‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (132)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
അത്രയുമല്ല അബ്രഹാമിന് രണ്ട് ഭാര്യമാരിൽ ജനിച്ചവരിൽ ഒരുത്തനെ സ്വീകരിക്കുകയും അപരനെ നിരസിക്കുകയും ചെയ്തു എന്ന് മാത്രമല്ല, യിസഹാക്കിന് ഒരേ ഭാര്യ (റിബേക്ക) യിൽ നിന്ന് ജനിച്ച ഇരട്ടയിൽ ഒരുവനെ സ്വീകരിക്കുകയും മറ്റവനെ നിരസിക്കുകയും ചെയ്തിട്ടുണ്ടല്ലോ.
ഏകനാൽ ഗർഭം ധരിച്ചു. “ഒരു ഭർത്താവിനാൽ വിവാഹകിടക്ക ലഭിച്ചു” ഒരു പിതാവും ഇരട്ടകുട്ടികളും തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള (1 തെസ്സ :1:4) ദൈവനിർണ്ണയം (റോമ :8:28) ഇവിടുത്തെ വാദഗതി ഇങ്ങനെ സംഗ്രഹിക്കാം. അബ്രഹാമിന്റെ സന്തതിയാണെന്നത് കൊണ്ട് മാത്രം അനുഗ്രഹവകാശി ആകയില്ല. ദൈവീക തിരഞ്ഞെടുപ്പാണ് പ്രധാനം. അബ്രഹാമിന്റെ മാംസവും രക്തവുമായ യിശ്മായേലിന്റെ സന്തതിയാണ് അറബികൾ. എന്നാൽ അവർ തിരഞ്ഞെടുക്കപ്പെട്ട ജനമാണെന്ന് യഹൂദന്മാർ പോലും സമ്മതിക്കുകയില്ല. യിസഹാക്കിന്റെ സന്തതിയാണ് ഏശാവ്. ഏശാവിന്റെ സന്തതിയാണ് എദോമ്യർ. എന്നാൽ എദോമ്യർക്ക് തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ അനുഗ്രഹത്തിന്റെ അവകാശമുണ്ടെന്ന് യഹൂദന്മാർ പോലും വാദിക്കയില്ല. യഹുദവീക്ഷണത്തിൽ പൗലോസ് തന്റെ വാദമുഖം തെളിയിക്കുകയാണ്. മാത്രമല്ല, തിരഞ്ഞെടുപ്പിന് പ്രവർത്തിയോ യോഗ്യതയോ അടിസ്ഥാനമല്ല എന്നും താൻ തെളിയിക്കുന്നു. അതിന് തെളിവായി, ഏശാവും യാക്കോബും ജനിക്കുന്നതിന് മുൻപ് തന്നെ ഒരാളിനെ തിരഞ്ഞെടുക്കുകയും അപരനെ നിരാകരിക്കുകയും ചെയ്തു എന്ന് പറയുന്നു. ‘ജന്മപാപത്തെ സംബന്ധിച്ചിടത്തോളം അവർ ഇരുവരും ഒരുപോലെ മാലിന്യപ്പെട്ടവരായിരുന്നു” പ്രവർത്തികൾ നിമിത്തമല്ല. യോഗ്യതയുടെ അടിസ്ഥാനത്തിലല്ല ‘ഈ ഉപദേശം ക്രിസ്തീയ അനുഭവുമായി യോജിച്ചു പോകുന്നു. ‘എന്ത് കൊണ്ട് ഞാൻ നിന്റെ ശബ്ദം കേട്ടു ?’, ‘ഞാൻ മറ്റുള്ളവരെക്കാളും നല്ലവനായത് കൊണ്ട്’ എന്ന് ഒരു ക്രിസ്ത്യാനിക്കും മറുപടി പറയുവാൻ സാദ്ധ്യമല്ല. (2 തിമോ :1:9; 1 കോരി :4:7) മൂത്തവൻ ഇളയവനെ സേവിക്കും (ഉല്പ : 25:23). ‘ഇവിടെ പറയുന്ന തിരെഞ്ഞെടുപ്പ് ജാതീയമാണ്, വ്യക്തിപരമല്ല എന്ന് പറയുന്നവരുണ്ട്. എന്നാൽ വാസ്തവത്തിൽ ഏശാവ് യാക്കോബിനെ സേവിച്ചു കാരണം അവൻ തന്റെ ജ്യേഷ്ഠവകാശം അലക്ഷ്യമാക്കി. അത്കൊണ്ട് ഏശാവ് യാക്കോബിനെക്കാൾ താണവനാക്കുകയായിരുന്നു. യിശ്മായേൽ യിസഹാക്കിനെക്കാൾ താണവനായത് പോലെ. ഇതാണ് ഈ ഭാഗത്തിന്റെ അർത്ഥം. അടിമത്തം ശാപത്തോടെ ആരംഭിച്ചു നരകത്തിലേക്ക് സ്വയം വഴുതി വീഴുന്നതിന് സാദൃശ്യമാണിത്.