‘സങ്കീർത്തന ധ്യാനം’ – 107
പാ. കെ. സി. തോമസ്
‘എന്റെ നാവ് സമർത്ഥനായ ലേഖകന്റെ എഴുത്ത്കോൽ ആകുന്നു’, സങ്കീ : 45:1
ഹൃദയം ശുഭവചനത്താൽ നിറഞ്ഞ കോരഹ് പുത്രന്മാരുടെ വാക്കുകൾ ആണിത്. ദൈവത്തെ ധ്യാനിക്കുന്നവരുടെ ഹൃദയമാണ് ശുഭവചനത്താൽ നിറയുന്നത്. ദാവീദ് എഴുതി, “എന്റെ കിടക്കയിൽ നിന്നെ ഓർക്കയും ഞാൻ രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോൾ എന്റെ പ്രാണന്നു മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ തൃപ്തിവരുന്നു”, സങ്കീ : 63:5. ഭക്തന്മാർ തങ്ങൾക്ക് ഉപകാരം ചെയ്ത ദൈവത്തെ ഓർക്കുകയും ധ്യാനിക്കുകയും ചെയ്യുന്നവരാണ്. ധ്യാനിക്കുമ്പോൾ അവരുടെ ഹൃദയം നന്ദി കൊണ്ട് നിറയും. ഹൃദയം നിറഞ്ഞ് കവിയുന്നത് വായ് പ്രസ്താവിക്കും. അത് കൊണ്ട് സങ്കീർത്തനക്കാരൻ എഴുതി, യഹോവ എനിക്ക് ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ എന്ത് പകരം ചെയ്യും. ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. കോരഹ് പുത്രന്മാർക്ക് ദൈവം ചെയ്ത ഉപകാരം വളരെ വലുതായിരുന്നു. അവരുടെ പിതാവ് ഉൾപ്പടെ അനേകരെ ഭൂമി വായ് പിളർന്ന് വിഴുങ്ങിയപ്പോൾ ദൈവം അവരെ പരിപാലിച്ചു. ദൈവത്തിന്റെ കൃപകളെ ധ്യാനിച്ചപ്പോൾ ദൈവത്തെ പുകഴ്ത്തുവാനോ, വർണ്ണിക്കാതിരിക്കുവാനോ അവർക്ക് കഴിയുമായിരുന്നില്ല. അവരുടെ നാവിനെ സമർത്ഥനായ ഒരു ലേഖകന്റെ എഴുത്ത് കോലാക്കി അവൻ തീർത്തു. ഒരു ലേഖകൻ തന്റെ എഴുത്ത് കോൽ കൊണ്ട് ഒരുവനെ വർണ്ണിച്ച് എഴുതുന്നത് പോലെ അവർ തങ്ങളുടെ നാവ് കൊണ്ട് ദൈവത്തെ വർണ്ണിച്ചു, നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ, ലാവണ്യം നിന്റെ അധരങ്ങളിൽ നിറഞ്ഞിരിക്കുന്നു. ഒരുവൻ എഴുതുന്ന കൃതി മറ്റൊരുവനെ കുറിച്ചായിരിക്കുന്നത് പോലെ കോരഹ് പുത്രന്മാരുടെ നാവാകുന്ന എഴുത്ത് കോൽ കൊണ്ട് ദൈവത്തെ വർണ്ണിച്ചെഴുതിയ കൃതി, രാജാധിരാജാവും കർത്താധികർത്താവും ദൈവാധിദൈവവുമായ യഹോവയ്‌ക്ക് വേണ്ടിയായിരുന്നു. ദാവീദ് പ്രാർത്ഥിച്ചു, “എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ”, സങ്കീ : 19:14. വാക്കിനാലോ, ക്രിയയാലോ എന്ത് ചെയ്താലും ദൈവമക്കൾ ദൈവനാമത്തിൽ ചെയ്യേണ്ടവരും ദൈവനാമമഹത്വത്തിനായി ചെയ്യെണ്ടവരുമാണ്. അവർ ദൈവത്തെ ധ്യാനിച്ചപ്പോൾ പരിശുദ്ധാത്മാവ് അവർക്ക് രാജകുമാരനായ യേശുക്രിസ്തുവിനെ വെളിപ്പെടുത്തി കൊടുത്തു. രാജാധിരാജാവും കർത്താധികർത്താവുമായ പിതാവായ ദൈവത്തിന്റെ ഏകജാതനായ പുത്രനെക്കുറിച്ചുള്ള വെളിപ്പാട് കൊണ്ട് അവരുടെ ഹൃദയം നിറഞ്ഞപ്പോൾ, നെ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ എന്ന് അവർ വിളിച്ച് പറഞ്ഞു. അവർ എഴുതി, ദൈവമേ നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളത് നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോൽ ആകുന്നു. നീ നീതിയെ ഇഷ്ടപ്പെടുന്നവനും ദുഷ്ടതയെ ദ്വേഷിക്കുന്നവനുമാണ്. അത് കൊണ്ട് ദൈവം നിന്നെ നിന്റെ കൂട്ടുകാരിൽ പരമായി ആനന്ദതൈലം കൊണ്ട് നിറച്ചിരിക്കുന്നു. നിന്റെ വസ്ത്രം മൂറും ചന്ദനവും ലവംഗവുംകൊണ്ടു സുഗന്ധമായിരിക്കുന്നു; നിന്റെ സ്ത്രിരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഓഫീർ തങ്കം അണിഞ്ഞു നില്ക്കുന്നു. ദൈവത്തെ കുറിച്ചുള്ള ധ്യാനത്താൽ ഹൃദയം ശുഭവചനത്താൽ നിറഞ്ഞ കോരഹ് പുത്രന്മാർ രാജകുമാരനെ മാത്രമല്ല അവന്റെ പട്ടമഹർഷിയായി അവന്റെ വലത്ത് ഭാഗത്ത് നില്ക്കാൻ പോകുന്ന സഭയാകുന്ന മണവാട്ടിയെയും കണ്ടു. പുറമെ ഉള്ള കണ്ണിന് കാണാൻ കഴിയാത്ത കാര്യങ്ങൾ ധ്യാനിക്കുന്ന ഒരുവന്റെ ഉൾകണ്ണുകളാൽ കാണാൻ കഴിയുന്നു. ഹൃദയദൃഷ്ടി പ്രകാശിക്കപ്പെട്ടവർ ഭാഗ്യവാന്മാരാണ്. അവർ തങ്ങളുടെ നാവ് കൊണ്ട് ദൈവത്തെ വർണ്ണിക്കും. ഒരു എഴുത്ത് കോൽ കൊണ്ട് ഒരുവനെ കുറിച്ച് എഴുതുന്നത് പോലെ തങ്ങളുടെ നാവ് കൊണ്ട് ദൈവത്തെ വർണ്ണിച്ചു കേൾവിക്കാരുടെ ഹൃദയങ്ങളിൽ എഴുതാൻ അവർക്ക് കഴിഞ്ഞു. കണ്ടതും കേട്ട കാര്യങ്ങളും വിശ്വസിച്ചവരിൽ അത് വിശ്വാസമായി പരിണമിച്ചു.