‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 28
പാ. വി. പി. ഫിലിപ്പ്
ദൈവത്തോട് പറ്റിനിന്നവൻ (വാക്യം 8)
കാലെബിന്റെ വിജയരഹസ്യം താൻ ദൈവത്തോട് പൂർണ്ണമായി പറ്റിനിന്നുവെന്നതാണ്. ദേശം ഒറ്റ് നോക്കുവാൻ പോയ പത്ത് പേരും ജനത്തോട് പറ്റി നിന്നു. പരാജയത്തിന്റെ വാക്കുകൾ പറഞ്ഞു. ശത്രുവിനെ വലുതായി കണ്ടു. കാലേബ് വിജയത്തിന്റെയും പ്രോത്സാഹനത്തിന്റെയും വാക്കുകൾ പറഞ്ഞു. അവൻ ദൈവത്തെ വലുതായി കണ്ടു. ദൈവത്തോട് പറ്റിനിന്നു. നാം ദൈവത്തോട് അടുത്ത് ചെല്ലണം. അവൻ നമ്മോട് അടുത്ത് വരും.
ദൈവം വാഗ്ദത്തം നല്കിയവൻ (വാക്യം 8)
ദൈവത്തോട് പറ്റി നിൽക്കുന്നവന് ഒരു പ്രതിഫലം ഉണ്ട്. ആ പ്രതിഫലമായിരുന്നു ഹെബ്രോൻ മല. നാം ദൈവത്തോട് ഒരുമിച്ചു നടക്കുമ്പോൾ ദൈവം വാഗ്ദത്തങ്ങൾ നൽകും. ദൈവീക വാഗ്ദത്തങ്ങൾ മുറുകെ പിടിക്കുകയും അവ വിശ്വസിക്കുകയും ചെയ്യുക. വാഗ്ദത്തങ്ങളിൽ വിശ്വസ്തനായവന് നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്യാനാകും.
ദൈവം ആയുസ്സ് നൽകിയവൻ (വാക്യം 10)
ദൈവം കാലെബിന് ആയുസ്സ് നൽകി. എന്തിന് വേണ്ടി ? വാഗ്ദത്തം അവനിൽ നിറവേറപ്പെടുവാൻ. കാലെബിന്റെ ദൗത്യം പൂർത്തീകരിക്കപ്പെടുവാൻ. കാലേബ് പറയുന്നു, “യഹോവ മോശയോട് ഈ വാക്ക് കല്പിച്ചത് മുതൽ ഈ നാല്പത് സംവത്സരത്തോളവും എന്നെ ഇതാ, താൻ അരുളിചെയ്തത് വച്ചിരിക്കുന്നു” . ആയുസ്സും ദൈവത്തിന്റെ ദാനമാണ്. എപ്പോഴാണ് മരണം സംഭവിക്കുന്നത് ? ദൈവം നമുക്ക് നൽകുന്ന ഓരോ മണിക്കൂറുകളും ദിവസങ്ങളും മാസങ്ങളും വർഷങ്ങളും വിലപ്പെട്ടതാണ്. അവിടുന്ന് നമുക്ക് നൽകുന്ന ആയുസ്സ് നഷ്ടമായി കൂടാ. ആ ആയുസ്സ് പരാജയത്തിന്റെയല്ല വിജയത്തിന്റെ പർവ്വതങ്ങളാക്കി മാറ്റാം.
ദൈവം ആരോഗ്യം നൽകിയവൻ (വാക്യം 11)
എൺപത്തിയഞ്ചാം വയസ്സിലും കാലെബിന്റെ മനസ്സിൽ പുരോഗമന ചിന്തകൾ നിറഞ്ഞ് നില്ക്കാൻ കാരണം ദൈവം തനിക്ക് നൽകിയ ആരോഗ്യമാണ്. ദൈവം നമ്മുടെ രോഗങ്ങളെ സൗഖ്യമാക്കുകയും നമ്മുടെ യൗവനം കഴുകനെപോലെ പുതുകി വരത്തക്കവണ്ണം നന്മകൊണ്ട് തൃപ്തി വരുത്തുകയും ചെയ്യുന്നു. (സങ്കീ : 103:3,5). ആരോഗ്യം നൽകുന്ന ദൈവത്തിങ്കൽ നാം വിശ്വസിക്കണം. അവൻ ക്ഷീണിച്ചിരിക്കുന്നവന് ശക്തി നൽകുന്നു. ബലമില്ലാത്തവന് ബലം വർദ്ധിപ്പിക്കുന്നു. ബാല്യക്കാർ ക്ഷീണിച്ചു തളർന്ന് പോകും, യൗവനക്കാരും ഇടറി വീഴും. എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും. (യെശ : 40:29-31). പർവ്വതങ്ങളെ കീഴടക്കുവാൻ ആരോഗ്യമുള്ള ശരീരത്തിന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുക.
ദൈവത്തെ ഓർമ്മപെടുത്തുന്നവൻ (വാക്യം 9, 12)
എന്ത് കൊണ്ടാണ് ദൈവം നൽകാം എന്ന് പറഞ്ഞ ദേശത്തിന് വേണ്ടി കാലേബ് യോശുവയെ ഓർമ്മപെടുത്തിയത്. വാഗ്ദത്തം ചെയ്ത ദൈവത്തിനോ അത് കേട്ട യോശുവയ്ക്കോ മറവി സംഭവിച്ചിട്ടില്ല. മറിച്ച്, തന്റെ ആവശ്യബോധം ദൈവമുന്പാകെ അറിയിക്കുകയാണ്. പ്രവാചകൻ ജനത്തെ വിളിക്കുന്നത്; “യഹോവയെ ഓർമ്മപെടുത്തുന്നവരെ …” എന്നാണ്. പ്രാർത്ഥനയിൽ നാം ദിവത്തെ ഓർമ്മപെടുത്തുകയാണ് ചെയ്യുന്നത്. അത് ദൈവത്തിന് മറവിയുണ്ടായിട്ടല്ല. നാം അതേകുറിച്ച് ഉണർവുള്ളവർ അഥവാ ബോധ്യവുമുള്ളവർ ആണെന്ന് ദൈവത്തെ അറിയിക്കുവാനാണ്. കഴിഞ്ഞ നാളുകളിൽ ദാഇവാം നൽകിയ വാഗ്ദത്തങ്ങൾ നിങ്ങൾ മറന്ന് പോയിട്ടുണ്ടോ. ദൈവത്തെ വിളിക്കുക. ദൈവം വാഗ്ദത്തം ചെയ്തത് സംഭവിപ്പാൻ നാം ഉല്സുകരാണെന്ന് ദൈവത്തെ അറിയിക്കുക. കാലേബ് ദൈവമുന്പാകെ യോശുവയെ ഓർമ്മപ്പെടുത്തി.
ദൈവവാഗ്ദത്തത്തെ അവകാശം പറയുന്നവൻ (വാക്യം 12)
കാലേബ് എന്ത്കൊണ്ട് ഹെബ്രോൻ മല ചോദിച്ചു ? എന്ത് കൊണ്ട് ദൈവത്തെ ഓർമ്മപ്പെടുത്തി ? കാരണം ഇതാണ്, ദൈവം മോശയിലൂടെ കാലേബിനോട് നൽകാം എന്ന് പറഞ്ഞിട്ടുണ്ട്. ദൈവം വാഗ്ദത്തം ചെയ്തതിനാൽ ആ വാഗ്‌ദത്തത്തെ കാലേബ് അവകാശം പറഞ്ഞു. ദൈവമക്കൾ ദൈവീക വാഗ്ദത്തങ്ങൾക്ക് അവകാശികൾ ആണ്. അതെ, ദൈവപൈതലേ, ദൈവം നൽകിയ വാഗ്ദത്തങ്ങൾക്ക് ദൈവമുന്പാകെ നമുക്ക് അവകാശം പറയാം, പ്രാർത്ഥിക്കാം.
ദൈവത്താൽ പർവ്വതം കീഴടക്കിയവൻ (വാക്യം 13, 14)
കാലേബ് ഹെബ്രോൻ മാള അവകാശമാക്കി. തന്റെ ഓരോ ചുവടുവയ്‌പ്പിലും ദൈവീക അനുഗ്രഹവും സാന്നിധ്യവുണ്ടായിരുന്നു. ദൈവത്തിൽ നിന്ന് വ്യതിചലിക്കാത്ത വിശ്വാസവും ആത്മധൈര്യവും തനിക്കുണ്ടായിരുന്നു. ശത്രുവിനെയല്ല, കാലേബ് വലുതായി കണ്ടത്. അനാക്യ മല്ലന്മാർ തനിക്കെതിരാകുമെന്ന് കണ്ടിട്ടും ദൈവത്താൽ അത് കീഴടയ്ക്കാമെന്ന് താൻ വിശ്വസിച്ചു.
വരിക, പർവ്വതങ്ങളെ കീഴടക്കുക. ദൈവത്തിന്റെ കൈപിടിച്ച് കൊണ്ട്, അതിനായി ദൈവാനുഗ്രഹമുണ്ടാകുവാൻ കൈകൂപ്പി പ്രാർത്ഥിക്കാം.