‘സങ്കീർത്തന ധ്യാനം’ – 75
പാ. കെ. സി. തോമസ്
‘ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ’, സങ്കീ : 34:8
ദാവീദ് സ്വന്തം അനുഭവത്തിൽ നിന്നും കുറിച്ച വരികളാണ് ഇവിടെ ഉദ്ധരിച്ചിരിക്കുന്നത് .ഹൃദയം നുറുങ്ങിയ അനേക സന്ദർഭങ്ങളിൽ മനസ്സ് തകർന്നപ്പോൾ സമീപസ്ഥനായി ഇരുന്ന് ദൈവം രക്ഷിച്ച സന്ദർഭങ്ങൾ ദാവീദിന്റെ അനുഭവത്തിൽ ഉണ്ട്. അബീമേലെക്കിന്റെ കയ്യിൽ അകപെട്ടപ്പോഴും അവിടെ നിന്ന് ആട്ടിപ്പുറത്താക്കപ്പെടുന്ന അനുഭവം ഉണ്ടായപ്പോഴും തകർന്ന മനസ്സോടും നുറുങ്ങിയ ഹൃദയത്തോടും ദാവീദ് ആയിരുന്നു. അവിടെ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞത് ദൈവം ഇറങ്ങി വന്ന് രക്ഷിച്ചതിനാലാണ് എന്ന് തനിക്ക് അറിയാമായിരുന്നു. ദൈവത്തിന് പ്രസാദകരമായ ഹനനയാഗം തകർന്നിരിക്കുന്ന മനസ്സ് തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയവുമാണെന്നും അതിനെ ദൈവം നിരസിക്കയില്ലെന്നും ദാവീദ് മറ്റൊരിക്കൽ എഴുതിയ 51 – )o സങ്കീർത്തനത്തിൽ കാണുന്നു. കണ്ണുനീർ കാണുമ്പോൾ മനസ്സലിയുന്നവനാണ് നമ്മുടെ ദൈവം. ഹൃദയം നുറുങ്ങുകയും മനസ്സ് തകരുകയും ചെയ്യുമ്പോഴാണ് കരച്ചിലും നിലവിളിയും ഉണ്ടാകുന്നത്. ദൈവം സന്തോഷിക്കുന്നവരോട് കൂടെ മാത്രമല്ല കരയുന്നവരോടും ചേർന്നിരിക്കുന്ന ദൈവമാണ്. ഹാഗാർ മകനുമായി ബേർശേബാ മരുഭൂമിയിൽ ഉഴന്ന് നടക്കുമ്പോൾ മകന്റെ മരണം എനിക്ക് കാണേണ്ടായെന്ന് പറഞ്ഞ് ഒരു അമ്പിൻ പാട് അകലെ ഇരുന്ന് നിലവിളിച്ചപ്പോൾ, ബാലന്റെ നിലവിളി കേട്ട് ദൈവം അവിടെ സമീപസ്ഥനായിരുന്ന് അവളുടെ കണ്ണുകൾ തുറന്നു. ഒരു നീരുറവ അവൾക്ക് കാണുവാൻ ഇടയായി. തന്റെ മക്കൾ നിലവിളിക്കുന്നത് കാണുമ്പോൾ മനസ്സലിയുന്നവനാണ് നമ്മുടെ ദൈവം. കാണാൻ കഴിയാത്തതും കേൾക്കാൻ കഴിയാത്തതും സഹതാപം കാണിക്കാനും രക്ഷിക്കാനും കഴിയാത്തതുമായ ഒരു ദൈവം അല്ല നമ്മുടെ ദൈവം മിസ്രയെമിലെ അടിമത്വത്തിൽ കിടന്ന് കഠിനമായ വേല ചെയ്യുമ്പോഴും ഊഴിയ വിചാരകന്മാരുടെ അടി ഏല്ക്കുമ്പോഴും യിസ്രായേൽ ജനങ്ങളുടെ ഹൃദയം നുറുങ്ങുകയും മനസ്സ് തകരുകയും ചെയ്തു. അവർ കരച്ചിലോടും നിലവിളിയോടും കൂടെ കരഞ്ഞു. അവരുടെ കരച്ചിൽ കണ്ട ദൈവം, നിലവിളി കേട്ട ദൈവം, അവരുടെ സങ്കടം അറിഞ്ഞ് അവരെ രക്ഷിക്കുവാൻ ഹോരേബ് മരുഭൂമിയിൽ ഇറങ്ങി വന്നു. മോശയെ തന്റെ അടുക്കലേക്ക് വിളിച്ച് എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു. അവരുടെ നിലവിളി ഞാൻ കേട്ടു. അവരെ വിടുവിക്കുവാൻ ഇറങ്ങി വന്നിരിക്കുന്നുയെന്ന് പറഞ്ഞു. ആ ജനത്തെ രക്ഷിക്കുന്ന ദൗത്യം മോശയെ ഭരമേല്പിച്ചു അയച്ചതിലൂടെ താൻ തന്റെ ജനത്തിന് ദൂരസ്ഥനായ ദൈവമല്ല മനുഷ്യനായി ലോകത്തിലേക്ക് വന്നതിന്റെ ഒരു പ്രധാന ഉദ്ദേശം ഹൃദയം തകർന്നവരുടെ മുറിവ് കെട്ടുകയെന്നതായിരുന്നു. സങ്കീർത്തനത്തിൽ മശിഹായെ കുറിച്ചുള്ള ഒരു പ്രവചനമായിരുന്നു “മനം തകർന്നവരെ അവർ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു” യെന്നത് (സങ്കീ : 147:3).
ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ കല്ലറയ്ക്കൽ പോയ മറിയയ്ക്ക് യേശുവിനെ കാണാൻ കഴിയാതെ വന്നതിനാൽ അവർ നുറുങ്ങിയ ഹൃദയത്തോടും തകർന്ന മനസ്സോടും കൂടെ കല്ലറയുടെ അരികിൽ നിന്ന് കരയുമ്പോൾ യേശു അവളുടെ അരികിൽ ചെന്ന് സ്ത്രീയെ നീ കരയുന്നതെന്തെന്ന്, ആരെ തിരയുന്നു എന്ന് ചോദിച്ചു. യേശുവാണെന്ന് അവൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇന്നും ഹൃദയം നുറുങ്ങിയും മനസ്സ് തകർന്നും ഇരിക്കുമ്പോൾ പലരുടെയും സമീപസ്ഥനായി കർത്താവ് ഇരിക്കുകയും ഹൃദ്യമായി ഇടപെടുകയും ചെയ്യാറുണ്ടെങ്കിലും അത് പലർക്കും മനസ്സിലാകുന്നില്ല. മറിയേ, എന്ന യേശുവിന്റെ വിളിയുടെ മുൻപിൽ യേശു തനിക്ക് സമീപസ്ഥനായിരുന്നു എന്ന് അവർ രുചിച്ചറിഞ്ഞു. പാതാളത്തിൽ ബദ്ധന്മാരെ പോലെ കിടന്നിരുന്ന പഴയനിയമ നീതിമാന്മാരുടെ ആത്മാക്കളെ കൂട്ടികൊണ്ട് സ്വർഗീയ പറുദീസയിലേക്ക് പോകുന്ന യാത്രാ മദ്ധ്യേയാണ് കരഞ്ഞ് കൊണ്ടിരുന്ന മറിയയുടെ അടുക്കൽ ചെന്ന് യേശു അവളോട് സംസാരിച്ച് അവളെ ആശ്വസിപ്പിച്ചു. കരയുന്ന ഒരു വ്യക്തിയുടെ കരച്ചിലിന്റെ മുൻപിൽ യേശു തന്റെ യാത്ര പോലും അല്പസമയം നിറുത്തി വച്ചു. കുരുടനായ മനുഷ്യന്റെ നിലവിളിയുടെ മുൻപിൽ യേശു യാത്ര നിറുത്തി അവിടെ നിന്ന് കൊണ്ട് അവനെ അടുക്കലേക്ക് വിളിച്ച് തനിക്ക് കാഴ്ച കൊടുത്തു. മാർത്തയുടെയും മറിയയുടെയും ഹൃദയവേദനയിലും ദുഃഖത്തിലും യേശു ആ ഭവനത്തിൽ ചെന്ന് അവരോടൊപ്പം കണ്ണുനീർ പൊഴിച്ച് അവരെ ആശ്വസിപ്പിച്ചു. അവരുടെ സഹോദരനെ മരണത്തിൽ നിന്നും രക്ഷിച്ചു. കരഞ്ഞ് കൊണ്ട് തന്നെ അനുഗമിച്ച സ്‌റോഫോയിനിക്യക്കാരി സ്ത്രീയുടെ മകൾക്ക് യേശു സൗഖ്യം നൽകി. എത്ര വലിയ പാപിയായിരുന്നാലും പാപം ചെയ്ത് പോയാലും തകർന്നും നുറുങ്ങിയുമുള്ള ഹൃദയത്തോടെ ഒരു വ്യക്തി നിലവിളിച്ചാൽ യേശു അവനെയും രക്ഷിക്കുവാൻ അവന്റെ അടുക്കലേക്ക് ഇറങ്ങി ചെല്ലും. വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ കീറികൊണ്ട് ദൈവത്തോട് അടുത്ത് ചെല്ലണം എന്നേയുള്ളൂ. ഹൃദയം തകർന്ന് നിലവിളിച്ചാൽ ഏത് പ്രശ്‍നങ്ങൾക്കും പരിഹാരം ദൈവം നൽകും. കേവലം ഹൃദയം നുറുങ്ങിയും മനസ്സ് തകർന്നും തിരുനാൾ ഒന്നും സംഭവിക്കുകയില്ല. എന്നാൽ ദൈവത്തിൽ ആശ്രയിച്ചും വിശ്വസിച്ചും ദൈവത്തിങ്കലേക്ക് നോക്കി നിലവിളിച്ചാലേ സഹായകനായി ദൈവം അരികിലേക്ക് വരികയുള്ളൂ. ദൈവം പ്രയാസവേളകളിൽ മാറി നിൽക്കുന്നവനല്ല. ഒരു ദൈവപൈതൽ നിലവിളിക്കുമ്പോൾ സഹായിക്കാൻ ആകാശം ചായിച്ച് ഇറങ്ങി വരും. അവൻ നമ്മെ രക്ഷിക്കും. നമ്മെ സഹായിക്കും.