‘സങ്കീർത്തന ധ്യാനം’ – 110
പാ. കെ. സി. തോമസ്
കഷ്ടങ്ങളിൽ ദൈവം ഏറ്റവും അടുത്ത തുണയായിരിക്കുന്നു, സങ്കീ : 46:1
“ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു. കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു”, സങ്കീ : 46:1
കോരഹ് പുത്രന്മാർ ദൈവത്തെ എങ്ങനെ അനുഭവിച്ച് അറിഞ്ഞിരുന്നുവെന്ന് ഈ വാക്യം വ്യക്തമാക്കുന്നു. അവരുടെ പിതാവ് ഉൾപ്പടെ ചില ആളുകൾക്ക് ഉണ്ടായ വലിയ ന്യായവിധി നേരിൽ കണ്ടവരാണ് അവർ. ഭൂമി വായ് പിളർന്ന് അവരെ വിഴുങ്ങികളഞ്ഞു. അത് നിമിത്തം അവരും വളരെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളിലൂടെയും കഷ്ടതകളിലൂടെയും കടന്ന് പോകേണ്ടി വന്നു. നിന്ദകളും അപമാനങ്ങളും കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും അവർക്ക് അനുഭവിക്കേണ്ടി വന്നു. എന്നാൽ അവരെ ആ പ്രശ്നങ്ങളിൽ ഉറപ്പിച്ച് നിറുത്തിയത് അവർ സേവിക്കുന്ന ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും ആശ്രയവും ആയിരുന്നു. അവർ വിളിച്ചു പറഞ്ഞു ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു. സങ്കേതനഗരങ്ങൾ യിസ്രായേലിന് ദൈവം കല്പിച്ച് നൽകിയത് രക്തപ്രതികാരനിൽ നിന്നും രക്ഷപ്പെടുവാൻ, ഓടി അഭയം പ്രാപിക്കുവാനായിരുന്നു. യഹോവയുടെ നാമത്തെ ബലമുള്ള ഗോപുരമായും സങ്കേതസ്ഥാനവുമായും കാണാൻ കഴിഞ്ഞവർ ദൈവസന്നിധിയിൽ അഭയത്തിന് വേണ്ടി ഓടി എത്തുമായിരുന്നു. ദൈവത്തെ ശരണം പ്രാപിക്കുന്ന ആരെയും ദൈവം കൈവിടുകയില്ല. ദൈവത്തെ അടിസ്ഥാനമായിട്ട് മാത്രമല്ല തങ്ങളുടെ ജീവിതത്തിന്റെ ബലമായി കാണുവാനും ഭക്തന്മാർക്ക് കഴിയുന്നു. മനുഷ്യർ ബലഹീനരാണ്. എത്ര ബലശാലിയും ഒരു ദിവസം മുഴുവൻ ഉറങ്ങാതെയോ, വിശ്രമില്ലാതെയോ പണി എടുത്താൽ തളരുന്ന ശരീരപ്രകൃതി ഉള്ളവനാണ്. എന്നാൽ ദൈവം സർവ്വശക്‌തനായ ദൈവമാണ്. ദൈവം ക്ഷീണിക്കുന്നവനോ, തളരുന്നവനോ അല്ല. പ്രത്യുത ക്ഷീണിച്ചിരിക്കുന്നവർക്ക് ശക്തിയും ബലവും നൽകുന്ന ദൈവമാണ്. ഈ ദൈവത്തെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും, കഴുകന്മാരെപോലെ ചിറകടിച്ച് ഉയരും തളർന്ന് പോകാതെ ഓടുകയും ക്ഷീണിച്ചു പോകാതെ നടക്കുകയും ചെയ്യും. അത് കൊണ്ട് ബലം ദൈവത്തിലുള്ള മനുഷ്യൻ ആണ് ഭാഗ്യവാൻ. ബലം പണത്തിലും, ആരോഗ്യത്തിലും, കുടുംബസ്രേഷ്ഠതയിലും, വിദ്യാഭ്യാസത്തിലും, ആൾ സ്വാധീനത്തിലും, ഒക്കെ കാണുന്നവരുണ്ട്. അവർ ലജ്ജിച്ചു പോകും. ബലം ദൈവത്തിൽ കണ്ടെത്തിയവർ ഉറച്ച് നിന്ന് വീര്യം പ്രവർത്തിക്കും. ബലം ദൈവത്തിൽ കണ്ടെത്തിയവരുടെ മനസ്സിൽ, ദൈവം വസിക്കുന്ന സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ട്. കണ്ണുനീർ താഴ്വരയിലൂടെ കടക്കുമ്പോൾ അവർ അതിനെ ജലാശയമായി തീർക്കുന്നു. കാരണത്തെ അവരുടെ ബലമായ ദൈവം കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണ കൂടെയാണ്. കഷ്ടതകൾ എല്ലാ മനുഷ്യരുടെയും ജീവിതത്തിലുണ്ട്. സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനുമാണ്. കഷ്ടസമ്പൂർണ്ണമായൊരു ജീവിതമാണ് മനുഷ്യന് ഈ ഭൂമിയിൽ ഉള്ളത്. അങ്ങനെയുള്ള ജീവിതത്തിൽ അനേകർ മടുത്തും, നിരാശപ്പെട്ടും ജീവിതം അവസാനിപ്പിച്ച് കൊണ്ടിരിക്കുന്നു. കാരണം കഷ്ടതയിൽ അവർക്ക് ആശ്വാസം കണ്ടെത്താൻ കഴിയുന്നില്ല. അവരെ ആശ്വസിപ്പിക്കാൻ ആരെയും അവർ കാണുന്നില്ല. എല്ലാവരും മാറി നിന്ന് കുറ്റം പറഞ്ഞ് രസിക്കുന്നതെ കാണാൻ കഴിയുന്നുള്ളു. ഇവിടെയാണ് ദൈവത്തെ സേവിക്കുന്നവരും സേവിക്കാത്തവരും തമ്മിലുള്ള വ്യത്യാസം വെളിപ്പടുന്നത്. കോരഹ് പുത്രന്മാർക്കും കഷ്ടങ്ങളിൽ, പ്രതിസന്ധികളിൽ തക്ക തുണയായി ജീവിതയാത്രയിൽ ഉള്ളവർ എത്ര വലിയ ഭാഗ്യവാന്മാർ ആണ്. സങ്കേതമായവൻ തുണയായിരിക്കുന്നു എന്നത് എത്ര വലിയ ഭാഗ്യം. ജീവിതത്തിന്റെ പ്രയാസവേളകളിൽ സ്രേഷ്ഠനായ സ്നേഹിക്കുന്ന ഒരുവൻ കൂടെ ഇരിക്കുന്നത് നിസ്സാരകാര്യമല്ല. എങ്കിൽ ലോകാവസാനത്തോളം എല്ലാനാളും ഞാൻ നിന്നോട് കൂടെയുണ്ട്. ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല. ഒരുനാളും ഉപേക്ഷിക്കുകയുമില്ല. ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാൻ നിങ്ങളുടെ അടുക്കൽ വരുമെന്ന് വാക്ക് പറഞ്ഞവൻ കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയാണ്. സ്നേഹിക്കുന്നവൻ, ആശ്വസിപ്പിക്കുന്നവൻ, ഭാരം ചുമക്കുന്നവൻ, സൗഖ്യമാക്കുന്നവൻ, ബുദ്ധിമുട്ടുകൾ എല്ലാം തീർത്ത് തരുന്നവൻ നമ്മുടെ ദൈവം മാത്രമാണ്. ആ ദൈവം കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണ ആയിരിക്കുന്നവർ എല്ലാവരും വലിയ ഭാഗ്യവാന്മാരത്രേ.