‘സങ്കീർത്തന ധ്യാനം’ – 90
പാ. കെ. സി. തോമസ്
നാവ് കൊണ്ട് പാപം ചെയ്യരുത്, സങ്കീ : 39:1
മനുഷ്യൻ പാപസ്വഭാവം ഉള്ളവനാണ്. മനസ്സ് കൊണ്ട് മാത്രമല്ല ശരീര അവയവങ്ങൾ കൊണ്ടും മനുഷ്യൻ പാപം ചെയ്യുന്നു. മനുഷ്യൻ പാപം ചെയ്യുന്ന ശരീര അവയവങ്ങളിൽ പ്രധാനപ്പെട്ട ഒരു അവയവമാണ് നാവ്. യേശു പറഞ്ഞു മനുഷ്യൻ പറയുന്ന ഏത് നിസ്സാര വാക്കിനും ന്യായവിധി ദിവസത്തിൽ കണക്ക് കൊടുക്കേണ്ടി വരും. (മത്താ : 12:36). നിസ്സാര വാക്കിന് കണക്ക് കൊടുക്കേണമെങ്കിൽ എത്രയോ കഠിനമായ വാക്കുകളാണ് ഓരോ ദിവസവും ഓരോരുത്തരും പറയുന്നത്. യേശു പറഞ്ഞു സഹോദരനോട് നിസ്സാരയെന്ന് പറഞ്ഞാലോ ന്യായാധിപ സഭയുടെ മുൻപിൽ നിൽക്കേണ്ടി വരും, മൂഢായെന്ന് പറഞ്ഞാലോ അഗ്നി നരകത്തിന് യോഗ്യനാകും. (മത്താ : 5:22). അങ്ങനെയെങ്കിൽ നാവ് കൊണ്ട് ശപിക്കുന്നവരും അസഭ്യം പറയുന്നവരും അശ്ലീലം പറയുന്നവരും, അപവാദം പറയുന്നവരും, ഭോഷ്ക്ക് പറയുന്നവരും കുറ്റം പറയുന്നവരുമൊക്കെ എത്ര കഠിനമേറിയ ശിക്ഷയ്ക്ക് പാത്രീഭൂതരാകും. ദൈവം മനുഷ്യന് നാവ് സൃഷ്ടിച്ചത് നാവ് കൊണ്ട് പാപം ചെയ്യാനല്ല. നാവ് കൊണ്ട് ആശയ വിനിമയം നടത്തുവാനും, ദൈവത്തിന് മഹത്വം കൊടുക്കുവാനുമാണ്. രണ്ട് ചെവി മനുഷ്യന് സൃഷ്‌ടിച്ച ദൈവം ഒരു നാവ് സൃഷ്ടിച്ചത് എന്ത് കൊണ്ടെന്നാൽ കേൾക്കാൻ വേഗതയും പറയാൻ താമസമുള്ളവനായിരിക്കുവാനാണ്. നാവ് കൊണ്ട് പാപം ചെയ്തത് നിമിത്തമാണ് അനേക കുലപാതകങ്ങളും ആത്മഹത്യകളും നടക്കുന്നത്. നാവ് കൊണ്ട് പാപം ചെയ്തത് നിമിത്തം പലരും സെന്റർ ജയിലിൽ ജീവപര്യന്തം കഠിന തടവ് അനുഭവിക്കേണ്ടി വരുന്നു. നാവിന്റെ അധികാരത്തിൽ ജീവനും മരണവും ഇരിക്കുന്നു. നാവിനെ എങ്ങനെ നിയന്ത്രിക്കുന്നുയെന്നതിന്റെ അടിസ്ഥാനത്തിലാണ് അതിരിക്കുന്നത്. നാവ് കൊണ്ട് ചെയ്യുന്ന ദോഷങ്ങളുടെ പരിണിത ഫലം അറിയാവുന്ന ദാവീദ് ഉറച്ച ഒരു തീരുമാനം എടുത്തു. നാവ് കൊണ്ട് പാപം ചെയ്യാതിരിക്കാൻ എന്റെ നാവിനെ കടിഞ്ഞാൺ ഇട്ട് സൂക്ഷിക്കും. ദുഷ്ടനായ ശൗലിനോട് പറഞ്ഞു നാവുകൊണ്ടുള്ള പാപം നിമിത്തം അനേക നിരപരാധികളായ പുരോഹിതരും കുടുംബങ്ങളും കൊല്ലപ്പെട്ട ചരിത്രം ദാവീദിന് അറിയാമായിരുന്നു. അനേകരുടെ വാക്കുകൾ അനേകരുടെ നാശത്തിന് കാരണമായി തീർന്നിട്ടുണ്ട്. വഴികളെ സൂക്ഷിക്കാത്തതിനാലാണ് നാവ് കൊണ്ട് പാപം ചെയ്യാൻ ഇടയാകുന്നത്. തങ്ങളുടെ വഴികളെ സൂക്ഷിച്ച് നടക്കുന്നവർക്ക് പാപം ചെയ്യാൻ ഇടവരുന്നില്ല. വായ്ക്ക് കടിഞ്ഞാൺ ഇട്ട് സൂക്ഷിക്കാത്തവരാണ് നാവ് കൊണ്ട് പാപം ചെയ്യുന്നത്. അതിനാൽ ദാവീദ് നാവിനെ കടിഞ്ഞാൺ ഇട്ട് കാത്തു. യാക്കോബ് ലേഖനത്തിൽ ഇങ്ങനെ എഴുതി, “ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു”, യാക്കോ : 3:2. നാവിനെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി. നാവ് ചെറിയ അവയമെങ്കിലും വളരെ വമ്പ് പറയുന്നു. കുറഞ്ഞ തീ വലിയ കാട് കത്തിക്കുന്നത് പോലെ നാവും ഒരു വലിയ തീയാണ്. അത് ഒരു അനീതിയുടെ ലോകമാണ്. അത് ദേഹത്തെ മുഴുവൻ മലിനമാക്കും. നരക അഗ്നിയാൽ ജീവചക്രത്തിന് തീ കൊളുത്തും. നരകത്താൽ അതിന് തീ പിടിപ്പിക്കും. (യാക്കോ : 3:6). സങ്കീർത്തനക്കാരൻ നാവിന്റെ കീഴിൽ അണലി വിഷം ഉണ്ടെന്ന് എഴുതി. ഈ കൊച്ച് അവയവത്തെ കുതിരയെ കടിഞ്ഞാൺ ഇട്ട് നിയന്ത്രിക്കുന്നത് പോലെ നിയന്ത്രിച്ചില്ലെങ്കിൽ നരകത്തീയിൽ ഒടുവിൽ പതിക്കുന്നതിന് കാരണമാകും. അത് കൊണ്ട് ദാവീദ് ഉരിയാടാതെ ഊമനായിരുന്നു. നന്മയെ ഗണ്യമാക്കാതെ മൗനമായിരുന്നു. ദാവീദ് മറ്റുള്ളവരുടെ മുൻപിൽ ഒരു ഊമനും പല നന്മകളും നഷ്ടമായി പോയവനുമായിയെങ്കിലും ദാവീദിന് ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യൻ എന്ന സർട്ടിഫിക്കറ്റ് ലഭിച്ചു. മനുഷ്യരോട് സംസാരിക്കാതെ നാവ് അടച്ച് സൂക്ഷിച്ച ദാവീദിന്റെ ഉള്ളിൽ പരിശുദ്ധാത്മാ അഗ്നി കത്താൻ തുടങ്ങി. അപ്പോൾ നാവ് എടുത്ത് ദൈവത്തെ സ്തുതിക്കാൻ തുടങ്ങി. യെശയ്യാവിന്റെ അധരത്തിൽ യാഗപീഠത്തിന്റെ കനൽ തൊട്ടപ്പോൾ ദിവ്യദർശനങ്ങളും വെളിപ്പാടുകളും കണ്ട് പ്രവചിക്കാൻ യെശയ്യാവിനിടയായി. നാവ് കൊണ്ട് പാപം ചെയ്യാത്ത അഥവാ വിശുദ്ധമായ അധരങ്ങൾ ഉള്ളവന്റെ നാവിൽ ആണ് ദൈവീക അരുളപ്പാടുകൾ ദൈവം നൽകുന്നത്. അവരുടെ നാവ് തീ നാവായി മാറും. ആ നാവിൽ കൂടെ വരുന്ന വാക്കുകൾ അനേകരുടെ അനുഗ്രഹത്തിനും വിടുതലിനും കാരണമാകും.