‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 33
പാ. വി. പി. ഫിലിപ്പ്
“ദൈവകൃപ നമ്മെ ശക്തീകരിക്കുകയും വിശുദ്ധ ജീവിതത്തിന് ഒരുക്കുകയും ചെയ്യുന്നു”
12
വിജയജീവിതം ദൈവകൃപയിൽ
ക്രിസ്തീയ ജീവിതത്തോട് ഏറ്റവും അടുത്ത ഒരു പദപ്രയോഗമാണ് ‘കൃപ’ എന്നത്. പദപ്രയോഗം എന്നതിലുപരി ‘കൃപ’ ഒരു അനുഭവം കൂടിയാണ്. ഒരു ക്രിസ്തീയ വിശ്വാസിയോട് ‘എന്തുണ്ട് വിശേഷം’ എന്ന് ചോദിച്ചാൽ ‘കൃപയാൽ സുഖമായിരിക്കുന്നു’ എന്നതാണ് സാധാരണ മറുപടി. ഈ കാലഘട്ടം പോലും വിശേഷിക്കപ്പെടുന്നത് ‘കൃപയുഗം’ എന്നാണ്. എന്നാൽ കൃപ എന്ന വാക്കിനെ തെറ്റിദ്ധരിക്കുന്നവരും അസ്ഥാനത്ത് ഉപയോഗിക്കുന്നവരും ഉണ്ട്.
പദത്തിന്റെ ഉറവിടം
കൃപ (Grace) എന്ന പദം ലത്തീൻ പദമായ ‘ഗ്രേഷ്യ’ (Gratia) എന്ന മൂലപദത്തിൽ നിന്ന് ഉണ്ടായതാണ്. ഹൃദയപൂർവ്വമായ താത്പര്യം, പ്രീതി, സഹായസന്നദ്ധത എന്നൊക്കെയാണ് ആ വാക്കിന്റെ അർത്ഥം. ഗ്രീക്ക് ഭാഷയിൽ ‘കാരിസ്’ (Charis) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്.
പുതിയനിയമത്തിൽ 122 പ്രാവശ്യം ‘കാരീസ്’ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. കൃപയെന്ന വാക്കിന് സാധാരണമായി ‘അർഹതയില്ലാത്ത ദാനം’ എന്ന അർത്ഥത്തിലാണ് നാം ഉപയോഗിക്കാറുള്ളത്. എന്നാൽ ഈ പദത്തിന്റെ അർത്ഥവ്യാപ്തി അതിലും അധികമാണ്. കൃപ അടിസ്ഥാനപരമായി ദൈവത്തിന്റെ ദാനമാണ്. ‘യഹോവ കൃപയും മഹത്വവും നൽകുന്നു’, (സങ്കീ : 84:11) എന്ന് കോരഹ് പുത്രന്മാർ പറയുന്നു. ആർക്കാണ് ദൈവം കൃപ നൽകുന്നത്.”എളിയവർക്കോ അവൻ കൃപ നല്കുന്നു” (സദൃ : 3:34) എന്ന് നാം കാണുന്നു. അഥവാ കൃപയുടെ ഉറവിടം ദൈവമാണ്. കൃപ ലഭിക്കുന്നത് താഴ്മയുള്ളവർക്കാണ്. നമ്മുടെ നല്ല പ്രവർത്തികൊണ്ട് നേടുന്ന ഒന്നല്ല കൃപ എന്ന് കൂടി നാം മനസ്സിലാക്കണം. അതിലുപരി ദൈവത്തിന്റെ ശക്തിയും, നീതിയും അനർഹമായി, ദാനമായി നമ്മിലേക്ക് ചൊരിയപ്പെടുന്നതാണ് കൃപ.
കൃപയുടെ ഉറവിടം
കൃപ ദൈവത്തിന്റെ ദാനമാണെന്ന് നാം കണ്ടു കഴിഞ്ഞു. കൃപയുടെ ഉറവിടമെന്ന നിലയിൽ അത് കുറെ കൂടി വ്യക്തമാക്കട്ടെ. അപ്പോസ്തോലനായ പത്രോസ് ഇങ്ങനെ പറയുന്നു “എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും. ബലം എന്നെന്നേക്കും അവന്നുള്ളതു. ആമേൻ”, 1 പത്രോസ് :5:10,11. ദൈവമാണ് കൃപയുടെ ഉറവിടം. പിതൃ – പുത്ര – പരിശുദ്ധാത്മാവാം ദൈവമാണ് കൃപയിൽ നമ്മെ ശക്തീകരിക്കുന്നത്. സങ്കീർത്തനക്കാരൻ ഇങ്ങനെ പ്രാർത്ഥിക്കുന്നു. “തിരുനാമത്തെ സ്നേഹിക്കുന്നവർക്കു ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപ ചെയ്യേണമേ”, സങ്കീ : 119:132. ദൈവകൃപ അടിസ്ഥാനപരമായി ദൈവത്തിന്റെ ദാനമായി അനുഭവിക്കുമ്പോൾ അർത്ഥപൂർണ്ണമായ ഒരു ക്രിസ്തീയ ജീവിതത്തിന് നാം പ്രാപ്തരാകും.
കൃപയാൽ എന്ത് സംഭവിക്കുമെന്നും, കൃപയെന്നത് ചെയ്യുന്നുവെന്നും വേദപുസ്തകം നമ്മെളെ പഠിപ്പിക്കുന്നു.
രക്ഷയിൽ കൃപയുടെ പങ്കാളിത്വം
കൃപയാൽ നാം രക്ഷിക്കപെട്ടു. വിശുദ്ധ പൗലോസ് ഇങ്ങനെ പറഞ്ഞിരിക്കുന്നു. “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല”, എഫെ : 2:8,9. പാപത്തിൽ വീണ് പോയ മനുഷ്യനെ രക്ഷിപ്പാൻ ക്രിസ്തുവിനെ നമുക്ക് വേണ്ടി അയച്ചത് ദൈവത്തിന്റെ കൃപയാണ്. രക്ഷയുടെ അനുഭവത്തിന് നാം പ്രാപ്തരായത് ദൈവകൃപയാലാണ്.
നീതികരണത്തിൽ കൃപയുടെ പങ്കാളിത്വം
ദൈവത്തിന്റെ കൃപയാൽ രക്ഷയുടെ അനുഭവം നമുക്ക് സ്വന്തമായെങ്കിൽ, നീതികരണത്തിനും കൃപയാണ് കാരണമായത്. “അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു”, റോമർ : 3:24. നീതീകരണം നമ്മുടെ നല്ലപ്രവർത്തികൊണ്ട് സംഭവിച്ചതൊന്നല്ല മറിച്ച് അതും ദൈവത്തിന്റെ ദാനമാണ്.