‘സങ്കീർത്തന ധ്യാനം’ – 37
പാ. കെ. സി. തോമസ്
‘യഹോവ എനിക്ക് തുണയായിരുന്നു’, സങ്കീ : 18:18
ദാവീദിന്റെ ശത്രുക്കൾ ദാവീദിനെക്കാൾ ബലമുള്ളവരായിരുന്നു. ദാവീദിനെ അനർത്ഥദിവസത്തിൽ അവർ തന്നെ ആക്രമിച്ച് നശിപ്പിക്കാൻ ടുത്ത സമയങ്ങളുണ്ട്. എന്നാൽ അവർക്ക് അവന് ദോഷം ചെയ്യാൻ കഴിഞ്ഞില്ല. അനർത്ഥദിവസത്തിൽ ദാവീദിന്റെ ദൈവം തന്റെ തുണയായി കൂടെയിരുന്നു. ദൈവം തന്റെ ഭക്തന്മാർക്ക് സങ്കേതവും ബലവും കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയാണ്. വലിയ അനർത്ഥത്തിൽ ദാവീദ് അകപ്പെട്ട സമയങ്ങൾ ഉണ്ട്. അതിലൊരു സന്ദർഭമാണ് ദാവീദ് സീഫ് മരുഭൂമിയിലെ മലനാട്ടിൽ ചെന്ന് പാർത്തകാലം. സീഫ്യർ ഗിബെയിൽ ശൗലിന്റെ അടുക്കൽ ഈ വിവരം അറിയിച്ചു. ശൗൽ തന്നെ കൊല്ലുവാൻ സൈന്യങ്ങളുമായി അവിടേക്ക് പുറപ്പെട്ടു. ദാവീദ് അന്ന് അരാബയിലെ മാവോൻ മരുഭൂമിയിലെ വേളയിൽ ആയിരുന്നു. അവിടേക്ക് ശൗലിന്റെ സൈന്യങ്ങൾ പോയി. പർവതത്തിന്റെ ഇപ്പുറത്തും അപ്പുറത്തുമായി രണ്ട് കൂട്ടരും നടന്നു. ശൗലും പടജനവും ദാവീദിനെയും അവന്റെ ആളുകളെയും വളഞ്ഞു പിടിക്കുവാൻ അടുത്തു. ആ അനർത്ഥദിവസത്തിൽ ദൈവം ദാവീദിന് തുണ നിന്നു. ശൗൽ അവനെ വിട്ടുപോകത്തക്കവണ്ണം ഫെലിസ്ത്യരെ യിസ്രായേൽ ദേശം ആക്രമിക്കുവാൻ ദൈവം അയയ്ക്കുകയും ആ വാർത്തകേട്ട ശൗൽ ദാവീദിനെയും ആളുകളെയും പിടിക്കുന്ന ശ്രമത്തിൽ നിന്നും പിന്തിരിഞ്ഞ് യിസ്രായേൽ ദേശത്തേക്ക് പോയി. ആയതിനാൽ അന്ന് ദാവീദിന് വലിയ ഒരു വിടുതൽ ലഭിച്ചു. മരുഭൂമിയിൽ ആരും തുണനില്ക്കാനില്ലാത്ത സാഹചര്യം ആയിരുന്നു. അളിയനും സ്നേഹിതനുമായ യോനാഥാൻ കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്ന് ധൈര്യപ്പെടുത്തി നല്ല വാക്കുകൾ പറഞ്ഞിട്ട് കൊട്ടാരത്തിലേക്ക് മടങ്ങി പോയി. ദാവീദിന്റെ അനർത്ഥത്തിൽ തുണയായി യോനാഥാൻ യോനാഥാൻ പോലും ഉണ്ടായിരുന്നില്ല. തന്റെ മാതാപിതാക്കളോ സഹോദരങ്ങളോ തുണയായുണ്ടായിരുന്നില്ല. എന്നാൽ ദൈവം ദാവീദിന് തുണ നിന്ന് വലിയ വിടുതൽ നൽകി. ദൈവം തുണ നിന്ന് അനുഭവങ്ങൾ ദാവീദിന് ഒരിക്കലും മറക്കുവാൻ കഴിയുമായിരുന്നില്ല. യഹോവ തുണ നിന്നില്ലായിരുന്നെങ്കിൽ ശൗലും സൈന്യവും ദാവീദിനെ പിടികൂടി കൊല്ലുമായിരുന്നു. നന്ദിയോടെ ദാവീദ് പറഞ്ഞു “സകല ജാതികളും എന്നെ ചുറ്റി വളഞ്ഞു, അതേ അവർ എന്നെ വളഞ്ഞു. യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചു കളയും. അവർ തേനീച്ചപോലെ ചുറ്റിവളഞ്ഞു. മുൾ തീ പോലെ കെട്ടു പോയി. തന്റെ വിജയത്തിന്റെ രഹസ്യം തുണയായി യഹോവ തന്റെ പക്ഷത്തുണ്ടായിരുന്നുയെന്നതായിരുന്നു. കൂരിരുൾ താഴ്വരയിലൂടെ ഭക്തന്മാർ കടന്ന് പോകേണ്ടി വരും. എന്നാൽ അവർ ഒരു അനർത്ഥവും ഭയപ്പെടുകയില്ല.കാരണം തുണയായി ഒരുവൻ അവരോട് കൂടെയുണ്ട്. സന്തോഷസമയങ്ങളിൽ കൂടെയിരിക്കുവാൻ അനേകർ കാണും. എന്നാൽ അനർത്ഥ ദിവസത്തിൽ ആരും തുണയായി കാണുകയില്ല. ഭക്തന്മാർക്ക് എല്ലാം അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. റോമിൽ തടവുകാരനായി എത്തിയ പൗലോസിനെ സ്വീകരിക്കാനും, കാണാനും ശുശ്രുഷിക്കാനും ആളുകളുണ്ടായിരുന്നു. എന്നാൽ തുണയായി നിൽക്കുമെന്ന് പ്രതീക്ഷിച്ചവരൊക്കെ തന്നെ വിട്ട് കടന്ന് പോയി. കൂടെയുണ്ടായിരുന്ന ദേമാസ് തെസ്സലോനിക്യയിലേക്കും ക്രേസ്‌തോസ് ഗലാത്യയിലേക്കും, തീത്തോസ് ദൽമാത്യയിലേക്കും പോയി. പൗലോസ് കൈസരുടെ മുൻപിൽ വിസ്താരത്തിന് നിന്ന ദിവസത്തിൽ ആരും കൂടെ പോകാൻ ഇല്ലായിരുന്നു. അതിനെകുറിച്ച് പൗലോസ് എഴുതിയത് ഇങ്ങനെയാണ് “എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്ക് തുണ നിന്നില്ല. എല്ലാവരും എന്നെ കൈവിട്ടു (2 തിമോ :4:16). എന്നാൽ അടുത്ത വാക്യത്തിൽ എഴുതി കർത്താവോ എനിക്ക് തുണ നിന്നു. പ്രസംഗം തന്നെ കൊണ്ട് നിവർത്തിച്ചു. അവിടെയുണ്ടായിരുന്ന സകല ജാതികളും അത് കേൾപ്പാൻ ഇടവരുത്തി. അത് മാത്രമല്ല, കർത്താവ് തുണ നിന്നിലായിരുന്നുവെങ്കിൽ സിംഹത്തിന്റെ മുൻപിൽ തന്നെ വലിച്ചെറിഞ്ഞ് കൊല്ലുവാൻ വിധി ഉണ്ടാകുമായിരുന്നു. കർത്താവ് തുണ നിന്നതിനാൽ സിംഹത്തിന്റെ വായിൽ നിന്നും രക്ഷ പ്രാപിച്ചു. ലോകത്തിൽ ആരും തുണ നില്ക്കാനോ അനുകൂലമായി ഒരു വാക്ക് പറയുവാനോ ഇല്ലാത്ത അനർത്ഥദിവസങ്ങൾ നമ്മുടെ ജീവിതയാത്രയിലും ഉണ്ടാകാം. എന്നാൽ ലോകാവസാനത്തോളം ഞാൻ നിങ്ങളോട് കൂടെയുണ്ടെന്ന് അരുളിച്ചെയ്ത ദൈവം തുണയായി സഹായകനായി ഇറങ്ങി വരും. അവൻ നമ്മെ അനാഥരായി വിടുകയില്ല. കഷ്ടകാലത്ത് നീ എന്നെ വിളിച്ചപേക്ഷിക്ക ഞാൻ നിനക്ക് ഉത്തരം അരുളുമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ട്.