‘സങ്കീർത്തന ധ്യാനം’ – 127
പാ. കെ. സി. തോമസ്
ദൈവത്തിന്റെ ആലയത്തിൽ തഴച്ച് ഇരിക്കുന്ന ഒലിവ് വൃക്ഷം, സങ്കീ : 52:8
ഈ സങ്കീർത്തനത്തിന്റെ ചരിത്ര പശ്ചാത്തലം ഇതിന്റെ ശീർഷകത്തിൽ നിന്നും വ്യക്തമാകുന്നു. അത് 1 സമു :2:21 അധ്യായങ്ങളിൽ ഇത് വ്യക്തമായി കാണുന്നു. പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്ന് ദാവീദ് ഭക്ഷണവും ഗൊല്യാത്തിന്റെ വാളും വാങ്ങി പോകുമ്പോൾ ശൗലിന്റെ ഇടയന്മാരിൽ പ്രമാണിയായ ദോവേഗ് അവിടെ ഉണ്ടായിരുന്നു. അവൻ ഈ വിവരം ശൗലിന്റെ ചെവിയിൽ എത്തിച്ചതിനാൽ അഹിമേലെക്കിന്റെയും 84 പുരോഹിതന്മാരെയും ശൗലിന്റെ കല്പന പ്രകാരം ദൊവേഗ് കൊന്നു. തുടർന്ന് നോബിലെ സ്ത്രീകളെയും കുട്ടികളെയും മൃഗങ്ങളെയും കൊന്ന് കളഞ്ഞു. ദൊവേഗ് ഒരു ദുഷ്ടനായിരുന്നു. ദുഷ്ടതയിൽ പ്രശംസിക്കുന്നവനും വഞ്ചകനും ആയിരുന്നു. അവന് നന്മയെക്കുറിച്ച് സംസാരിക്കുന്നതിനേക്കാൾ തിന്മ സംസാരിക്കുന്നതും നീതിയെ കുറിച്ച് സംസാരിക്കുന്നതിനേക്കാൾ വ്യാജം സംസാരിക്കുന്നതുമായിരുന്നു ഇഷ്ടം. ദുഷ്ടനിൽ നിന്നും ഒരിയ്കകലും നന്മ പ്രതീക്ഷിക്കേണ്ട, തിന്മയെ ഉണ്ടാകുകയുള്ളൂ. വഞ്ചനയും, മറ്റുള്ളവർക്ക് നാശം വരുത്തുന്ന വാക്കുകളുമേ അവരിൽ നിന്ന് ഉണ്ടാകുകയുള്ളൂ. ദുഷ്ടന്മാരുടെ ലക്ഷണം 7 -)o വാക്യത്തിൽ കാണുന്നു. അവർ ദൈവത്തെ വിശ്വസിക്കുന്നവരോ ശരണമാക്കുന്നവരോ അല്ല. അവർ ദ്രവ്യസമൃദ്ധിയിൽ ആശ്രയിക്കുന്നവരാണ്. അവർ ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കുന്നവരാണ്. അവർക്ക് ദൈവമോ ദൈവത്തിന്റെ അഭിഷക്തന്മാരോ ഒരു വിഷയം അല്ല. അവർ എല്ലാവര്ക്കും ദോഷം ചെയ്യും. എന്നാൽ അവർ അധികം മുതിരുകയില്ല. ദൊവേഗ് നിമിത്തം അഹീമേലെക്കിനും പുരോഹിതന്മാർക്കും ഉണ്ടായ ദോഷം അറിഞ്ഞ് ദാവീദിന് വളരെ ദുഃഖം
ഉണ്ടായി. അവരുടെ പര്യവസാനം എങ്ങനെയെന്ന് ദൈവം ദാവീദിനോട് സംസാരിച്ചു. അത് അഞ്ചാം വാക്യത്തിൽ എഴുതി. ‘ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തിൽനിന്നു അവൻ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിർമ്മൂലമാക്കും.’ ദുഷ്ടന്മാർക്ക് വരുന്ന നാശം മനസ്സിലാക്കിയ ദാവീദ് ദൈവം തനിക്ക് നൽകിയിരിക്കുന്ന കൃപകളെ ഓർത്ത് വളരെ ദൈവത്തിന് സ്തോത്രം ചെയ്തു. ദുഷ്ടനെ അവന്റെ കൂടാരത്തിൽ നിന്നും ദൈവം പറിച്ച് കളയുമ്പോൾ ദൈവത്തിന്റെ അഭിഷക്തനെ ദൈവത്തിന്റെ ആലയത്തിൽ തഴച്ച് വളരുന്ന ഒലിവ് വൃക്ഷം പോലെയാണ് ദൈവം നട്ടിരിക്കുന്നത്. തഴച്ച ഒലിവ് വൃക്ഷം പുഷ്ടി കൊണ്ടും ഫലം കൊണ്ടും നിറഞ്ഞ് നിൽക്കുന്നതാണ്. എഫ്. ഡബ്ള്യു. ഗ്രാന്റ് ഇങ്ങനെ അഭിപ്രായപ്പെട്ടു ദൈവാത്മാവിന്റെ നിഴലായി ഒലിവ് എണ്ണ ഇരിക്കുന്നു. നല്ല പുഷ്ടി ഉള്ളതും പച്ചപ്പ് ഉള്ളതുമാണ് ഒലിവ്. അത് ദൈവാലയത്തിൽ നിൽക്കുന്നതിനാൽ ദുഷ്ടന് അവിടെ സ്ഥാനമില്ല. സഖറിയാവിനെ വെളിപ്പാടുകൾ ദൈവം കാണിച്ചപ്പോൾ രണ്ട് ഒലിവ് മരം കാണിച്ചു (സെഖ : 4:3) വിളക്കുതണ്ടിന് ഇടത് ഭാഗത്തും വലത് ഭാഗത്തും ഉള്ള രണ്ട് ഒലിവ് മരം എന്താകുന്നു എന്ന് സെഖര്യാവ് ചോദിച്ചു. അതിന് അവൻ ഇവർ സർവ്വ ഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നിൽക്കുന്ന രണ്ട് അഭിഷക്തന്മാർ എന്ന് പറഞ്ഞു. (സഖാ : 4:14). സെരുബാബേലിനെയും യോശുവയെയും കുറിച്ചാണ് വെളിപ്പെടുത്തിയത്. ദുഷ്ടനെ ദൈവം തന്റെ കൂടാരത്തിൽ നിന്ന് വലിച്ചെറിഞ്ഞപ്പോൾ ആ ദുഷ്ടൻ ആർക്കെതിരെ പ്രവർത്തിച്ചോ ആ ദാവീദിനെ ദൈവത്തിന്റെ ആലയത്തിൽ ദൈവം നട്ടു. ദുഷ്ടൻ പറിച്ചെറിയപ്പെട്ട് ഉണങ്ങി തീക്കിരയായപ്പോൾ ദൈവത്തിന്റെ അഭിഷക്തനായ ദാവീദ് ദൈവത്തിന്റെ ആലയത്തിൽ തഴച്ച് വളർന്ന് ഫലം പുറപ്പെടുവിക്കുന്ന അനേകർക്ക് അനുഗ്രഹമായ അഭിഷേകത്തിനും സൗഖ്യത്തിനും കാരണമായ എന്നയാൾ നിറയപ്പെട്ടവനായി വാർദ്ധിക്യത്തിലും പച്ചവച്ചും പുഷ്ടിപ്പെട്ടും ഇരിക്കുവാനും നല്ല വാർദ്ധ്യക്യത്തിൽ മരിക്കുവാനും ഇടയായി.
നീതിമാനും ദുഷ്ടനും തമ്മിലുള്ള വ്യത്യാസം ദാവീദിലും ദൊവേഗിലും വ്യക്തമായി കാണുവാൻ കഴിയുന്നു. ദൊവേഗ് പുറത്ത് വലിച്ചെറിയപ്പെട്ട ഉണങ്ങിയ മരം ആയി തീർന്നപ്പോൾ ദാവീദ് ദൈവത്തിന്റെ ആലയത്തിൽ തഴച്ച് വളർന്നു. ദൊവേഗ് ധനത്തിൽ ആശ്രയിച്ചപ്പോൾ ദാവീദ് ദൈവത്തിന്റെ കരുണയിൽ ആശ്രയിച്ചു. ദൊവേഗ് എന്നും ശപിക്കപെട്ടവനായിരുന്നപ്പോൾ ദാവീദ് എന്നേക്കും അനുഗ്രഹിക്കപ്പെട്ടവനായി തീർന്നു. ദൊവേഗിന്റെ ജീവിതം ദുഖകരമായ പര്യവസാനിച്ചപ്പോൾ ദാവീദ് സന്തോഷത്തോടെ ദൈവത്തെ സ്തുതിച്ചും ആരാധിച്ചും നല്ല അന്ത്യം പ്രാപിച്ചു. ദോവേഗ് രാജാവിന്റെ പ്രീതിക്ക് വേണ്ടി ദാവീദിനെ ഒറ്റികൊടുക്കുവാനും പുരോഹിതന്മാരെ കൊല്ലുന്നവനുമായി തീർന്നു. ദാവീദ് ദൈവത്തെ പ്രസാദിപ്പിക്കുവാൻ ദൈവലോചനയ്ക്ക് ശുശ്രുഷ ചെയ്യുന്നവനായിരുന്നു. മൊർദെഖായിക്ക് ദോഷം ചെയ്ത ദുഷ്ടനായ ഹാമാന്റെ മേൽ ദൈവം വരുത്തിയ ശിക്ഷ മൊർദെഖായിയെ ദൈവം കാണിച്ചത് പോലെ തനിക്കും ദൈവത്തിന്റെ പുരോഹിതന്മാർക്കും ദോഷം ചെയ്ത ദൊവേഗിന് വന്ന ശിക്ഷ ദൈവജനം കണ്ട് ദൈവത്തെ ഭയപ്പെടുവാനും ദൈവത്തെ സ്തുതിക്കുവാനും ദൈവം ഇടയാക്കി.
അത്യന്നതന്റെ മറവിൽ വസിക്കുകയും സർവ്വ ശക്തന്റെ നിഴലിൻ കീഴിൽ പാർക്കുന്നവരോടുള്ള ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ ഒന്നായിരുന്നു ‘നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും’, സങ്കീ : 91:8. ശലോമോൻ എഴുതി, നിന്റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്. നീ എല്ലായ്‌പ്പോഴും യഹോവാഭക്തിയോട് കൂടെ ഇരിക്ക ഒരു പ്രതിഫലം ഉണ്ട് നിശ്ചയം. നിന്റെ പ്രത്യാശയ്ക്ക് ഭംഗം വരികയില്ല. തത്കാലം ദുഷ്ടന് കുഴപ്പം ഒന്നും ഇല്ലെന്ന് തോന്നിയാലും അവന്റെ പ്രവർത്തിക്ക് ന്യായമായ കൂലി ദൈവം കൊടുക്കും. ദൈവഭക്തന്മാർക്ക് ന്യായമായ പ്രതിഫലവും നൽകും. അതുകൊണ്ട് ദൈവഭക്‌തനായി ജീവിക്കാം.