‘സങ്കീർത്തന ധ്യാനം’ – 71
പാ. കെ. സി. തോമസ്
‘ജയത്തിന് കുതിര വ്യർത്ഥമാകുന്നു’, സങ്കീ : 33:17
വിജയത്തിന്റെ കാരണങ്ങളെക്കുറിച്ച് മാനുഷിക സങ്കല്പങ്ങൾ ആയചില കാര്യങ്ങൾ ഉണ്ട്. സൈന്യ ബഹുത്വമുണ്ടെങ്കിൽ, ആയുധ ബഹുത്വമുണ്ടെങ്കിൽ രാജാവിന് ജയം ലഭിക്കാമെന്നതാണ് ഒരു ചിന്താഗതി. മറ്റൊന്ന് കുതിരകൾ വളരെ ഉണ്ടെങ്കിൽ യുദ്ധത്തിൽ ജയിക്കാമെന്നതാണ്. വീരന്മാരുടെ ബലത്തിന്റെ ആധിക്യം കൊണ്ട് ജയം നേടാമെന്ന് ചിന്തിക്കുന്നവരും ഉണ്ട്. എന്നാൽ ദൈവവചനം പറയുന്നത് സൈന്യ ബഹുത്വം കൊണ്ട് രാജാവ് ജയം പ്രാപിക്കുന്നില്ല. ബലാധിക്യം കൊണ്ട് വീരൻ രക്ഷപെടുന്നതുമില്ല. യുദ്ധം യഹോവയ്ക്കുള്ളതാണ്. ദൈവത്തിലാശ്രയിച്ച് യുദ്ധത്തിന്റെ മുഴുനിയന്ത്രണവും ദൈവത്തിൽ സമർപ്പിച്ചാൽ ദൈവം തന്റെ ജനത്തിന് വേണ്ടി യുദ്ധം ചെയ്ത് അവർക്ക് വിജയം നൽകും. ഫെലിസ്ത്യരുടെ പട്ടാളം മിക്മാസിന്റെ പുറം വരെ യിസ്രായേലിനെതിരെ പാളയം ഇറങ്ങിയ സമയം ഉണ്ട്. യോനാഥാനും തന്റെ ആയുധ വാഹകനായ ബാല്യകാരനും കൂടെ ഫെലിസ്ത്യ പട്ടാളത്തിന് നേരെ ചെന്നു. യഹോവ നമുക്ക് വേണ്ടി പ്രവർത്തിക്കും, അല്പം കൊണ്ടോ അധികം കൊണ്ടോ രക്ഷിപ്പാൻ യഹോവയ്‌ക്ക് പ്രയാസം ഇല്ലല്ലോ എന്ന് പറഞ്ഞു കൊണ്ട് യോനാഥാനും അവന്റെ ആയുധ വാഹകനും കടുംതൂക്കായ പാറയിലൂടെ തത്തിതത്തി കയറി. ഫെലിസ്ത്യർ യോനാഥാന്റെ മുൻപിൽ വീണു. ആയുധവാഹകൻ അവന്റെ പിന്നാലെ കൊന്നും കൊണ്ടും നടന്നു. കേവലം രണ്ട് പേരുടെ മുൻപിൽ ഫെലിസ്ത്യർ പരാജയപ്പെട്ട് വീണു. ദൈവം ആണ് അവിടെ യുദ്ധം ചെയ്തത് എന്നത് വ്യക്തമാണ്. അതിന്റെ തെളിവായി ഇങ്ങനെ കാണുന്നു, “പാളയത്തിലും പോർക്കളത്തിലും സർവ്വജനത്തിലും നടുക്കമുണ്ടായി പട്ടാളവും കവർച്ചക്കാരും കൂടെ വിറച്ചു, ഭൂമി കുലുങ്ങി, വലിയോരു നടുക്കം ഉണ്ടായി”, (1 സാമു :14:15). ഫെലിസ്ത്യർ യിസ്രായേലിനെതിരെ പാളയം ഇറങ്ങിയ മറ്റൊരു സന്ദർഭം 1 ശാമുവേൽ 17 ൽ കാണുന്നു. അവരുടെ സൈന്യനായകൻ ഗത്യനായ ഗോല്യാത്ത് ആയിരുന്നു. ആ വീരൻ ബലാധിക്യമുള്ളവനായിരുന്നു. അവന് ആറ് മുഴവും ഒരു ചാനും പൊക്കമുണ്ടായിരുന്നു. താമ്രം കൊണ്ടുള്ള കാൽച്ചട്ടയും, താമ്രം കൊണ്ടുള്ള വേലും അവന് ഉണ്ടായിരുന്നു. അവന്റെ കുന്തത്തിന്റെ തണ്ടും നെയ്ത്തുകാരന്റെ പടപ്പ് തടി പോലെ ആയിരുന്നു. കുന്തത്തിന്റെ അലക്ക് അലക് അറുനൂറ് ശേക്കെൽ ഇരുമ്പായിരുന്നു. അവന്റെ ബലാധിക്യം കൊണ്ടോ ആയുധങ്ങൾ കൊണ്ടോ രക്ഷ പ്രാപിച്ചില്ല. വിജയം നേടിയതുമില്ല. അവന് നേരെ യുദ്ധത്തിന് ചെന്ന ദാവീദിന്റെ കൈയ്യിൽ ആയുധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഒരു കവിണയും, അഞ്ച് മിനുസമുള്ള കല്ലും മാത്രം. അവൻ തന്റെ ശക്തിയിലോ, ബലത്തിലോ ആശ്രയിച്ചില്ല. അവൻ വിളിച്ചു പറഞ്ഞു. നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു. ഞാനോ നീ നിന്ദിച്ച യഹോവയുടെ നാമത്തിൽ വരുന്നു. യഹോവ ഇന്ന് നിന്നെ എന്റെ കൈയ്യിൽ ഏല്പിക്കും (1 സമു:17:45-46). ദാവീദ് ഗോല്യാത്തിനെ കൊന്നു. ഫെലിസ്ത്യരുടെ മേൽ വിജയം പ്രാപിച്ചു. സൈന്യ ബഹുത്വത്താലോ, കുതിരയാലോ, ഭുജബലത്താലോ അല്ല ദാവീദ് ജയം പ്രാപിച്ചത്. പിന്നെയോ ദൈവം ദാവീദിന് വേണ്ടി യുദ്ധം ചെയ്തതിനാലാണ്. മിദ്യാന്യരുടെ മേൽ ഗിദെയോൻ വിജയം വരിച്ചതും സൈന്യം കൊണ്ടോ, കുതിര കൊണ്ടോ ആയിരുന്നില്ല. കുടവും, പന്തവും, കാഹളവും കൈയ്യിൽ ഏന്തിയ മുന്നൂറ് പേരുടെ മുൻപിൽ സൈന്യങ്ങൾ പരാജയപെട്ടു. യെഹോശാഫാത്ത് രാജാവിന് നേരെ മോവാബ്യരും, അമ്മോന്യരും, മേയൂന്യരും വലിയ ജനസമൂഹമായി യുദ്ധത്തിൽ നിന്നു. അവൻ ഒരു ഉപവാസം പ്രസിദ്ധം ചെയ്ത് യഹോവയോട് സഹായം അപേക്ഷിച്ചു. ദൈവാലോചന പ്രകാരം സൈന്യത്തിന്റെ മുൻപിൽ വിശുദ്ധ വസ്ത്രാലങ്കാരം ധരിച്ച് ദൈവത്തെ വാഴ്ത്തി അവന്റെ ദയ എന്നേക്കുമുള്ളതെന്ന് പാടി സ്തുതിക്കുന്നവരെ നിർത്തി. അവർ പാടി സ്തുതിച്ചു തുടങ്ങിയപ്പോൾ സൈന്യങ്ങൾ അവരുടെ മുൻപിൽ തോറ്റ് പോയി. (2 ദിന :20:22).
യുദ്ധം കണ്ടിട്ടില്ലാത്ത യുദ്ധം ചെയ്ത പരിചയമില്ലാത്ത യിസ്രായേലിന് മരുഭൂമിയിലും കനാനിലും വലിയ വിജയം ലഭിച്ചു. തങ്ങളുടെ സൈന്യത്താലോ, ശക്തിയാലോ ആയിരുന്നില്ല, ദൈവം അവർക്ക് ജയം നൽകിയതാണ്. സങ്കീർത്തനക്കാരൻ ഇതിനെ കുറിച്ചു ഇങ്ങനെ എഴുതി, “തങ്ങളുടെ വാളുകൊണ്ടല്ല അവർ ദേശത്തെ കൈവശമാക്കിയതു; സ്വന്തഭുജംകൊണ്ടല്ല അവർ ജയം നേടിയതു; നിന്റെ വലങ്കയ്യും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടത്രേ; നിനക്കു അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ”, സങ്കീ : 44:3. ഇങ്ങനെ വചനത്തിൽ ഉടനീളം ഇത് കാണുവാൻ കഴിയുന്നതാണ്. ഒരു മനുഷ്യന്റെ കഴിവ് കൊണ്ടോ അവന് ഒന്നും നേടുവാൻ കഴിയുകയില്ല എന്നത് യഹോവാ വീട് പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു. മനുഷ്യൻ ബലവനാണെന്ന് കരുതാറുണ്ടെങ്കിലും അവൻ ബലവാനല്ല. ദൈവമാണ് ബലവാൻ. ദൈവം സർവ്വശക്തനാണ്. അവൻ സൈന്യങ്ങളുടെ നായകനായ യഹോവയാണ്. തന്നിൽ ആശ്രയിക്കുന്നവരെ സഹായിക്കുന്നവനാണ്. യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശ ഉള്ളവൻ ഭാഗ്യവാൻ. മാനുഷിക ഭുജങ്ങൾ തളർന്ന പോകും. ക്ഷീണിക്കാത്ത ഒരു ഭുജം സ്വർഗ്ഗത്തിൽ ഉള്ളതിനാൽ പോരാട്ടങ്ങളിൽ, യുദ്ധങ്ങളിൽ തളർന്ന് പോകേണ്ട കാര്യമില്ല. ദൈവം യിരെമ്യാവിനോട് പറഞ്ഞു : “അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാട്”, (യിരെ : 1:19). സ്വന്ത ഭുജത്തിലാശ്രയിക്കാതെ, സഹായിക്കാൻ കഴിയാത്ത മനുഷ്യ പുത്രന്മാരിൽ ആശ്രയിക്കാതെ, രഥത്തിലും, കുതിരയിലും, സൈന്യത്തിലും, ആയുധങ്ങളിലും ആശ്രയിക്കാതെ, യഹോവയിൽ ആശ്രയിച്ചാൽ നമുക്കും വിജയം നിശ്ചയമാണ്.