‘സങ്കീർത്തന ധ്യാനം’ – 68
പാ. കെ. സി. തോമസ്
‘നടക്കേണ്ടുന്ന വഴി ദൈവം കാണിച്ചു തരും’, സങ്കീ : 32:8
ഒരു പുതുവർഷാരംഭത്തിൽ ദൈവം എന്നോട് ഇടപെട്ട ഒരു വാക്യമുണ്ട്. ഞാൻ നിന്നെ ഉപദേശിച്ചു നടക്കേണ്ടുന്ന വഴി നിനക്ക് കാണിച്ചു തരും. ഞാൻ നിന്റെ മേൽ ദൃഷ്ടി വച്ച് നിനക്ക് ആലോചന പറഞ്ഞ് തരും. പുതുവത്സരത്തിൽ നടക്കേണ്ടുന്ന വഴി കാണിച്ചു തരുന്ന ഉപദേഷ്ടാവ് നമുക്കുണ്ട്. ആലോചന പറഞ്ഞ് തന്ന് നടത്തുന്ന ഒരു ഉപദേഷ്ടാവ് നമുക്കുണ്ട്. നാം കടന്ന് പോകാനുള്ള നമുക്കറിയില്ല. എന്നാൽ നാം പോകേണ്ടുന്ന വഴിയിൽ നമ്മെ നടത്തുന്നവനാണ് നമ്മുടെ കർത്താവ്. ശുഭകരമായി പുതുവത്സരത്തിൽ പ്രവർത്തിക്കുവാൻ നമ്മുടെ കർത്താവ് നമ്മെ ഉപദേശിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യും. ദൈവജനമായ യിസ്രായേൽ മരുഭൂമിയിൽ കൂടെ സഞ്ചരിച്ച കാലത്ത് പോകേണ്ട വഴി അവർക്ക് അറിയുകയില്ലായിരുന്നു. എന്നാൽ അവരുടെ ഉപദേഷ്ടാവ് കൂടെ ഇരുന്നതിനെ കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു. ‘അവർ പകലും രാവും യാത്രചെയ്‍വാൻ തക്കവണ്ണം അവർക്കു വഴികാണിക്കേണ്ടതിന്നു പകൽ മേഘസ്തംഭത്തിലും അവർക്കു വെളിച്ചം കൊടുക്കേണ്ടതിന്നു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു. പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുമ്പിൽ നിന്നു മാറിയതുമില്ല.’, പുറ : 13:21,22. യിസ്രായേലിനോട് ദൈവം അരുളി ചെയ്തു “കർത്താവു നിങ്ങൾക്കു കഷ്ടത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും മാത്രം തന്നാലും ഇനി നിന്റെ ഉപദേഷ്ടാവു മറഞ്ഞിരിക്കയില്ല; നിന്റെ കണ്ണു നിന്റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും.”, യെശ : 30:20. ഏത് സാഹചര്യത്തിലൂടെ ദൈവജനം കടന്ന് പോകേണ്ടി വന്നാലും ആ സാഹചര്യങ്ങൾ ഒരുക്കിയിട്ട് മറഞ്ഞ് നിൽക്കുന്നവനല്ല നമ്മുടെ ദൈവം. നമുക്ക് കാണത്തക്കവണ്ണം അവൻ നമ്മുടെ കൂടെയുണ്ടായിരിക്കും. നമ്മുടെ മുൻപിലുണ്ടായിരിക്കും. വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ വഴി ഇതാകുന്നു, ഇതിൽ നടന്ന് കൊൾവീൻ എന്നൊരു ശബ്ദം പിറകിൽ കേൾക്കും. മുൻപിൽ നടക്കുമ്പോൾ തന്നെ ദൈവസാന്നിധ്യം പുറകിലും ഉണ്ട്. ഉപദേഷ്ടാവിനെ മുന്നിൽ കാണുവാൻ കഴിയാത്തവർ ഇടത്തോട്ടോ വലത്തോട്ടോ വഴി അറിയാതെ തിരിയാൻ സാധ്യതയുണ്ട്. ആ സമയത്ത് പുറകിൽ നിന്ന് ആലോചന പറഞ്ഞ് വഴി നടത്തും. ഭക്തന്മാർ തീച്ചൂളയിൽ വീണപ്പോൾ ഉപദേഷ്ടാവ് മറഞ്ഞിരുന്നില്ല, തീച്ചൂളയിൽ ഇറങ്ങി ചെന്നു. സിംഹഗുഹയിൽ വീണപ്പോൾ മറഞ്ഞിരുന്നില്ല, സിംഹഗുഹയിൽ ഇറങ്ങിച്ചെന്ന് സിംഹത്തിന്റെ വായ് അടച്ചു. ഓളങ്ങളുടെയും തിരമാലകളുടെയും നടുവിൽ ശിഷ്യന്മാർ അകപെട്ടപ്പോൾ മറഞ്ഞിരുന്നില്ല. അവർക്കും കാണത്തക്കവണ്ണം ഇറങ്ങി ചെന്നു. മറഞ്ഞിരിക്കാത്ത ഒരു ഉപദേഷ്ടാവ് നമ്മോട് കൂടെയിരുന്ന് ഉപദേശിച്ച് നമ്മെ നടത്തുമെന്ന് വിശ്വസിക്കാം. ലോകമനുഷ്യന് ലഭിക്കാത്ത ഒരു മഹാഭാഗ്യമാണ് ദൈവം നമുക്ക് നൽകിയിരിക്കുന്നത്. അനേകർക്ക് ആലോചന പറഞ്ഞ് കൊടുക്കുവാൻ ഒരാളില്ല. അത് കൊണ്ട് അവർ വഴി തെറ്റി ഉഴലുന്നു. അബദ്ധങ്ങൾ പ്രവർത്തിക്കുന്നു. പിന്നീട് നിരാശപ്പെടുന്നു. ജീവിതം ഒടുക്കുവാൻ വരെ ചിലർ തീരുമാനിക്കുന്നു. നമുക്ക് മറഞ്ഞിരിക്കാത്ത ഒരു ഉപദേഷ്ടാവ് ഉള്ളതോർത്ത് സ്തോത്രം ചെയ്യാം.