‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (148)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
‘നാമം വിളിച്ചപേക്ഷിക്കുക’ എന്നത് കീഴ്‌നടപ്പനുസരിച്ചുള്ള ഒരു ആശയ പ്രകാശനമാണ്’ (അപ്പൊ : 7:59, 2 തിമോ : 2:22). ‘കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും’ (യോവേൽ : 2:32). പത്രോസ് പെന്തെക്കോസ്തിൽ പ്രസംഗിച്ചപ്പോഴും ഈ വാക്യം ഉദ്ധരിച്ചിട്ടുണ്ട്. (അപ്പൊ : 2:21)
10:14,15 ‘ എങ്ങനെ വിളിച്ചപേക്ഷിക്കും, എങ്ങനെ വിശ്വസിക്കും, എങ്ങനെ കേൾക്കും …. എങ്ങനെ പ്രസംഗിക്കും ….
പൗലോസിന്റെ പ്രസ്താവന രീതി നെടുനീളെചോദ്യരൂപത്തിലാണ്. അത് കൂടുതൽ ബോദ്ധ്യം വരുത്തുന്ന രീതിയാണ്. കാരണം, അത് ആരോട് സംസാരിക്കുന്നുവോ അവരോട് അപേക്ഷിക്കുകയും ചെയ്യുന്നു. ഓരോ ചോദ്യവും അതിൽ തന്നെ നിഷേധവും ഉൾകൊള്ളുന്നു.
കേൾവി കൂടാതെ സുവിശേഷം വിശ്വസിക്കാൻ കഴിയാത്തത് കൊണ്ട് അത് ഘോഷിക്കാൻ പ്രസംഗകരെ അയയ്ക്കണം. ബുദ്ധിപൂർവമായ ക്ഷണത്തെ തുടർന്നാണ് ദൈവത്തിന്റെ വചനത്താലുള്ള ആന്തരിക പ്രകാശനം സാധിക്കുന്നത്. ഇത് ശരിയായി മനസ്സിലാക്കുന്നിടത്ത് സന്യാസം (യോഗം), അന്ധവിശ്വാസം ആദിയായവ സ്വാഭാവികമായി മരിച്ചുകൊള്ളും. മതപരമായ ഭൗതീകാവിഷ്ടങ്ങളോടുള്ള ബഹുമാനവും സുവിശേഷ വാഗ്ദത്തത്തിന്റെ കരസ്ഥമാക്കലും ഒന്നിച്ചു പോകയില്ല. അപ്പോസ്തോലന്മാർ ശ്രോതാക്കളുടെ മനസ്സിന് അറിവ് പകർന്ന് കൊടുക്കാൻ ശ്രദ്ധിച്ചിരുന്നു. പ്രാകൃത മനുഷ്യന്റെ ഹീനവികാരങ്ങളെ തൃപ്തിപ്പെടുത്തുവാൻ അവർ ശ്രമിച്ചില്ല.
പ്രസംഗി സത്യസുവിശേഷത്തിന്റെ പ്രഘോഷനായിരിക്കണം. ആരും അയയ്ക്കാതെ അയയ്ക്കുക എന്നതിൽ നിന്നാണ് അപ്പോസ്തോലൻ എന്ന വാക്ക് ഉത്ഭവിച്ചത്. അയയ്ക്കുക (മത്തായി : 10:16, മാർക്കോസ് : 4:29) ‘ എങ്ങനെ പ്രസംഗിക്കും ?’ എത്ര സജീവ ഭാഷയിലാണ് പ്രേഷണ ദൗത്യത്തിന്റെ ആഹ്വാനം പൗലോസ് നൽകിയിരിക്കുന്നത്. ഇന്നും അത് അന്നത്തെപ്പോലെ ശരിയാണ്. നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം (യെശ : 52:7) ഇവിടെ പ്രവാചകൻ, യഹൂദന്റെ ബാബിലോന്യ അടിമത്തത്തിൽ നിന്നുള്ള പുനഃസ്ഥാപനത്തിന്റെ സന്ദേശവാഹകരെയാണ് സൂചിപ്പിക്കുന്നത്. ക്രിസ്തീയ മിഷനറിമാർ വാ. 14 ൽ കണ്ടത് പോലെ ദൈവത്താൽ അയയ്ക്കപ്പെട്ടവരാണെന്ന് പൗലോസ് സമർത്ഥിക്കുന്നു. ഇവർ ദൂതില്ലാതെ ഓടിയ പഴയ കള്ള പ്രവാചകന്മാരെപ്പോലെയല്ല (യിരെ : 23:21) ഈ സദ്വാർത്തഘോഷകർ രാജാവിന്റെ സന്ദേശവാഹികളാകയാൽ അവരുടെ ഓട്ടം വൃഥാവല്ല. (ഫിലി : 2:16).