‘സങ്കീർത്തന ധ്യാനം’ – 65
പാ. കെ. സി. തോമസ്
‘ഞാൻ ഒരു ഉടഞ്ഞ പത്രം പോലെ ആയിരിക്കുന്നു’, സങ്കീ : 31:12
ദാവീദ് ശൗലിൽ കൂടെ പീഡയും ഉപദ്രവും സഹിച്ച കാലത്ത് ഒരിയ്ക്കൽ എഴുതിയ സങ്കീർത്തനമെന്ന് അഭിപ്രായം ഉണ്ട്. ദാവീദ് കെയിലയിൽ ഒളിച്ചിരുന്ന കാലത്ത് സ്വന്തജനം ഒറ്റി കൊടുക്കാൻ ശ്രമിച്ചു. (1 സമു :23:1-10). ആ കാലത്ത് എഴുതിയതായി പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. താൻ ഉടഞ്ഞ പാത്രം പോലെ ആയിരിക്കുന്നുയെന്ന് പറയത്തക്ക സാഹചര്യങ്ങൾ ഉണ്ടായി. ആ സാഹചര്യം 10 മുതൽ വാക്യങ്ങൾ വ്യക്തമാക്കുന്നു. തന്റെ കഷ്ടതയുടെ ആധിക്യം എത്ര വലുതായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. എന്റെ ആയുസ്സ് ദുഃഖം കൊണ്ടും കഴിഞ്ഞ് പോയിരിക്കുന്നു. എന്റെ അകൃത്യം നിമിത്തം എന്റെ ബലം ക്ഷീണിച്ചും എന്റെ അസ്ഥികൾ ക്ഷയിച്ചും ഇരിക്കുന്നു. എന്റെ സകല വൈരികളാലും ഞാൻ നിന്ദിതനായി തീർന്നു. എന്റെ അയൽക്കാർക്ക് അതിനിന്ദിതൻ തന്നെ. എന്റെ മുഖപരിചയകാർക്ക് ഞാൻ ഭയഹേതുവായി ഭവിച്ചു. എന്നെ വെളിയിൽ കാണുന്നവർ എന്നെ വിട്ട് ഓടി പോകുന്നു. മരിച്ചുപോയവനെപ്പോലെ തന്നെ തന്റെ ബന്ധക്കാരും, ചർച്ചക്കാരും, മറന്ന് പോകുന്ന അനുഭവം ഉണ്ടായി. കാരണം താൻ വളരെ നാളുകൾ വീടുമായിട്ടോ, നാടുമായിട്ടോ ബന്ധം ഇല്ലാതെ മരുഭൂമിയിലും ഗുഹകളിലും വേണ്ടവണ്ണം ഭക്ഷിക്കാനില്ലാതെ പ്രാണഭയത്തിൽ കഴിയേണ്ട സമയങ്ങൾ ഉണ്ടായി. തന്റെ ശക്തി ക്ഷയിച്ചും വെയിൽ കൊണ്ട് മുഖത്തെ ശോഭയും നിറവും കുറഞ്ഞ് കണ്ടാൽ ആളിനെ തിരിച്ചറിയാത്ത പോലുള്ള അനുഭവത്തിലൂടെ കടന്ന് പോയപ്പോൾ താൻ പറഞ്ഞ് പോയി. ഞാൻ ഉടഞ്ഞ ഒരു പാത്രം പോലെ ആയിരിക്കുന്നു. താൻ വീണ്ടും എഴുതി പലപ്പോഴും ഭീതി എന്ന അപശ്രുതി ഞാൻ പലരുടെയും വായിൽ നിന്ന് കേട്ടിരിക്കുന്നു. അവർ എനിക്ക് വിരോധമായി കൂടിയാലോചന ചെയ്ത് എന്റെ ജീവനെ എടുത്ത് കളവാൻ നിരൂപിച്ചു. ഈ പ്രതിസന്ധിയിൽ പറഞ്ഞു ഞാൻ ഒരിക്കൽ ഉപയോഗമുള്ള പാത്രമായിരുന്നു.
ശൗലിനും, സൈന്യത്തിനും, യിസ്രായേലിനും ഉപയോഗമുള്ള പാത്രമായിരുന്നു. ഇന്ന് ഉടഞ്ഞ ഒരു പാത്രം പോലെയായി. പലരും തന്നെ വലിച്ചെറിഞ്ഞ് ഉടച്ചു. മറ്റ് ചിലർ തന്നെ തല്ലി ഉടച്ചു. നമ്മുടെ ക്രിസ്തീയ ജീവിതത്തിലും കഷ്ടതയിലും പോരാട്ടങ്ങളിലും അഗ്നിശോധനകളിലും ഇത് പോലെയാകുന്ന സന്ദർഭങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ട്. പലരും മനഃപൂർവം നമുക്ക് ദോഷം ചെയ്തിട്ടുണ്ട്. ശാരീരികമായും, മാനസികമായും, ആത്മീയമായും, ഭൗതീകമായും തകർന്ന് പോകുന്ന അനുഭവം ഉണ്ടാകാറുണ്ട്. പാപത്തിന്റെയും, പിന്മാറ്റത്തിന്റെ ഫലമായും, രോഗങ്ങളാലും, പ്രതികൂലങ്ങളാലും, കഷ്ടതകളാലും തകരുന്ന അനുഭവങ്ങൾ ഉണ്ടാകാം. എന്നാൽ ഏത് തകർന്നത്തിന്റെയും ഏത് ഉടഞ്ഞതിനെയും പൂർവ്വസ്ഥിതിയിൽ ആക്കാൻ കഴിയുന്നവനാണ് നമ്മുടെ ദൈവം. മനുഷ്യൻ തകർന്നതിനെ ഉടഞ്ഞതിനെ പശവച്ച് ഒട്ടിച്ച് നേരെ ആക്കാൻ ശ്രമിച്ചു എന്ന് വരാം. എന്നാൽ പൂർവ്വസ്ഥിതിയിലാക്കാൻ ലോകത്തിൽ ആർക്കും കഴിയുകയില്ല. നമ്മുടെ ദൈവം പണിതാൽ ഒരു പോറൽപോലും കാണാൻ കഴിയാത്ത നിലയിൽ പുത്തൻ പാത്രമാക്കി വീണ്ടും ഉപയോഗിക്കാൻ ദൈവത്തിന് കഴിയും. നമ്മുടെ ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. പിന്മാറ്റത്താലും, പാപത്താലും ദാവീദ് ഉടഞ്ഞ് പോയി. താൻ അനുതപിച്ച് ഏറ്റ് പറഞ്ഞപ്പോൾ ദൈവം അവനെ പുതുതാക്കി. ദാവീദ് ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനെന്നും, ദാവീദ് ദൈവത്തിന്റെ ആലോചനയ്ക്ക് ശുശ്രുഷ ചെയ്‌തെന്നും പരിശുദ്ധാത്മാവ് വിശുദ്ധ തിരുവെഴുത്തിൽ സാക്ഷ്യം പറഞ്ഞു.