‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 13
പാ. വി. പി. ഫിലിപ്പ്
അയോഗ്യതയെ യോഗ്യതയാക്കിയവൻ (വാക്യം 7)
ദൈവമനുഷ്യന്റെ യോഗ്യതയായി ദൈവം കാണുന്നത് അവന്റെ അയോഗ്യതകളാണ്. മോശയെപ്പോലെ തന്നെ യിരെമ്യാവും അതിന് ഉത്തമ ഉദാഹരണമാണ്. “അയ്യോ യഹോവയായ കർത്താവെ എനിക്ക് സംസാരിപ്പാൻ അറിഞ്ഞു കൂടാ ഞാൻ ബാലനല്ലോ” എന്ന് തന്റെ അയോഗ്യതയെ കുറിച്ച് യിരെമ്യാവ് പറഞ്ഞപ്പോൾ ദൈവത്തിന്റെ മറുപടി ശ്രദ്ധേയമാണ്. “ഞാൻ ബാലനെന്ന് നീ പറയരുതു; ഞാൻ നിന്നെ അയക്കുന്ന ഏവരുടെയും അടുക്കൽ നീ പോകയും ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം”. ദൈവം ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് അയോഗ്യതകളുടെ ഒരു വലിയ പട്ടിക നിരത്താനുണ്ടെങ്കിലും ദൈവം അവയെ നീക്കുന്നു.
നാവിൻ തുമ്പിൽ അഭിഷേകം (വാക്യം 9)
യിരെമ്യാവിന്റെ വലിയ പ്രത്യേകതകളിൽ ഒന്ന് യഹോവ കൈനീട്ടി അവന്റെ വയ്യ തൊട്ടതാണ് (1:9). ദൈവം അഭിഷിക്ത വചനങ്ങളെ അവന്റെ നാവിൻ തുമ്പിൽ കൊടുത്തു. ദൈവമനുഷ്യന് സമൂഹത്തോട് അറിയിക്കുവാൻ ഒരു ദൂതുണ്ട്. ദൈവത്തിങ്കലേക്ക് മടങ്ങുക എന്നതാണ് ആ ദൂതിന്റെ സാരാംശം. യിരെമ്യാവിനെ ശുശ്രുഷയിലൂടെ, നാവിൻ വചനങ്ങളിലൂടെ, നിർമ്മൂലമാക്കുവാനും, പൊളിപ്പാനും, നശിപ്പിപ്പാനും, ഇടിച്ച് കളയുവാനും, പണിവാനും, നടുവാനും വേണ്ടി ദൈവം ഉപയോഗിച്ചു (വാക്യം 10)
ദർശനങ്ങളുടെ പിന്തുണ (വാക്യം 12)
ദൈവമനുഷ്യന്റെ വിജയ രഹസ്യം ദൈവം അവന് കൊടുത്ത ദർശനത്തിന്റെ വലിപ്പമാണ്. യിരെമ്യാവിന് ദൈവം ദർശനം കൊടുത്തു. ബദാം വൃക്ഷത്തിന്റെ ഒരു കൊമ്പ് താൻ കാണുന്നു. ബദാം ജാഗ്രതയെ കുറിക്കുന്നു. “എന്റെ വചനം നിവർത്തിക്കേണ്ടതിന് ഞാൻ ജാഗരിച്ചു കൊള്ളും” എന്ന് യഹോവ പറഞ്ഞു. നമ്മുടെ ദർശനങ്ങൾക്ക് വലിപ്പം ഉണ്ടാകണം. ഈ തലമുറയിൽ ദൈവം ഉപയോഗിക്കുവാൻ പോകുന്ന മനുഷ്യരെ കൊണ്ട് ദൈവത്തിന് പ്രത്യേകമായ ലക്ഷ്യമുണ്ട്. ദൈവം നൽകുന്ന നിയോഗങ്ങൾ ദർശനത്തിലൂടെ ഏറ്റെടുക്കുവാൻ നമുക്ക് കഴിയേണം. തകർക്കുവാൻ ആർക്കും കഴിയുകയില്ല. യിരെമ്യാവിന് എതിർപ്പുകളെ നേരിടേണ്ടി വന്നു. പക്ഷെ ജാഗരിച്ചു കൊണ്ടിരിക്കുന്ന ദൈവത്തെ താൻ ദർശനത്തിൽ കണ്ടു.
ദൈവമനുഷ്യന്റെ തയ്യാറെടുപ്പ് (വാക്യം 17)
“ആകയാൽ നീ അരകെട്ടി എഴുന്നേറ്റു ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും അവരോടു പ്രസ്താവിക്ക”, (1:17). വിജയകരമായ ദൗത്യത്തിന് ഒരുക്കകം ആവശ്യമാണ്. അരകെട്ടി എഴുന്നേൽക്കുക എന്നത് ദൗത്യത്തിന് വേണ്ടിയുള്ള സന്ദേശമാണ്.
“എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു”, യെശ : 60:1. പുതിയനിയമം വിഭാവനം ചെയ്യുന്ന ദൈവത്തിന്റെ മനുഷ്യൻ അരകെട്ടി എഴുന്നേൽക്കേണ്ടവനാണ്. പൗലോസിന്റെ വാക്കുകളിൽ, “നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ”, എഫെ :6:14-16. വ്യത്യസ്തകളുള്ള ശുശ്രുഷയായിരുന്നു യിരെമ്യാവിന്റെത്. അത് കൊണ്ട് തന്നെ ഒരുക്കം അവന് ആവശ്യമായിരുന്നു.
വിജയം ദൈവമനുഷ്യന്റേത് (വാക്യം 19)
എതിർപ്പുകൾ സ്വാഭാവികമാണ്. പീഡനങ്ങൾ സഹിക്കേണ്ടി വരും. പിടിച്ചു നില്ക്കാൻ കഴിവില്ലാതെ പതറിയെന്ന് വരും. യിരെമ്യാവിനും അത് തന്നെ അനുഭവിക്കേണ്ടി വന്നു. അത് ദൈവത്തിന് അറിയാമായിരുന്നു. അത് കൊണ്ട് തന്നെ യിരെമ്യാവിനോട് ദൈവം പറഞ്ഞു അവർ നിന്നോട് യുദ്ധം ചെയ്യും നിന്നെ ജയിക്കില്ല താനും (1:19). പ്രതിസന്ധികളുടെ മദ്ധ്യത്തിൽ പതറുന്നവന് ദൈവമനുഷ്യനായി മുന്നേറുവാൻ സാധ്യമല്ല. സാഹചര്യത്തിന് അടിമപ്പെട്ട് ഒഴുകുവാനല്ല, ഒഴുക്കിനെതിരെ നീന്തിക്കയറുവാനാണ് ദൈവനിയോഗം.