‘ഇതാ, നോഹയുടെ കാലം’ – 58
പാ. ബി. മോനച്ചൻ, കായംകുളം
തിരെഞ്ഞെടുപ്പുകളിൽ ഞങ്ങൾക്ക് ഒരു അവസരം കൂടി തരൂ എന്ന് ഭരണപക്ഷവും, അല്ല ഞങ്ങൾക്ക് ഒരവസരം തരൂ എന്ന് പ്രതിപക്ഷവും പറയുന്നു. എന്നാൽ ഭരണം തുടങ്ങുമ്പോഴേക്കും ജനത്തിന് നിരാശയും ഭയവും സങ്കടവും വർധിക്കുന്നു. വിലക്കയറ്റം രൂക്ഷമാകുന്നു. ആവശ്യസാധങ്ങൾക്ക് ദൗർലഭ്യം വരുന്നു. പെട്രോളിനും ഡീസലിനും വിലയേറുന്നു. സബ്‌സിഡികൾ വെട്ടികുറയ്ക്കപ്പെടുന്നു. തങ്ങൾ അങ്ങോട്ട് ഭരണത്തിൽ കയറിയാൽ ഉടനെ നാട് നന്നാക്കി തരാമെന്ന് പറഞ്ഞവർ ഇപ്പോൾ തന്നെ തങ്ങൾക്കും ഇതൊക്കെയേ ചെയുവാൻ കഴിയൂ എന്ന് കുറ്റസമ്മതം നടത്തിത്തുടങ്ങിയിരിക്കുന്നു. ഏതായാലും “എനിക്ക് ഒരവസരം കിട്ടിയിരുന്നുവെങ്കിൽ ഞാനീ നാടും പറുദീസയാക്കിയേനെ, അതിനവസരം കിട്ടിയില്ല” എന്ന് ഒരു നേതാവും പറയാതെവണ്ണം ഇവരെല്ലാം ഭരിക്കട്ടെ. ഭരിച്ചു ഭരിച്ചു പരാജയം സമ്മതിച്ചു മാറട്ടെ.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാനും ജനന്മയ്ക്കും എന്ന പേരിൽ പല സർക്കാരുകളും ചെയ്ത കാര്യങ്ങളും ഒടുവിൽ അവർക്ക് അവരുടെ പാർട്ടിക്കും തിരിച്ചടിയാകുന്നു. സത്യത്തിൽ എത്ര അപമാനിതരായും ആക്ഷേപിക്കപെട്ടവരായിട്ടുമാണ് ഇവർ പടികൾ ഇറങ്ങുന്നത്. സ്വന്ത പാർട്ടിക്കാർക്ക് പോലും നേതാക്കൾ അനഭിമിതരായി തീരുന്നു. അവർ പോലും നേതാക്കളെ തള്ളി പറയുന്നു. പരാജയത്തിന്റെ മുഴുവൻ ഭാരവും നേതാക്കളുടെ തലയിൽ കെട്ടി വയ്ക്കുന്നു.
ജനാധിപത്യക്രമത്തിൽ സംഭവിക്കുന്ന വളരെ വിസ്മയകരമായ ഒരു സംഭവത്തെ കുറിച്ച് ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക. “പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാൾ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലൻ കൊള്ളാം. അവൻ മറ്റേവന്റെ രാജ്യത്തിൽ ദരിദ്രനായി ജനിച്ചിട്ടും രാജാവായി വാഴേണ്ടതിന്നു കാരാഗൃഹത്തിൽ നിന്നു വരുന്നു. മറ്റേവന്നു പകരം എഴുന്നേറ്റ ബാലന്റെ പക്ഷം സൂര്യന്നു കീഴെ സഞ്ചരിക്കുന്ന ജീവനുള്ളവർ ഒക്കെയും ചേർന്നിരിക്കുന്നതു ഞാൻ കണ്ടു. അവൻ അസംഖ്യജനത്തിന്നു ഒക്കെയും തലവനായിരുന്നു; എങ്കിലും പിന്നെയുള്ളവർ അവനിൽ സന്തോഷിക്കയില്ല. അതും മായയും വൃഥാപ്രയത്നവും അത്രേ”, സഭാ : 4:13-16 എത്രയോ സത്യമായ ഒരു പ്രയോഗവും പ്രസ്താവനയുമാണിത്. വചനം ഇതുവരെ സത്യമായെങ്കിൽ അടുത്ത തിരുവചനവും സത്യമായി വരുമെന്ന് നാം ഓർക്കണം. കാലങ്ങൾ കഴിയുമ്പോൾ, ‘പിന്നെയുള്ളവർ അദ്ദേഹത്തിൽ സന്തോഷിക്കാത്തവർ’ ആകും. ലോകം ഭരിക്കുന്ന എല്ലാവരുടെയും ഗതി ഇത് തന്നെ. പ്രതാപവും ഐശ്യര്യവും ശക്തിയും അധികാരവും ഉള്ളപ്പോൾ കൂടെ നിൽക്കുന്നവരും സ്തുതി പാടുന്നവരും അധികാരം നഷ്ടപ്പെടുമ്പോൾ അകലും, അപമാനിക്കും, കുറ്റപ്പെടുത്തും.