക്ക് ഒരു വ്യത്യാസം വരികയല്ലേയെന്ന് ചിന്തിച്ചു വ്യാകുലപ്പെടുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അനുഭവത്തിന്റെ വെളിച്ചത്തിൽ ദാവീദ് എഴുതിയ ഈ വാക്കുകൾ അവർക്ക് പ്രതീക്ഷ നൽകും. ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റും. സ്ഥിതി മാറ്റുമ്പോൾ നിരാശപ്പെട്ടിരിക്കുന്നവർ ഒക്കെ സന്തോഷിക്കും; ആനന്ദിക്കും. അന്യദേശത്ത് എല്ലാം നഷ്ട്ടപ്പെട്ട് – ഭാര്യമാർ, മക്കൾ, സമ്പത്ത്, താമസസ്ഥലം – കൂടെ ഉണ്ടായിരുന്നവർ കല്ലെറിയുവാൻ നിന്ന സാഹചര്യത്തിൽ സ്ഥിതിയ്ക്ക് ഇനി ഒരു വ്യത്യാസം വരാൻ പോകുന്നില്ലായെന്ന് എല്ലാവർക്കും തോന്നുന്ന അനുഭവമായിരുന്നു ദാവീദിന് ഉണ്ടായിരുന്നത്. എന്നാൽ ദാവീദ് ദൈവത്തിൽ ധൈര്യപ്പെട്ടു. ബലം ഇല്ലാതാകുവോളം നിലവിളിച്ചു. ദാവീദിന്റെ സ്ഥിതി ദൈവം മാറ്റി. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു നൽകി. ചില നാളുകൾക്കുള്ളിൽ യിസ്രായേലിന്റെ രാജാവായി സിംഹാസനത്തിൽ ഇരുത്തപ്പെട്ടു. പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെടുമ്പോൾ പ്രവർത്തിക്കുന്ന ദൈവമാണ് നമ്മുടെ ദൈവം. ആര് ജീവിതത്തിന്റെ താഴ്ചകളിൽ ദൈവത്തിനെ ആശ്രയിച്ചും വിശ്വസിച്ചും ഉറച്ചു നിൽക്കുമോ അവരുടെ സ്ഥിതിയ്ക്ക് ദൈവം വ്യത്യാസം വരുത്തിയിട്ടുണ്ട്. ആര് സഹായം വരുന്ന പർവ്വതത്തിലേക്ക് കണ്ണുകൾ ഉയർത്തി കണ്ണുനീരോടെ നിലവിളിച്ചിട്ടുണ്ടോ അവരുടെ സ്ഥിതിയ്ക്ക് ദൈവം വ്യത്യാസം വരുത്തിയിട്ടുണ്ട്. കൂടെ ജനിച്ച സഹോദരൻ ഏശാവ് മിടുമിടുക്കനായി 40-)o വയസ്സിൽ വിവാഹിതനാക്കുകയും ഭാര്യമാരോടും മക്കളോടും ഒപ്പം കഴിയുമ്പോൾ യാക്കോബ് സാധുശീലനും കൂടാരവാസിയുമായി കഴിയുകയായിരുന്നു. 75 വയസ്സോളം ആ സ്ഥിതിയിൽ ഇരുന്നതായി പണ്ഡിതന്മാർ കണക്കാക്കുന്നു. സ്വന്തം പ്രതീക്ഷകളും മാതാപിതാക്കളുടെയും നാട്ടുക്കാരുടെയും എല്ലാ പ്രതീക്ഷകളും നഷ്ട്ടപ്പെട്ട സ്ഥാനത്ത് വീട് വിട്ട് ഓടേണ്ട സാഹചര്യം ഉണ്ടായി. ഏകനായി മരുഭൂമിയിൽ രാത്രി ഒരു കല്ല് തലയിണയായി വച്ച് കിടക്കുമ്പോൾ രാത്രിയിൽ ഒരു ദുസ്തമൃഗം കടിച്ചു കീറുകയോ ഒരു വിഷപാമ്പ് കടിയ്ക്കുകയോ ചെയ്ത് ജീവിതം അവസാനിക്കും എന്ന് കരുതത്തക്ക സാഹചര്യത്തിൽ ഒരു സ്വപ്നം ദൈവം അവനെ കാണിച്ചു. ഭൂമിയിൽ നിന്നും സ്വർഗ്ഗത്തോളം എത്തുന്ന കോവേണി. ദൂതന്മാർ കയറുന്നു, ഇറങ്ങുന്നു, യഹോവയായ ദൈവം സ്വർഗ്ഗത്തിൽ നിന്നും തന്നോടും സംസാരിക്കുന്നു. ദൈവീക വാഗ്ദത്തങ്ങളും ഉടമ്പടികളും കേട്ടവൻ ഞെട്ടിയുണർന്ന് തിരിച്ചു ദൈവത്തോട് ഉടമ്പടി ചെയ്ത് തന്റെ ജീവിതത്തെ ദൈവത്തിനായി സമർപ്പിച്ചു. അന്ന് മുതൽ അവന്റെ സ്ഥിതി ദൈവം മാറ്റി. അവൻ കുടുംബസ്ഥനായി, പിതാവായി, വലിയ സമ്പന്നനായി മടങ്ങി വരുമ്പോൾ അവന്റെ സ്ഥിതിയ്ക്ക് ദൈവം വരുത്തിയ വലിയ മാറ്റം ഓർത്ത് നന്ദിയുള്ള ഹൃദയത്തോടെ യാക്കോബ് പറഞ്ഞു
“യഹോവേ, അടിയനോട് കാണിച്ചിരിക്കുന്ന സകല ദയയ്ക്കും സകല വിശ്വസ്‌തതയ്‌ക്കും ഞാൻ അപാത്രമത്രേ. ഒരു വടിയോട് കൂടി മാത്രമല്ലോ ഞാൻ യോർദ്ദാൻ കടന്നത്. ഇപ്പോഴോ ഞാൻ രണ്ട് കൂട്ടമായി തീർന്നിരിക്കുന്നു. യാക്കോബിന് സന്തോഷിക്കാതിരിപ്പാൻ കഴിയുമായിരുന്നില്ല.
എല്ലാം നഷ്ട്ടപ്പെട്ട് പ്രതീക്ഷ എല്ലാം നഷ്ടപ്പെട്ട് ബാബേൽ നദിയുടെ തീരത്ത് കരഞ്ഞും നിലവിളിച്ചും ഇരുന്ന ജനങ്ങൾ കാതുകൾക്ക് വിശ്വസിക്കാൻ കഴിയാത്ത നിലയിൽ ഒരു ശബ്ദം കേട്ടു. യിസ്രായേലേ നിങ്ങളുടെ സ്വന്തദേശത്തേക്ക് മടങ്ങി പോയ്‌കൊൾക. നിങ്ങളുടെ ദൈവത്തിന് ആലയം പണിത് കൊൾക. സ്ഥിതിയ്ക്ക് വ്യത്യാസം വന്നവർ ഉല്ലാസത്തോടും ജയഘോഷത്തോടും മടങ്ങി യെരുശലേമിൽ എത്തി. അവരുടെ വായിൽ ചിരി ഉണ്ടായി, നാവിൽ ആർപ്പുണ്ടായി. അവർക്ക് ആനന്ദിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. അവരുടെ നടുവിൽ പ്രാർത്ഥിക്കുന്ന ദാനിയേലും, ഹനന്യാവും, മീഖായേലും, അസ്സര്യാവും, സെരുബാബേലും, യോശുവയും, നെഹെമ്യാവും ഒക്കെ ഉണ്ടായിരുന്നതിനാലാണ് അവരുടെ സ്ഥിതിയ്ക്ക് ഇങ്ങനെ വ്യത്യാസം വന്നത്. പ്രാർത്ഥന സ്ഥിതിയ്ക്ക് വ്യത്യാസം വരുത്തും. പ്രാർത്ഥന ദൈവകരങ്ങളെ ചലിപ്പിക്കും. ദൈവവിശ്വാസം, ദൈവാശ്രയം, സമർപ്പണം, പ്രാർത്ഥന, നിലവിളി ഇതെല്ലാം സ്ഥിതിയ്ക്ക് വ്യത്യാസം വരുത്തും. ദൈവം ശാരീരികവും, മാനസികവും, ആത്മീകവും, ഭൗതീകവുമായ സ്ഥിതിയ്ക്ക് വ്യത്യാസം വരുത്തും. വ്യക്തികളുടെയും, കുടുംബത്തിന്റെയും സഭയുടെയും ദേശത്തിന്റെയും സ്ഥിതിയ്ക്ക് വ്യത്യാസം വരുത്തും. വിശ്വസിക്കാം. അത് സംഭവിക്കും.