‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (125)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
2) ആത്മാവിന്റെ ചിന്ത (വാ. 6). ജഢത്തിന്റെ ചിന്തയിൽ നിന്ന് വിടുതൽ പ്രാപിക്കുകയും ജീവനും സമാധാനവും വർദ്ധിച്ചു വരികയും ചെയ്യുന്നു.
3) ആത്മാവിന്റെ അധിവാസം (വാ. 9) ഈ അധിവാസത്താൽ ജഡസ്വഭാവത്തിൽ നിന്ന് വിടുതൽ നൽകി ആത്മസ്വഭാവമുള്ളവരാക്കി തീർക്കുന്നു.
4) ആത്മ നടത്തിപ്പ് (വാ. 14) ജഡത്തെയല്ല ആത്മാവിനെ അനുസരിച്ച് നടക്കുവാനും ജഡത്തിന്റെ പ്രവർത്തികളെ മരിപ്പിക്കാനും സാധിക്കുന്നു.
5) ആത്മാവിന്റെ സാക്ഷ്യം (വാ. 16) ഈ സാക്ഷ്യത്താൽ നാം ദൈവമക്കൾ എന്ന ഉറപ്പ് പ്രാപിക്കുന്നു.
6) ആത്മാവിന്റെ ആദ്യദാനം (വാ. 23). ഈ ദാനത്താൽ നാം ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വം പ്രാപിക്കും എന്നതിന്റെ ഉറപ്പ് ലഭിക്കുന്നു.
7) ആത്മാവിന്റെ പക്ഷവാദം (വാ. 27). ഈ പക്ഷവാദത്താൽ ആത്മാവ് നമുക്ക് തുണ നിൽക്കുകയും വേണ്ടും പോലെ പ്രാർത്ഥിക്കാൻ നമ്മെ അഭ്യസിപ്പിക്കുകയും ചെയ്യുന്നു.
റോമാ ലേഖനത്തിന്റെ 8 -)o അദ്ധ്യായം ദിവ്യ വെളിപ്പാടിന്റെ ഉന്നത മകുടമാണ്. ദൈവത്തെ കുറിച്ചുള്ള പരാമർശങ്ങളുടെ വിസ്തൃതി ഭൂത – വർത്തമാന – ഭാവികാലം – നിത്യത മുതൽ നിത്യത വരെ ഉൾകൊള്ളുന്ന അതിന്റെ വെളിപ്പാടിന്റെ വ്യാപ്തി. പാപത്തിന്റെ നിഷ്ടൂരതയ്ക്ക് ദൈവം നൽകുന്ന മറുപടി; കഷ്ടതയെ കുറിച്ച് അത് നൽകുന്ന മനോഹരവും ആത്മോത്തേജകവുമായ ധർമ്മോപദേശം, വിശ്വാസിയുടെ ഭദ്രതയെകുറിച്ചുള്ള സമാപ്ത വിജയഗീതം എന്നിവയിൽ അതിന്റെ വിഷയഗാംഭീര്യം ദർശിക്കാൻ കഴിയും. പിതാവായ ദൈവം ന്യായാധിപനും (വാ. 30, 33), ഗുണകാംക്ഷിയും (വാ. 32), ചരിത്രത്തിന്റെ ഭരണകർത്താവും (വാ. 28-30), ഹൃദയത്തെ പരിശോധിക്കുന്നവനും (വാ. 27), ജനത്തെ വിളിച്ച് നീതികരിച്ച് തേജസ്കരിക്കുന്നവനും (വാ. 28-30) ആകുന്നു. അതിലുപരിയായി അവൻ സ്നേഹിക്കുന്നവനും (വാ. 30), സ്വന്ത പുത്രനെ ആദരിക്കാതെ നമുക്കെല്ലാവർക്കും വേണ്ടി ഏല്പിച്ച തന്നവനുമത്രെ. (വാ. 32)
പുത്രനാം ദൈവം അനേകം സഹോദരന്മാരിൽ ആദ്യജാതനും (വാ. 29), വീണ്ടെടുപ്പുകാരനും (വാ. 1-4), വിശ്വാസികളുടെ ഉള്ളിൽ വസിക്കുന്നവനും (വാ. 10), നാം അവരോട് കൂടെ തേജസ്കരിക്കപ്പെടുന്നുവോ ആ കർത്താവും (വാ. 17), നമ്മുടെ ആത്മാക്കളുടെ രക്ഷകനും (വാ. 34) ആയി വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു.