‘സങ്കീർത്തന ധ്യാനം’ – 82
പാ. കെ. സി. തോമസ്
മിണ്ടാതിരുന്ന് ദൈവത്തിനായി പ്രത്യാശിക്കുക, സങ്കീ : 37:7
ദാവീദ് എഴുതിയ ഒരു വചനമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ദൈവജനം യഹോവയുടെ മുൻപാകെ മിണ്ടാതിരുന്ന് ദൈവത്തിനായി പ്രത്യാശിക്കണമെന്ന് ദാവീദ് തന്റെ അനുഭവത്തിൽ കുറിച്ച വരികളാണ് ഇത്. അനേകർ ദുരുപായം പ്രയോഗിച്ച് കാര്യസാധ്യം പ്രാപിക്കുന്നത് കാണുമ്പോൾ മുഷിഞ്ഞ് പിറുപിറുക്കാനും ആവലാതി പറയാനും സാദ്ധ്യത ഉള്ളതിനാൽ അങ്ങനെയുള്ള സാഹചര്യത്തിലും മിണ്ടാതെ മൗനമായി ദൈവത്തിൽ പ്രത്യാശ വച്ച് ദൈവത്തെ കാത്തിരിക്കണമെന്ന് ഈ വചനം പ്രബോധനം നൽകുന്നു. മിണ്ടാതിരുന്ന് ഞാൻ ദൈവമെന്ന് അറിഞ്ഞ് കൊൾവീൻ എന്ന് കോരഹ് പുത്രന്മാർ പരിശുദ്ധാത്മ നിയോഗത്തിൽ എഴുതി. സങ്കീ : 46:10 മിസ്രേയമിൽ നിന്നും ഇറങ്ങി തിരിച്ചവരിൽ മിക്കപേരിലും ദൈവം പ്രസാദിക്കാതെ അവർ മരുഭൂമിയിൽ പട്ട് പോകുന്നതിന് കാരണമായ പാപങ്ങളിൽ ഒന്ന് അവരുടെ പിറുപിറുപ്പും ആവലാതിയും ആയിരുന്നു. പിറുപിറുപ്പുകാരും തങ്ങളുടെ ഗതിയെ കുറിച്ച് ആവലാതി പറയുന്നവരും ഭക്തികെട്ട പാപികളും അഭക്തരും പിന്മാറ്റക്കാരുമായവരാണെന്ന് യൂദാ തന്റെ ലേഖനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹബുകുക്ക് പ്രവാചകനും മറ്റുള്ളവരെ നോക്കി മിണ്ടുന്നവനായി തീർന്നു. ദോഷം കണ്ട് കൂടാത്തവണ്ണം നിർമ്മല ദൃഷ്ടിയുള്ളവനും പീഡനം കാണുവാൻ കാണുവാൻ കഴിയാത്തവനുമായുള്ളോവേ, ദ്രോഹം പ്രവർത്തിക്കുന്നവരെ നീ വെറുതെ നോക്കുന്നതും ദുഷ്ടൻ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോൾ നീ മിണ്ടായിരിക്കുന്നതുമെന്ത് എന്ന് ചോദിച്ചു പിറുപിറുക്കുകയും ആവലാതി പറയുകയും ചെയ്തു.
ഒടുവിൽ കൊത്തളത്തിൽ കാവൽ നിന്ന് കൊണ്ട് അവൻ എന്നോട് എന്ത് അരുളി ചെയ്യുമെന്നും എന്റെ ആവലാതി സംബന്ധിച്ച് ഞാൻ എന്ത് ഉത്തരം പറയേണ്ടുയെന്നും കാണേണ്ടതിന് ദൃഷ്ടി വച്ചു. ദൈവം അവന് ഉത്തരമരുളിയത് ശ്രദ്ധിച്ചാൽ, മിണ്ടാതിരുന്ന് യഹോവയ്‌ക്കായി പ്രത്യാശവയ്ക്കുകയെന്ന് തന്നെയായിരുന്നുയെന്ന് മനസിലാക്കാം. “യഹോവ എന്നോടു ഉത്തരം അരുളിയതു: നീ ദർശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരെക്കുക. ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.”, ഹബാ : 2:23
ദുഷ്ടന്മാരുടെ സൗഖ്യം കണ്ട് മുഷിഞ്ഞ് ആ അഹങ്കാരികളോട് അസൂയ തോന്നി ദൈവകല്പനയ്ക്ക് വിരോധമായി മിണ്ടുന്നവനായി ആസാഫും തീർന്നു. ഒടുവിൽ ദൈവത്തിന്റെ ആലയത്തിൽ ചെന്ന് ദൈവത്തിൽ പ്രത്യാശ വച്ച് കാത്തിരുന്നപ്പോൾ എല്ലാ ആവലാതികളും മാറിപ്പോയി. ദൈവീക ആലോചനയിൽ അനുഗ്രഹിക്കപ്പെട്ട് മറ്റുള്ളവരെ നോക്കി തന്നെ അവരുമായി താരതമ്യപ്പെടുത്തി സംസാരിക്കുന്നവരായി തീരുന്നവർ, ആസാഫിനെപ്പോലെ ഇങ്ങനെ മിണ്ടുവാൻ തുടങ്ങും. കർത്താവ് എന്നേക്കും തള്ളിക്കളയുമോ, അവൻ ഇനി ഒരിയ്ക്കലും അനുകൂലമായിരിക്കയില്ലയോ, അവന്റെ ദയ സദാകാലത്തേക്കും പൊയ്‌പോയോ, അവന്റെ വാഗ്ദത്തം തലമുറ തലമുറയോളം ഇല്ലാതായി പോയോ, ദൈവം കൃപ കാണിക്കുവാൻ മറന്നിരിക്കുന്നുവോ, അവൻ കോപത്തിൽ കരുണ അടച്ചു കളഞ്ഞുവോ ? ഇങ്ങനെ ചിന്തിച്ച് നിരാശപ്പെട്ടും പിറുപിറുത്തും ഇരിക്കാതെ ദൈവത്തിൽ പ്രത്യാശ വയ്ക്കുവാൻ ദൈവജനം തയ്യാറായാൽ ദൈവം അവർക്കും വേണ്ടി പ്രവർത്തിക്കുന്ന സ്രേഷ്ഠമായ പ്രവർത്തനങ്ങൾ കണ്ട് സന്തോഷിക്കുവാൻ കഴിയും. യെരീഹോവിനെ പിടിച്ചെടുക്കുവാൻ യെരീഹോമതിലിനും ചുറ്റും ആറ് ദിവസം ഓരോ പ്രാവശ്യവും ഏഴാം ദിവസം ഏഴ് പ്രാവശ്യം വലം വച്ച് ഏഴാം പ്രാവശ്യം ആർപ്പിടുകയെന്ന് പറഞ്ഞ് ദൈവം യിസ്രായേലിനെ അയയ്ക്കുമ്പോൾ ദൈവം ഇങ്ങനെ കല്പിച്ചു. ‘ഞാൻ നിങ്ങളോടു കല്പിക്കുന്ന നാൾവരെ നിങ്ങൾ ആർപ്പിടരുതു; ഒച്ചകേൾപ്പിക്കരുതു; വായിൽനിന്നു ഒരു വാക്കും പുറപ്പെടുകയും അരുത്’, യോശ : 6:10. മടുപ്പിന്റെയും നിരാശയുടെയും അവിശ്വാസത്തിന്റെയും വാക്കുകൾ പറഞ്ഞാൽ ദൈവത്തിന്റെ പ്രവർത്തി കാണാൻ കഴിയുകയില്ലെന്നാണ് ദൈവം വെളുപ്പെടുത്തിയത്. മറ്റുള്ളവരുടെ അനുഭവങ്ങൾ ദാവീദും കണ്ടിരുന്നു. എന്നാൽ തന്റെ പ്രതികൂലങ്ങളുടെയും പോരാട്ടങ്ങളുടെയും നടുവിൽ മറ്റ് മനുഷ്യരോട് മിണ്ടരുത്. തന്നോട് തന്നെ ആവലാതി പറയാതെ ദൈവത്തിൽ പ്രത്യാശ വച്ച് കാത്തിരുന്നതിനാൽ നിന്ദിച്ചവരുടെ നടുവിൽ, നിന്ദിതനായിത്തീർന്ന ദേശത്ത് ദൈവം ദാവീദിനെ രാജാവായി സിംഹാസനത്തിൽ ഇരുത്തി ദൈവപ്രവർത്തി തന്നിലൂടെ വെളിപ്പടുത്തി. നമ്മുടെ കർത്താവും തന്റെ കഷ്ടാനുഭങ്ങളുടെ നടുവിൽ പിറുപിറുക്കാതെ പിതാവിൽ പ്രത്യാശ വച്ച് കാത്തിരുന്നു. പിതാവായ ദൈവം പുത്രനെ ഉയർത്തെഴുന്നേല്പിച്ച് തന്നിൽ പ്രത്യാശ വയ്ക്കുന്നവരെ ദൈവം എത്ര അധികം മാനിക്കുമെന്ന് വെളിപ്പെടുത്തി. അങ്ങനെയെങ്കിൽ ദൈവമക്കളും കാര്യസാദ്ധ്യം പ്രാപിക്കുന്നവരെയും ദുരുപായം പ്രയോഗിക്കുന്നവനെയും ഓർത്ത് മുഷിഞ്ഞ് സംസാരിക്കാതെ പ്രത്യാശയോടെ ദൈവത്തെ കാത്തിരിക്കണം. എന്നാൽ ദൈവപ്രവർത്തി കണ്ട് സന്തോഷിക്കുവാൻ കഴിയും.