‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (110)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
മഹത്വീകരണം
8:12-30
ദൈവത്തിന്റെ ആത്മാവാണ് നമ്മെ പാപത്തിന്റെയും മരണത്തിന്റെയും അധികാരത്തിൽ നിന്നും വിടുവിച്ചത്. വിശ്വാസിക്ക് വിശുദ്ധീകരണം ഒരു ധർമ്മവും കടപ്പാടും ആകുന്നു.
“നിങ്ങൾ പാപത്തെ കൊല്ലുന്നില്ലെങ്കിൽ അത് നിങ്ങളെ കൊല്ലും” (David Brown)
മനുഷ്യ ശരീരത്തെ കുറിച്ച് മൂന്ന് വീക്ഷണങ്ങൾ ഉണ്ട്.
1) ശരീരത്തിന്റെ സൗന്ദര്യവും ബലവും മൂലം ആരാധിക്കുന്ന പുറജാതിയ മനഃസ്ഥിതി. ഗ്രെയ്ക്കാർ കലയിലും കൊത്തുപണിയിലും ശരീരത്തിന് പ്രാധാന്യം കൊടുത്തു.
2) വ്യാജ – ക്രിസ്ത്യൻ വീക്ഷണമനുസരിച്ച് ശരീരത്തിന്റെ ഉറവിടമാണ്. അത് കൊണ്ട് ശരീരത്തെ പീഢിപ്പിക്കുക, വസ്ത്രം ഉപേക്ഷിക്കുക. എന്നതിനാൽ ആത്മാവിന്റെ വിശുദ്ധിയെ പൂർത്തീകരിക്കാമെന്ന് വിശ്വസിച്ചു.
3) പൗലോസിന്റെ വീക്ഷണമനുസരിച്ച് “ശരീരത്തിന്റെ പ്രവർത്തികളെ മരിപ്പിക്ക എന്നത് ശരീരം മരിക്കുക എന്നതിനേക്കാൾ പ്രാധാന്യമാണ്. വിശുദ്ധീകരണം, ശരീരത്തെ ആരാധിക്കുന്നതിനാലോ ശാരീരിക പീഡനം കൊണ്ട് ക്ഷീണിപ്പിക്കുന്നതിനാലോ അല്ല, മറിച്ച് യാഗമാക്കുകയാണ് വേണ്ടത്. ജീവനും വിശുദ്ധവും ദൈവത്തിന് പ്രസാദമുള്ളവരായി സമർപ്പിക്കുകയാണ് വേണ്ടത്. ശരീരത്തെ ദണ്ണിപ്പിക്കലല്ല, ദേഹിയുടെയും ആത്മാവിന്റെയും ഭവനമായി അംഗീകരിക്കുകയാണ്. ശരീരത്തെ കൊല്ലുകയല്ല, ക്രിസ്തുയേശുവിൽ ജീവിക്കാൻ അനുവദിക്കുകയാണ്. കൊല്ലുകയല്ല, മരിച്ചുയർത്തവന്റെ പുനഃരുത്ഥാന ശക്തിയാൽ പുതുക്കപ്പെടുകയാണ്. പാപത്തിന്റെ ശക്തിയിൽ നിന്ന് മോചിപ്പിക്കപ്പെട്ടെന്ന് ഉറപ്പായി വിശ്വസിക്കുന്ന വ്യക്തി തന്നിൽ വസിക്കുന്ന പാപത്തിന്റെ ശക്തിയെ മരിപ്പിക്കുക എന്നത് തന്റെ കടമയായി ഇപ്പോഴും കരുതികൊള്ളേണം.
പാപത്തിനും ന്യായപ്രമാണത്തിനും ഒരിക്കലായി നടന്ന വിശ്വാസിയുടെ മരണം, തന്റെ അവയവങ്ങളിലെ പാപത്തെ മരിപ്പിക്കുന്ന ആവശ്യകതയിൽ നിന്ന് അവനെ ഒഴിവാക്കുന്നില്ല.
ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിന്റെ പുത്രന്മാരാകുന്നു. ചെറിയ കുട്ടി എന്നർത്ഥമല്ല പ്രായപൂർത്തിയായ പുത്രന്മാർ എന്നതിനുള്ള പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവർ മാത്രമേ ദൈവപുത്രനായി എണ്ണപ്പെടുന്നുള്ളൂ. ജഡത്തിന്റെ പ്രവർത്തി അധികം പുലർത്താതിരിക്കാൻ ആത്മന്തരീക്ഷത്തിൽ ജീവിക്കണം. വിശ്വാസിയുടെ അനുസരണം ആത്മാവിന്റെ പ്രവർത്തനത്തിന് തെളിവും ആത്മാവിന്റെ പ്രവർത്തനം മനുഷ്യന്റെ പ്രവർത്തനത്തിന് കാരണവുമാണ്. പാപത്തിന്റെയും ന്യായപ്രമാണത്തിന്റെയും കീഴിൽ നിന്ന് നീതികരണത്തിലൂടെ നാം പ്രാപിച്ചത് പുത്രത്വത്തിന്റെ ആത്മാവിനെയാണ്.