‘സങ്കീർത്തന ധ്യാനം’ – 54
പാ. കെ. സി. തോമസ്
‘ഭൂതലവും അതിന്റെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു’, സങ്കീ ; 24:1
ഭൂമിയെക്കുറിച്ച് തെറ്റായ ധാരണകൾ വച്ച് പുലർത്തുന്നവർ ഉണ്ട്. ഭൂമിയുടെ ഉത്ഭവത്തെ കുറിച്ച് അഭിപ്രായങ്ങൾ പറയാനേ ശാസ്ത്രത്തിന് കഴിയുന്നുള്ളൂ. എന്നാൽ വ്യക്തമായും ആധികാരികമായും അത് വ്യക്തമാക്കിയിരിക്കുന്ന ഒരു ഗ്രന്ഥമേ ഭൂമിയിലുള്ളൂ. അത് വിശുദ്ധ വേദപുസ്‌തകമാണ്. ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന പ്രസ്താവനയോടെ ബൈബിൾ ആരംഭിക്കുന്നു. ദൈവം സൃഷ്‌ടിച്ച ഭൂമി നിവാസികളുടെ പാപം നിമിത്തം പാഴും ശൂന്യവുമായി തീർന്നു. വെള്ളത്താൽ മൂടപെട്ട് കിടന്ന ഭൂമിയുടെ പുനർ ഉദ്ധാരണവും നടത്തിയത് ദൈവമാണ്. വെള്ളത്തിൽ നിന്നും ഉണങ്ങിയ നിലം കാണുമാറാകട്ടെയെന്ന് ദൈവം കല്പിച്ചപ്പോൾ അങ്ങനെ സംഭവിച്ചു. സർവ്വഭൂമിയും ദൈവത്തിന്റേതാണ്. ദൈവമാണ് അതിനെ സൃഷ്‌ടിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശം ദൈവത്തിന്റേതാണ് ആകയാൽ അതിലെ സകല പണികളും ദൈവത്തിന്റേതാണ്. അതിൽ പാർക്കുന്ന മനുഷ്യരും ജീവജാലങ്ങളും ദൈവത്താൽ സൃഷ്ടിക്കപെട്ടതാകയാൽ അതും ദൈവത്തിന്റേതാണ്. അത് കൊണ്ട് ഭൂമിയും അതിന്റെ പൂർണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവയ്ക്കുള്ളതാണ്. യഹൂദൻ ചിന്തിച്ചത് പലസ്തീൻ നാടും യഹൂദന്മാരും മാത്രം ദൈവത്തിന്റേതാണെന്നാണ്. ഭൂമി ദൈവത്തിന്റേത് ആയത് കൊണ്ടാണ് മുഴുലോകത്തിനും വേണ്ടി യേശു മരിച്ചത്. മുഴുലോകവും നാം സേവിക്കുന്ന ദൈവത്തിന്റേതാണെന്ന് ഓർക്കുമ്പോൾ നമുക്ക് അഭിമാനത്തോടെ ദൈവത്തെ സ്തുതിക്കുവാൻ കഴിയേണം. എന്നാൽ മനുഷ്യൻ ഇന്ന് അതിരുകൾ വച്ച് ഇത് എന്റേത്, അത് നിന്റേത് എന്ന് പറഞ്ഞ് ഭൂമിയുടെ പേരിൽ യുദ്ധങ്ങളും പോരുകളും നടത്തുന്നു. ആയിരങ്ങളെ കൊന്ന് വീഴ്ത്തുന്നു. അവകാശവാദങ്ങൾ മുഴക്കുന്നു. എന്നാൽ പല പേരുകളിൽ ഓരോ സ്ഥലങ്ങളും രാജ്യങ്ങളും അറിയപ്പെടുന്നു എങ്കിലും സകലത്തിന്റെയും അധികാരിയും അവകാശിയും നമ്മുടെ ദൈവമാണ്. അവന് ബോധിച്ചവന് അല്പകാലത്തേക്ക് ദൈവം അത് നൽകുന്നുയെന്നല്ലാതെ അത് ആരുടേയും സ്വന്തമല്ല. ഇവിടെ ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹവും കലാപങ്ങളും നടക്കുന്നുയെങ്കിലും സകളനിവാസികളും ദൈവം സൃഷ്ടിച്ചവരാണ്. പ്രത്യേക ഉദ്ദേശത്തോടും ലക്ഷ്യത്തോടും കൂടെ ദൈവാനുരൂപമായി നീതിയിലും വിശുദ്ധിയിലും സൃഷ്ടിക്കപെട്ടവരാണ്. “ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു”. (അപ്പൊ. 17:26)
അത് കൊണ്ട് രാജ്യങ്ങളുടെ പേരിലും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള കലാപങ്ങളും തർക്കങ്ങളും അവസാനിപ്പിച്ച് ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ അനുസരിച്ച് ജീവിക്കയാണ് മനുഷ്യന് ആവശ്യമായിരിക്കുന്നത്. അങ്ങനെ കഴിയുന്നവർ ഭാഗ്യവാന്മാരാണ്. മനുഷ്യൻ ഇവിടെ സ്ഥിരവാസിയല്ല. നഗ്നനായി വന്ന് നഗ്നനായി തിരിച്ച് പോകേണ്ടുന്നവനാണ്. മൽക്കിസെദെക്കിന് ദൈവം സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നതനായ ദൈവമാണെന്നുള്ള കാഴ്ചപ്പാട് ലഭിച്ചിരുന്നതിനാലാണ് ആ ദൈവത്തിന്റെ നാമത്തിൽ അബ്രഹാമിനെ അനുഗ്രഹിച്ചത്. സകലവും നമ്മുടെ ദൈവത്തിന്റേതാകയാൽ ദൈവം നമ്മോട് അരുളി ചെയ്തിരിക്കുന്നു. “എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും”, (സങ്കീ 2:8). വിശ്വാസത്തോടെ ചോദിച്ചാൽ നമുക്ക് സ്ഥലം നല്കുവാനോ ജനങ്ങളെ നല്കുവാനോ നമ്മുടെ ദൈവത്തിന് അധികാരം ഉണ്ട്. നമ്മുടെ സകല ബുദ്ധിമുട്ടും തീർത്ത് തരത്തക്കവണ്ണം നമ്മുടെ ദൈവം മഹാസമ്പന്നനാണ്. എന്നാൽ ഈ ഭൂമിയെ ദൈവം സമുദ്രങ്ങളിൽ മേൽ സ്ഥാപിച്ചു. നദികളിന്മേൽ അതിനെ ഉറപ്പിച്ചിരിക്കുന്നു. സമുദ്രം എത്ര ക്ഷോഭിച്ചാലും നദി എത്ര കരകവിഞ്ഞ് ഒഴുകിയാലും ദൈവമക്കൾ ചഞ്ചലപ്പെടേണ്ട കാര്യമില്ല. അതിന്മേൽ ഭൂമി ഉറപ്പിക്കപ്പെട്ടിരിക്കയാണ്. ദൈവമാണ് അങ്ങനെ ചെയ്തത്. എന്നാൽ ഈ ഭൂമി പൊടുപൊടാ പൊട്ടുമെന്നും, ഭൂമി കിറുകിറാ കീറുമെന്നും ഭൂമി മത്തനെ പോലെ ചാഞ്ചാടുമെന്നും ഭൂമിയും അതിലുള്ള പണികൾ ഒക്കെയും വെന്ത് പോകുമെന്നും ദൈവം അരുളി ചെയ്തിട്ടുണ്ട്. അത് കൊണ്ട് ഇളക്കമുള്ള ഭൂമിക്ക് വേണ്ടി ജീവിക്കാതെ, ഈ ഭൂമിക്ക് വേണ്ടി ഓടാതെ ഇളകാത്ത രാജ്യം നമുക്ക് പ്രാപിക്കുവാൻ കഴിയുമെന്നതിനാൽ ഭക്തിയോടും ഭയത്തോടും ദൈവത്തെ സേവിക്കുകയാണ് വേണ്ടത്. വെള്ളത്തിന്മേൽ സ്ഥാപിക്കപ്പെട്ടതോ നദികളിന്മേൽ ഉറപ്പിക്കപ്പെട്ടതോ ആയ ഭൂമിക്ക് ഉറപ്പില്ല. ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനമുള്ളതുമായ ഒരു നഗരം നമുക്ക് സ്വർഗ്ഗത്തിൽ ഉണ്ട്. അതിനായി കാത്തിരിക്കുന്നതും അത് ലക്ഷ്യമിട്ട് ജീവിക്കുന്നതുമാണ് മനുഷ്യജീവിതത്തിന്റെ ഏറ്റവും ഭാഗ്യകരമായ അനുഭവം. ലോകവും അതിന്റെ മോഹങ്ങളും ഒഴിഞ്ഞ് പോകും. ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കും. നിത്യത ലക്ഷ്യമിട്ട് ജീവിക്കാനുള്ള കൃപ ദൈവം നൽകുവാൻ പ്രാർത്ഥിക്കാം.