‘സങ്കീർത്തന ധ്യാനം’ – 116
പാ. കെ. സി. തോമസ്
ഭൂമിയിലെ പരിചകൾ ദൈവത്തിനുള്ളത്, സങ്കീ : 47:9
“വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിൻ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകൾ ദൈവത്തിന്നുള്ളവയല്ലോ; അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു”, സങ്കീ : 47:9
ദൈവം സർവ്വ ഭൂമിക്കും രാജാവായിരുന്ന ആയിരം ആണ്ട് വാഴ്ചയെ കുറിച്ചുള്ള ഒരു പ്രവചനദൂത് കൂടെയാണ് ഈ ദൂത്. ദൈവം സകല ജാതികളെയും ഭരിക്കുവാൻ യെരുശലേം തലസ്ഥാനമാക്കി കൊണ്ട് വിശുദ്ധ സിംഹാസനത്തിൽ ഇരിക്കും. അന്ന് അവൻ ഏറ്റവും ഉന്നതനായിരിക്കും. മനുഷ്യവംശങ്ങളുടെ പ്രഭുക്കന്മാർ അബ്രഹാമിൽ ദൈവത്തിന്റെ ജനമായി ഒന്നിച്ച് കൂടി രാജാധിരാജാവായ കർത്താവായ യേശുക്രിസ്തുവിന്റെ ഭരണത്തിൻ കീഴിൽ മുൻപോട്ട് പോകും. അന്ന് ആരും പരിച എടുക്കേണ്ടി വരികയില്ല. നീതിയും, ന്യായവും, സമാധാനവും നടമാടുന്ന കാലമായതിനാൽ അന്ന് യുദ്ധമോ കലാപമോ ലോകത്തിൽ ഇല്ല. അത് ഒരു രാജാവിന് നീതിയോടെ വാഴുന്ന കാലവും പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തുന്ന കാലവും ആയിരിക്കും. ദൈവം വില്ല് ഒടിച്ച് കുന്തം മുറിച്ച് രഥങ്ങളെ ചുട്ട് യുദ്ധങ്ങളെ നിർത്തൽ ചെയ്യുന്ന കാലമാകയാൽ ആരും ആരോടും പോരാടുകയില്ല. ആരും ആർക്കും എതിരെ ആയുധം എടുക്കുകയില്ല. അത് കൊണ്ട് ഭൂമിയിൽ ജനത്തിന് ഭദ്രത നൽകുന്ന മുഴു ഉത്തരവാദിത്തവും ചുമതലയും ദൈവത്തിന്റേതാകയാൽ ഭൂമിയിലെ പരിചകൾ ദൈവത്തിന്റേതാകുന്നുയെന്ന് പറഞ്ഞിരിക്കുന്നു. യുദ്ധക്കളത്തിൽ നിൽക്കുന്ന ഒരുവനിൽ ആയുധം പതിയാതെ സംരക്ഷണം നൽകുന്നത് പരിചയാണല്ലോ.
ഇന്ന് നമ്മുടെ ദൈവം നമുക്ക് ചുറ്റും പരിചയാണ്. അത് കൊണ്ട് മറ്റൊരു പരിചയുടെ ആവശ്യമില്ല. പ്രത്യേകിച്ച് സഹസ്രാബ്ദക്കാലത്തെ മനുഷ്യർക്കും ദൈവം പരിചയാകയൽ മറ്റൊരു പരിച ആവശ്യമില്ല. ഭയമോ, ഭീഷണിയോ, ഇല്ലാതെ സമാധാനത്തോടെ ജീവിക്കുവാൻ ദൈവം കൃപ നൽകുന്നത് കൊണ്ട് ഒരു ചാതുര്യ കീർത്തനം രാജാവിന് ചെയ്‍വാൻ പ്രജകൾ ഏവരും കടപ്പെട്ടിരിക്കുന്നു. ദൈവം രാജാവായി ഇരിക്കുന്ന കാലത്ത് ദൈവം തന്റെ ജനത്തിന് പരിചയും പലകയുമായിരുന്ന് ഭദ്രത നൽകുമെങ്കിൽ, ഇന്ന് യേശുവിനെ കർത്താവായും ദൈവവുമായും രാജാവായും ഹൃദയത്തിൽ സ്വീകരിച്ച് വാഴിച്ചിരിക്കുന്ന ദൈവമക്കൾക്ക് ദൈവം എത്ര മാത്രം ഭദ്രത നൽകുമെന്ന് ദൈവമക്കൾ അനുഭവിച്ചറിയുന്നവരാണ്. നിനക്ക് എതിരായി വരുന്ന ഒരു ആയുധവും ഫലിക്കയിലെന്ന് ദൈവം അവർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ദൈവം അവർക്ക് ചുറ്റും പരിചയായുണ്ട്. രാജാവിന്റെ ചുമതലയാണ് പ്രജകൾക്ക് ഭദ്രത നൽകുകയെന്നത്. നാം ഇന്ന് ദൈവരാജ്യമാകുന്ന ആത്മീയരാജ്യത്ത് ജീവിക്കുന്നവരാണ്. ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും ആകുന്നു. നമ്മുടെ കർത്താവ് കാൽവരി ക്രൂശിൽ തന്റെ അവസാന തുള്ളി രക്തം വരെ ചിന്തി സമ്പാദിച്ചതിന്റെ സഭയെ പരിപാലിക്കുകയെന്നത് ദൈവത്തിന്റെ ഉത്തരവാദിത്വത്തിൽ പെട്ട കാര്യമാണ്. അവർ ദൈവത്തിന്റെ ഉള്ളം കരങ്ങളിൽ ജീവിക്കുന്നവരാണ്. അവരെ തൊടുന്നവർ ദൈവത്തിന്റെ കൺമണിയെ തൊടുന്നവരാണ്. ദൈവത്തിന്റെ ജനം അത്യുന്നതന്റെ മറവിൽ വസിക്കുന്നവരും സർവ്വശക്തന്റെ നിഴലിന് കീഴിൽ പാർക്കുന്നവരുമാണ്. അവർക്ക് ദൈവം തീമതിലായും അവരുടെ ചുറ്റും വേലിയായും കോട്ടയായും ഇരിക്കുന്നു. ദൈവം തന്റെ ജനത്തിന് ചുറ്റും കോട്ടയായും ഇരിക്കുന്നു. ദൈവം തന്റെ ജനത്തിന് ചുറ്റും പട്ടാളമായിരിക്കുമെന്നും ദൈവം അരുളിചെയ്തിട്ടുണ്ട്. അത് കൊണ്ട് അവർക്ക് രാത്രിയിലെ ഭയത്തെയോ, പകൽ പറക്കുന്ന അസ്ത്രത്തെയോ ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയോ ഭയപ്പെടാനില്ല. ഒരു അനർത്ഥവും അവർക്ക് ഭവിക്കത്തില്ല. ഒരു ബാധയും അവരുടെ കൂടാരത്തിന് അടുക്കയില്ല. ഭൂമിയിലെ പരിചകൾ ദൈവത്തിനുള്ളവയാണ്. അവൻ നമുക്ക് ചുറ്റും പരിചയായിരുന്ന് നമുക്ക് ഭദ്രത നൽകും.