‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 29
പാ. വി. പി. ഫിലിപ്പ്
“ലോകത്തിൽ വളരെയേറെ മതങ്ങളുണ്ട്, എന്നാൽ ലോകത്തിന് ഒരു സുവിശേഷമേയുള്ളൂ”, ഓവെൻ
10
വിജയജീവിതം ദൗത്യനിർവ്വഹണത്തിലൂടെ
ദൈവമനുഷ്യന്റെ വിജയകരമായ സാക്ഷ്യജീവിതത്തിന് അതിമഹത്തായ ഉദാഹരണമാണ് വിശുദ്ധ പൗലോസിന്റെ മിഷനറി പ്രവർത്തനങ്ങൾ. ഒന്നാം നൂറ്റാണ്ടിലെ പ്രേഷിത ദൗത്യത്തിൽ യേശുക്രിസ്തുവിന്റെ ശിഷ്യന്മാർ ക്രിസ്തുവിന്റെ ലക്ഷ്യത്തിനൊത്ത് ചലിക്കാതിരുന്നത് കൊണ്ടാണ് അവർ ചെയ്യേണ്ട മഹത്തായ ശുശ്രുഷ പൗലോസിനെ ഏല്പിച്ചത്. അപ്പൊ. പ്രവർത്തി : 1:8 ൽ “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും” എന്ന് നാം അറിയുന്നു.
ദൗത്യം മറന്ന അപ്പോസ്തോലന്മാർ
അപ്പോസ്തോല പ്രവർത്തി രണ്ടാമദ്ധ്യായത്തിൽ ശിഷ്യന്മാർക്ക് ശക്തി ലഭിക്കുന്നു. എന്നാൽ യെരുശലേമിൽ മാത്രം സാക്ഷികളാകുവാനാണ് അപ്പോസ്തോലന്മാർ ആഗ്രഹിച്ചത്. സ്തേഫാനോസിന്റെ രക്തസാക്ഷിത്വ മരണം പോലും അപ്പോസ്തോലന്മാർക്ക് മാനസാന്തരം നൽകിയില്ല. എട്ടാമദ്ധ്യായത്തിൽ ഉപദ്രവം ഏൽക്കുന്ന യെരുശലേം സഭയെ കാണുന്നു. കനത്ത പീഡനമെങ്കിലും അപ്പോസ്തോലന്മാർക്ക് ആ പീഡനങ്ങൾ ദിശാബോധം നൽകി ഭൂമിയുടെ മറ്റ് ഭാഗങ്ങളിൽ സാക്ഷികൾ ആകുവാൻ പ്രേരണ നൽകുമെന്ന് ദൈവം ആഗ്രഹിച്ചു. സംഭവിച്ചത് മറിച്ചായിരുന്നു. “അന്ന് യെരുശലേമിലെ സഭയ്ക്ക് ഒരു വലിയ ഉപദ്രവം നേരിട്ടു. അപ്പൊസ്തലന്മാർ ഒഴികെ എല്ലാവരും യെഹുദ്യ ശമര്യ ദേശങ്ങളിൽ ചിതറിപ്പോയി. ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു.”, (8:1,4). അപ്പോസ്തോലന്മാർ വേർതിരിച്ച സുവിശേഷകന്മാർ ഇതരഗ്രാമങ്ങളിലും പട്ടണങ്ങളിലും സാക്ഷികളായിട്ട് പോലും യെരുശലേമിൽ നിന്ന് ദൂതുമായി മുന്നേറുവാൻ അവർക്ക് കഴിഞ്ഞില്ല.
ശൗലിന്റെ തുടക്കം
ദൈവത്തിന്റെ മഹത്തായ നിയോഗത്തോട് പൂർണ്ണമായി അനുസരണം കാണിക്കുവാൻ ക്രിസ്തുശിഷ്യന്മാർക്ക് കഴിയാതെ വന്നപ്പോൾ ദൈവം തിരെഞ്ഞെടുത്ത മനുഷ്യനാണ് ശൗൽ എന്ന് പേരുള്ള പൗലോസ്. ബെന്യാമീൻ ഗോത്രക്കാരനായിരുന്നത് കൊണ്ടാണ് ശൗൽ എന്ന രാജാവിന്റെ പേര് ഇദ്ദേഹത്തിന് ലഭിച്ചത് എന്ന് കരുതുന്നു. റോമാ പൗരനായിരുന്നത് കൊണ്ട് പൗലോസ് എന്ന ലത്തീൻ പേരും ലഭിച്ചിരുന്നു. പുതിയനിയമ പണ്ഡിതന്മാർ ഭൂരിഭാഗം പേരുടെയും അഭിപ്രായത്തിൽ യേശുക്രിസ്തുവിന്റെ മരണത്തിന് മുൻപ് അവനെ കാണുകയോ ചെയ്തിട്ടില്ല. ക്രിസ്തുമാർഗ്ഗക്കാരെ പീഡിപ്പിക്കുന്നതിൽ ശൗൽ സന്തോഷം കണ്ടെത്തി.
അത് കൊണ്ടാണ് “സ്തേഫാനോസിനെ കുല ചെയ്തത് ശൗലിന് സമ്മതമായി” എന്ന് വായിക്കുന്നത് (8:1). കർത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചു കൊണ്ട് മഹാപുരോഹിതന്മാരിൽ നിന്ന് അധികാരപത്രവും വാങ്ങി മുന്നേറിയ ശൗലിനെ ദൈവീക ലക്‌ഷ്യം പൂർത്തീകരിക്കുവാൻ ഉപയോഗിക്കാം എന്ന് ദൈവത്തിന് മനസ്സിലായി. അത്കൊണ്ട് തന്നെ ക്രിസ്തുമാർഗ്ഗക്കാരെ തിരഞ്ഞ് പീഡിപ്പിക്കുവാൻ ബെന്യാമീൻ ഗോത്രത്തിലെ ആ ‘ചെന്നായ’ ദമാസ്‌കോസ് വഴി പ്രയാണം ചെയ്തപ്പോൾ യഹൂദ ഗോത്രത്തിലെ ‘സിംഹമായ’ യേശു അവനെ തടഞ്ഞ് നിർത്തി കീഴടിക്കിയത്. ശൗലിന്റെ ചുറ്റും ഒരു പ്രകാശം മിന്നി. “നീ ഉപദ്രവിക്കുന്ന ഉമേഷ് ആകുന്നു ഞാൻ” എന്ന് അവന്റെ ചോദ്യത്തിന് യേശു തന്നെത്തന്നെ പരിചയപ്പെടുത്തി. ദമസ്‌കൊസിലെ പരിവർത്തനം ശൗലിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.
പൗലോസിന്റെ ശുശ്രുഷയുടെ ആരംഭം
യെരുശലേമിൽ എത്തിയ ശൗലിനെ ഒരു ശിഷ്യൻ എന്ന നിലയിൽ കൂടെച്ചേർക്കുവാൻ അപ്പോസ്തോലന്മാർ വിസമ്മതിച്ചു. എന്നാൽ ‘പ്രോത്സാഹനത്തിന്റെ പുത്രൻ’ (പ്രബോധന പുത്രൻ) എന്ന് പേരുള്ള ബർന്നബാസ് അവനെ കൈത്താങ്ങി. പൗലോസ് യെരുശലേമിൽ തന്റെ ശുശ്രുഷ ആരംഭിച്ചു. “പിന്നെ അവൻ യെരൂശലേമിൽ അവരുമായി പെരുമാറുകയും കർത്താവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തു പോന്നു”, (9:28). യേശുക്രിസ്തു ആഗ്രഹിച്ച സ്ഥലത്ത് നിന്ന് യെരുശലേമിൽ നിന്ന് തന്നെ പൗലോസ് തുടങ്ങി. അതൊരു ചെറിയ തുടക്കമായിരുന്നു. ഭൂമിയുടെ അറ്റത്തോളം സുവിശേഷം വാരിവിതറുവാൻ ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച പൗലോസിന്റെ സാക്ഷ്യ ജീവിതത്തിന്റെ തുടക്കം.