‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (133)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
ഈ വിഷയം എന്തിനാണ് ഇവിടെ അപ്പോസ്തോലൻ പറയുന്നത് ?
1) ഒരേ ജാതിയിൽ, ഒരേ കുടുംബത്തിൽ തന്നെ, വ്യക്തികൾക്കിടയിൽ ദൈവം വ്യത്യസ്തത കല്പിക്കുന്നു.
2) ദൈവം തനിക്ക് ഇഷ്ടമുള്ളവരെ അനുഗ്രഹിക്കുന്നു.
3) ദൈവം ജാതികളെ സംബന്ധിച്ച് ഇത് ചെയ്യുമെങ്കിൽ വ്യക്തികളെ സംബന്ധിച്ചും ഇത് ചെയ്യും.
4) ലൗകീക കാര്യങ്ങളിൽ ഇത് ശരിയെങ്കിൽ ആത്മീകകാര്യത്തിലും ശരിയാണ്. ദൈവം എന്ത് കൊണ്ട് ഈ വ്യത്യസ്തഥ കാണിച്ചു എന്ന് ചോദിച്ചാൽ, അതെ പിതാവേ ഇങ്ങനെയല്ലോ എനിക്ക് പ്രസാദം തോന്നിയത്’ എന്നേ മറുപടി പറയാനുള്ളൂ. (മത്താ : 11:26)
9:13 – ‘ഞാൻ യാക്കോബിനെ സ്നേഹിച്ചു, ഏശാവിനെ ദ്വേഷിച്ചു’ (മലാ : 1:2,3). ഈ സ്ഥാനത്ത് ദൈവം തന്റെ പരമാധികാരം ഉപയോഗിച്ച് തന്റെ ഇഷ്ടം പോലെ പ്രവർത്തിക്കുന്നു എന്നതൊഴിച്ച് മനുഷ്യന് സാധ്യമല്ല എന്നും തെളിയുന്നൂ. ‘നീതീകരണം’ എന്ന വിഷയം പഠിച്ചപ്പോൾ അത് പ്രവർത്തിയാലല്ല, കൃപയാലത്രേ എന്ന് നാം കണ്ടു. അത് പോലെ ദൈവനിർണ്ണയവും പ്രവർത്തികൾ നിമിത്തമല്ല, ദൈവത്തിന്റെ ഇഷ്ടപ്രകാരമത്രെ എന്ന പ്രസ്താവനയ്ക്ക് നാമും കീഴ്പെട്ടിരിക്കാം. ‘ഞാൻ യാക്കോബിനെ സ്നേഹിച്ചു, ഏശാവിനെ ദ്വേഷിച്ചു’ എന്ന വാക്യത്തെ കുറിച്ച് ഒരിക്കൽ ഒരു സ്ത്രീ C.H. സ്പർജനോട് ഇങ്ങനെ പറഞ്ഞു ‘ദൈവം ഏശാവിനെ ദ്വേഷിച്ചു എന്നത് എനിക്ക് മനസ്സിലാകുന്നില്ല’ മാന്യസഹോദരീ, എന്റെ വിഷമം അതല്ല, ദൈവത്തിന് എങ്ങനെ യാക്കോബിനെ സ്നേഹിക്കുവാൻ കഴിഞ്ഞു എന്നതാണ് എനിക്ക് മനസ്സിലാക്കുവാൻ കഴിയാത്തത്’ എന്ന് സ്പർജൻ മറുപടി പറഞ്ഞു. സകല മനുഷ്യരും പാപികളായിരിക്കെ ദൈവം തന്റെ പരമാധികാരപ്രകാരം ചെയ്യുവാൻ നമുക്ക് ദൈവത്തെ അനുവദിക്കാം.
9:14-29 ദൈവത്തിന്റെ പരമാധികാരം
9:14-18 ഈ ഭാഗത്ത് ദൈവത്തിന്റെ പരമാധികാരം വെളിപ്പെടുത്താൻ ഏതാണ്ട് സമാനരീതിയിലുള്ള രണ്ട് വ്യക്തികളെ പൗലോസ് ഹാജരാക്കുകയാണ്. മോശയ്ക്ക് ദൈവത്തിന്റെ കരുണയും ഫറവോന് ദൈവത്തിന്റെ കാഠിന്യവും ലഭിച്ചത് അവരുടെ ഇച്ഛയാലോ ഓട്ടത്താലോ അല്ലെന്നും പ്രത്യുത ദൈവത്തിന്റെ പരമാധികാര കൃപയാലാണെന്നും തെളിയിക്കുന്നു. അത് പോലെ തന്നെ ഫറവോന്റെ കാര്യത്തിൽ, ദൈവത്തിന്റെ ചെറുക്കാനാവാത്ത ശക്തിയുടെയും ധികാരികളെയും, മത്സരികളെയും ശിക്ഷിക്കുമെന്നതിന്റെ ഉറപ്പിന്റെയും ദൃഷ്ടാന്തമായി ചരിത്രത്തിൽ അവനെ നിർത്തിയിരിക്കുന്നത് ദൈവത്തിന്റെ പരമാധികാര തിരഞ്ഞെടുപ്പാണെന്നും വ്യക്തമാക്കുന്നു. കരുണ കാണിക്കുന്നതിലാകട്ടെ, കഠിനനാക്കുന്നതിലകട്ടെ മോശയുടെ കാര്യത്തിലാകട്ടെ, ഫറവോന്റെ കാര്യത്തിലാകട്ടെ, പൗലോസിന്റെ കാലത്തെ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യുന്ന യഹൂദന്മാരുടെ കാര്യത്തിലാകട്ടെ ദൈവത്തിന്റെ പരമാധികാരം ഉറപ്പിച്ച് പറയുകയാണ് പൗലോസ്.