‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 05
പാ. വി. പി. ഫിലിപ്പ്
‘കോദോഷ്’ അഥവാ ദൈവീക ലക്ഷ്യത്തിലേക്ക് തിരിയുക
എബ്രായ ഭാഷയിൽ ‘കോദോഷ്’ (kodhesh) എന്ന പദം ‘ഹോളിനെസ്’ എന്ന അർത്ഥത്തിലും ‘കാദോഷ്’ (kodhosh) എന്ന പദം ‘ഹോളി’ എന്ന അർത്ഥത്തിലും ഉപയോഗിച്ചിരിക്കുന്നു.
‘പാപത്തിൽ നിന്ന് മാറുക’എന്ന പരിമിതമായ അർത്ഥത്തിലാണ് നാം വിശുദ്ധിയെ മനസ്സിലാക്കുന്നത്. എന്നാൽ ‘കാദോഷ്’ എന്ന പ്രയോഗം കുറേക്കൂടെ വിശാലമായ അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ‘സാധാരണ നിലയിൽ നിന്ന് ദൈവീക ലക്ഷ്യത്തിലേക്ക് വേർതിരിക്കപ്പെടുക’ (Set apart from common use to the divine purpose) എന്ന അർത്ഥമാണ് ‘കാദോഷ്’ നൽകുന്നത്.
ചുരുക്കത്തിൽ, പാപം ചെയ്യാതിരുന്നത് കൊണ്ട് വിശുദ്ധൻ ആകുന്നില്ല. പാപം ചെയ്യാതിരിക്കുകയും ദൈവത്തിന്റെ ഇഷ്ടം ചെയ്യുകയും വേണം. എണ്ണപ്പെട്ട പാപങ്ങൾ ചെയ്യാത്തത് കൊണ്ട് നാം വിശുദ്ധരാണെന്ന് അഭിമാനിക്കുന്നു. എന്നാൽ ദൈവം ആഗ്രഹിക്കുന്നത് പാപത്തെ വെറുക്കുകയും ദൈവഹിതത്തിൽ ജീവിക്കുകയും ചെയ്യണമെന്നാണ്. ഇതിൽ ഒന്നാമത്തെ ഭാഗം അല്പം എളുപ്പമാണ്. എന്നാൽ ദൈവഹിതത്തിൽ ജീവിക്കുകയെന്നതിന് നാം വില നൽകേണം.
ദൈവഹിതത്തിൽ ജീവിക്കണമെങ്കിൽ ദൈവഹിതം എന്തെന്ന് അറിയേണം. ആ ദൈവഹിതത്തിനകത്ത് ജീവിക്കണം. അതെങ്ങനെ സാധിക്കും ? ഇവിടെയാണ് പരിശുദ്ധാത്മാവിന്റെ പങ്കാളിത്തം. യേശു പറഞ്ഞു, “എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.”, യോഹ : 14:26. നാം എങ്ങനെ ജീവിക്കണമെന്ന് പരിശുദ്ധാത്മാവ് നമ്മെ ഓർമ്മപ്പെടുത്തുന്നു. പരിശുദ്ധാത്മാവിന്റെ സഹായത്താൽ മാത്രമേ നമുക്ക് വിശുദ്ധജീവിതം നയിക്കാനാകുകയുള്ളൂ.
‘ഹഗിയോട്ടെസ്’ അഥവാ വിശുദ്ധിയുടെ ഗുണനിലവാരം
‘വിശുദ്ധി’യെ കുറിക്കുന്ന ഗ്രീക്ക് പദം ‘ഹഗിയോസ്’ (hagios) എന്നാണ്. മൂന്ന് അർത്ഥതലത്തിലുള്ള പ്രയോഗങ്ങൾ നമുക്ക് പുതിയനിയമത്തിൽ കാണാം.
ഒന്ന്, ‘ഹഗിയോട്ടെസ്’ വിശുദ്ധിയുടെ ഗുണനിലവാരത്തെ അത് കുറിക്കുന്നു. (The quality of holiness)
രണ്ട്, ‘ഹഗിയോസ്നേ’ വിശുദ്ധിയുടെ തലത്തെ അത് കാണിക്കുന്നു (The state of holiness)
മൂന്ന്, ‘ഹഗിയാസ്മോസ്’ വിശുദ്ധീകരണത്തെ അല്ലെങ്കിൽ അതിന്റെ ഫലത്തെ അത് അർത്ഥമാക്കുന്നു. (The process or result of holiness)
നമ്മുടെ വിശുദ്ധ ജീവിതത്തിന്റെ ഗുണനിലവാരം എന്താണ് ? കടലാസ്സ് നാം സാധാരണ ഉപയോഗിക്കുന്ന ഒന്നാണല്ലോ. വിവിധ തരത്തിലുള്ള പേപ്പറുണ്ട്. ന്യൂസ്‌പ്രിന്റ്, സാധാരണ വൈറ്റ് ഷീറ്റ്, അതും പല നിലവാരത്തിൽ, ബോണ്ട് പേപ്പർ തുടങ്ങിയവ ഓരോന്നിനും ഓരോ ഗുണനിലവാരം. നല്ല നിലവാരമുള്ള പേപ്പറിന് കൂടുതൽ വില നൽകണം. വിശുദ്ധിക്ക് ദൈവീകമായ ഒരു ഗുണനിലവാരമുണ്ട്. ആ ഗുണനിലവാരത്തിൽ വർദ്ധിച്ചു വരണം എന്നതാണ് ദൈവീകഹിതം.
വിശുദ്ധജീവിതത്തിൽ പുരോഗമനപരമായ വർദ്ധനവ് ഉണ്ടാകണം. നാം വളരണം എന്നത് ദൈവീക പദ്ധതിയാണ്. വിശുദ്ധിയെ സംബന്ധിച്ചും അങ്ങനെ തന്നെ. വിശുദ്ധിയുടെ തലത്തിന്റെ ഒരു പ്രത്യേകത അത് വളർന്ന് കൊണ്ടേയിരിക്കുന്നതാണ്. വിശുദ്ധിക്ക് ഒരു പൂർത്തീകരണവും ഉണ്ടാകണം. അത് ദൈവത്തിന്റെ തീരുമാനമാണ്. വിശുദ്ധ പൗലോസ് നമ്മെ പ്രബോധിപ്പിക്കുന്നത് ശ്രദ്ധേയമാണ്, “പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.”, (2 കോരി :7:1). വിശുദ്ധിയിൽ വർദ്ധിച്ചു വരുവാൻ, തികഞ്ഞ് വരുവാൻ ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നു.
വിശുദ്ധിയുടെ അടിസ്ഥാനം
വിശുദ്ധരായി തീരുവാൻ ദൈവം തന്റെ ജനത്തിന് നൽകുന്ന ഏക മാനദണ്ഡം “ഞാൻ വിശുദ്ധനാകയാൽ നിങ്ങൾ …വിശുദ്ധരായിരിക്കണം” എന്നാണ്. ദൈവത്തിന്റെ പരിശുദ്ധിയെ വരച്ചു കാട്ടുവാൻ പ്രവാചകന്മാർ പരിശ്രമിച്ചിട്ടുണ്ട്. എന്നാൽ അവയ്‌ക്കെല്ലാം പരിമിതികൾ ഉണ്ട്.
നമ്മുടെ ഭാഷ, ചിന്തിക്കുവാനും മനസ്സിലാക്കുവാനുമുള്ള കഴിവ്, മുൻ പരിചയം എന്നിവയുടെ അടിസ്‌ഥാനത്തിൽ മാത്രമേ ഏതെങ്കിലും പുതിയ കാര്യങ്ങൾ ഉൾക്കൊള്ളുവാൻ കഴിയുകയുള്ളൂ. അദൃശ്യനും തേജോമയനുമായ ദൈവത്തിന്റെ വിശുദ്ധിയെക്കുറിച്ച് പ്രവാചകന്മാർ എഴുതിയപ്പോഴും ആ പരിമിതി ഉണ്ടായിരുന്നു.
പരിശുദ്ധനായ ദൈവത്തെയാണ് വേദപുസ്തകം വ്യക്തമാക്കുന്നത്. “യിസ്രായേലിന്റെ സ്തുതികളിന്മേൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ”, (സങ്കീ :22:3). ഹബാക്കുക്ക് പ്രവാചകന്റെ വാക്കുകളിൽ ദൈവത്തിന്റെ പരിശുദ്ധിയുടെ കാലദൈർഖ്യം സ്പഷ്ടമാകുന്നു. “എന്റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്റെ പരിശുദ്ധനല്ലയോ ?”, (ഹബാ : 1:12). ദൈവത്തിന്റെ പരിശുദ്ധിയെ ആരോടും സദൃശയമാക്കാനാവില്ല (യെശ : 40:25)