‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (124)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
പൗലോസ് പർവ്വതാഗ്രത്തിൽ എത്തിക്കഴിഞ്ഞു. ‘ഞാൻ ഉറച്ചിരിക്കുന്നു’- ‘എനിക്ക് പൂർണ്ണ ബോദ്ധ്യമുണ്ട്’ ഇവിടെ പത്ത് ശത്രുക്കളെയാണ് പൗലോസ് വെല്ലുവിളിക്കുന്നത്. ആദ്യം പറഞ്ഞിരിക്കുന്നത് മനുഷ്യൻ ഏറ്റം ഭയപ്പെടുന്ന കാര്യമാണ് – മരണം. മരണത്തിന് നമ്മെ വേർപിരിക്കാൻ കഴികയില്ല. കാരണം, അത് ജീവനിലേക്കുള്ള പ്രവേശന കവാടമാണ്. മാത്രമല്ല, അത് ലാഭവുമാണ്. ജീവന് നമ്മെ വേർപിരിക്കാൻ കഴികയില്ല. കാരണം നമ്മുടെ ജീവൻ ക്രിസ്തുവാണ്. മരണമായാലും ജീവനായാലും നാം അവന്റെ വകയാണ് (1 കോരി :3:22, റോമർ :14:8). ദൂതന്മാർ എന്ന് ഉപയോഗിച്ചിരിക്കുന്നത് ഒരു പൊതു വാക്കാണെങ്കിലും ഇവിടെ സാത്താന്യ ദൂതന്മാരെയാണ് ഉദ്ദേശിക്കുന്നത്. (എഫെ : 6:12)
വാഴ്ചകൾക്കും അധികാരങ്ങൾക്കും കഴികയില്ല. കാരണം, അവയും കർത്താവിന് കീഴ്പെട്ടിരിക്കുന്നു. (1 പത്രോസ് :3:22) ഇപ്പോഴുള്ളതോ വരുവാനുള്ളതോ നമ്മെ ഭ്രമിപ്പിച്ചു എന്ന് വരാം. എന്നാലും അവ നമ്മെ ക്രിസ്തുവിൽ നിന്നകറ്റുകയില്ല. ഉയരത്തിനോ ആഴത്തിനോ എന്നത് സ്ഥലത്തെ സംബന്ധിക്കുന്ന പ്രയോഗമാണ്. ഈ രണ്ട് വാക്കുകൾ ജോത്സ്യസംബന്ധമായ വാക്കുകളാണ്. പുരാതനലോകം നക്ഷത്രങ്ങളുടെ ഫലത്തിൽ വിശ്വസിച്ചിരുന്നു. ഏത് നക്ഷത്രത്തിൽ ഒരാൾ ജനിക്കുന്നുവോ, അതിനാൽ അയാളുടെ ഭാവി നിശ്ചയിക്കപ്പെട്ടു പോന്നു. ‘ഉയരം’എന്ന് പറഞ്ഞാൽ ഒരു നക്ഷത്രം, അതിന്റെ ഉച്ചകോടിയിലിരിക്കുകയും അതിന്റെ സ്വാധീനത ഏറ്റം കൂടതലായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ‘ആഴം’എന്നാൽ നേരെ മറിച്ചുള്ള അവസ്ഥ. പൗലോസ് പറയുകയാണ്, “നക്ഷത്രങ്ങൾക്ക് നിങ്ങളെ ഉപദ്രവിക്കുവാൻ കഴിയുകയില്ല. അവയുടെ ഉദയവും അസ്തമയവും ദൈവസ്നേഹത്തിൽ നിന്ന് നിങ്ങളെ അകറ്റുന്നതിന് അശക്തരത്രെ”
ഇതിന് മറ്റൊരു അർത്ഥവും കല്പിക്കാം. യേശുക്രിസ്തു ഉയരത്തിൽ കയറിയവനും ആഴത്തിൽ ഇറങ്ങിയവനുമത്രെ (എഫെ : 4:9, റോമർ :10:7) അതിനാൽ ഉയരത്തിനോ ആഴത്തിനോ നമ്മെ അവനിൽ നിന്ന് വേർപിരിപ്പാൻ സാധ്യമല്ല.
,മറ്റ് യാതൊരു സൃഷ്ടിക്കോ മുകളിൽ പറയാത്ത ഏതെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ അവയ്‌ക്കോ ഈ ഭാഗത്ത് ആകെ 17 കൂട്ടം കാര്യങ്ങളാണ് പൗലോസ് വെല്ലുവിളിക്കുന്നത്. ‘ഞാൻ ഉറച്ചിരിക്കുന്നു’ എന്ന വിജയഭേരി മുഴക്കികൊണ്ടാണ് ഈ ഉപദേശഭാഗം പൗലോസ് അവസാനിപ്പിക്കുന്നത്. ‘ഉറച്ചിരിക്കുന്നു’ എന്നതിന്, എന്നേക്കുമായിട്ട് സ്ഥിരമായിട്ട് ഉറച്ചിരിക്കുന്നു എന്നാണർത്ഥം.
റോമർ 8 – ൽ ദൈവാത്മാവ്
1) ആത്മാവിന്റെ പ്രമാണം (വാ. 2) ഈ പ്രമാണത്താൽ നാം സ്വാതന്ത്ര്യം പ്രാപിച്ചിരിക്കുന്നു.