‘സങ്കീർത്തന ധ്യാനം’ – 111
പാ. കെ. സി. തോമസ്
‘അതിന്റെ തോടുകൾ അത്യുന്നതന്റെ വിശുദ്ധനിവാസത്തെ സന്തോഷിപ്പിക്കുന്നു’, സങ്കീ : 46:4
‘ഒരു നദി ഉണ്ടു; അതിന്റെ തോടുകൾ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നേ, സന്തോഷിപ്പിക്കുന്നു’, സങ്കീ : 46:4. സന്തോഷം നഷ്ടപെടുന്ന അനുഭവങ്ങൾ ജീവിതത്തിൽ എല്ലാവര്ക്കും ഉണ്ടാകും. പ്രത്യേകിച്ച് ഭൂമി മാറി പോകുമ്പോൾ പർവതങ്ങൾ കുലുങ്ങി സമുദ്രത്തിൽ വീഴുമ്പോൾ അതിലെ വെള്ളം ഇരച്ച് കയറുമ്പോൾ അതിന്റെ കോപം കൊണ്ട് പർവതങ്ങൾ കുലുങ്ങുമ്പോൾ സന്തോഷം നഷ്ടപ്പെടുക മാത്രമല്ല ഭയപ്പെടുന്ന അനുഭവങ്ങളും ഉണ്ടാകാം. കോരഹ് പുത്രന്മാരുടെ ജീവിതത്തിൽ ഈ പറയുന്ന അനുഭവങ്ങൾ ഉണ്ടായെങ്കിലും അവർ ഭയപെട്ടില്ല. അവരുടെ സന്തോഷം പോയില്ല. അതിന്റെ കാരണം അവർ പറഞ്ഞു. ഒരു നദിയുണ്ട്. അതിന് തോടുകൾ ഉണ്ട്. അതിന്റെ തോടുകൾ ദൈവനഗരത്തെ അത്യുന്നതന്റെ വിശുദ്ധ നിവാസത്തെ തന്നെ സന്തോഷിപ്പിക്കുന്നു. അത്യുന്നതന്റെ നഗരത്തിൽ ദൈവത്തിന്റെ വിശുദ്ധ നിവാസത്തിൽ പാർക്കുന്നത് കൊണ്ടാണ് ഈ നദിയുടെ അനുഭവം അനുഭവിക്കാൻ കഴിയുന്നതും സന്തോഷിക്കാൻ കഴിയുന്നതും. ദൈവത്തിന്റെ നഗരത്തിലോ അവന്റെ വിശുദ്ധ നിവാസത്തിലോ വസിക്കാൻ കഴിയാത്തവർ നിർഭാഗ്യവാന്മാരാണ്. അവർ ഭയന്നും, ദുഃഖിച്ചും ഇരിക്കേണ്ടി വരുന്നു. എന്നാൽ ഭക്തന്മാർ പ്രയാസപ്രതികൂലങ്ങളുടെ നടുവിലും സന്തോഷിക്കുന്നു. അവരെ സന്തോഷിപ്പിക്കുന്ന നദി വിശുദ്ധനഗരത്തിൽ കൂടെ ഒഴുകുന്നുണ്ട്. യെരുശലേം പട്ടണം ഉയർന്ന മലകളിൽ സ്ഥിതി ചെയ്ത പട്ടണമായിരുന്നു. അതിന്റെ നടുവിൽ കൂടെ ഒരു നദി ഒഴുകിയിരുന്നില്ല. എന്നാൽ കോരഹ് പുത്രന്മാർ ഈ അനുഭവങ്ങളിലൂടെ പോയപ്പോൾ അവർ മരുഭൂമിയിലായിരുന്നു.
ദൈവത്തിന്റെ വിശുദ്ധ നിവാസം അവരുടെ നടുവിൽ ഉണ്ടായിരുന്നു. ദൈവത്തിന്റെ നഗരമെന്ന് പറയത്തക്ക നിലയിൽ ലക്ഷങ്ങൾ അഞ്ച് മൈൽ ചുറ്റളവിനുള്ളിൽ തിങ്ങിപ്പാർക്കുന്ന ദൈവത്തിന്റെ ഒരു നഗരമായിരുന്നു അവരുടെ പാളയം. അതിന്റെ നടുവിൽ കൂടെ ഒഴുകിയത് ദൈവനിയോഗപ്രകാരം മോശ പാറയെ അടിച്ചപ്പോൾ പുറപ്പെട്ട വെള്ളമായിരുന്നു. അത് തൊടുകളായി അരുവികളായി അവരുടെ പാളയത്തിന് നടുവിലൂടെ കൂടാരങ്ങളുടെ ഇടയിൽ കൂടെ ഒഴുകിയിരുന്നു. അവരെ അനുഗമിച്ച പാറയിൽ നിന്നാണ് അവർ കുടിച്ചത്. ആ പാറ ക്രിസ്തുവായിരുന്നുവെന്ന് കൊരിന്ത്യ ലേഖനത്തിൽ എഴുതിയിട്ടുണ്ട്. ഏദൻ തോട്ടത്തിൽ ഒഴുകിയ ഒരു നദി നാല് ശാഖകളായി ഒഴുകി അത് ഏദൻ തോട്ടത്തെയും അതിൽ ഉണ്ടായിരുന്ന വൃക്ഷങ്ങളെയും സസ്യലതാതികളെയും എല്ലാ ജീവ ജാലങ്ങളെയും മനുഷ്യരെയും സന്തോഷിപ്പിച്ചു. യെഹെസ്‌കെയേൽ പ്രവചനത്തിലും വെളിപ്പാട് പുസ്തകത്തിലും ഒരു നദി കാണുന്നുണ്ട്. ഈ നദി വാസ്തവത്തിൽ ആനന്ദ നദിയാണ്. ആലയത്തിലെ പുഷ്ടി അനുഭവിക്കുന്നവരും ആനന്ദനദിയിൽ നിന്ന് കുടിക്കുന്നവരുമാണ് ദൈവമക്കൾ. പുതിയ നിയമ ആലയത്തിലും ഈ നദി ഒഴുകുന്നതായി കാണുന്നു. ഇത് പരിശുദ്ധാത്മ നദിയാണ്. ഇത് ജീവജലം നിറഞ്ഞിരിക്കുന്നതും ആനന്ദദായകമായ വെള്ളം നിറഞ്ഞിരിക്കുന്നതുമാകുന്നു. അതിൽ നിന്നും പാനം ചെയ്യുന്നവർ എത്ര പ്രയാസപ്രതികൂലങ്ങളിലൂടെ കടന്ന് പോയാലും ആനന്ദിക്കുന്നവരാണ്. അവരുടെ സന്തോഷത്തെ കെടുത്താൻ ഒരു പ്രതികൂലത്തിനും കഴിയുകയില്ല. അടുത്ത വാക്യം വ്യക്തമാക്കുന്നത് ദൈവനദി മാത്രമല്ല ദൈവവും അവരുടെ നടുവിൽ ഉണ്ട് എന്നാണ്. ദൈവസാന്നിധ്യവും ദൈവാത്മനദിയും എവിടെ ഉണ്ടോ അവിടെ സന്തോഷവും ആനന്ദവുമാണുള്ളത്. യിസ്രായേലിന്റെ നടുവിൽ പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും ദൈവം അവരോട് കൂടെ ഉണ്ടായിരുന്നു. സങ്കേതവും ബലവും കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയായി ദൈവം അവരോട് കൂടെ ഉണ്ടായിരുന്നതിനാൽ അവരുടെ ഭയവും ദുഃഖവുമെല്ലാം മാറിപ്പോയി. അവരുടെ നടുവിൽ ഒഴുകിയ വെള്ളം അവർ കുടിച്ചതിനാൽ അവർക്കും ആശ്വാസം ഉണ്ടായി. അവരുടെ ദുഃഖങ്ങൾക്ക് ശമനം ഉണ്ടായി. ഇന്നും ഉണ്ടാകുന്നു.