‘സങ്കീർത്തന ധ്യാനം’ – 89
പാ. കെ. സി. തോമസ്
അവർ നന്മയ്ക്ക് പകരം തിന്മ ചെയ്യുന്നു, സങ്കീ : 38:20
എല്ലാകാലത്തും കാണാൻ കഴിഞ്ഞിട്ടുള്ള ഒരു വലിയ തിന്മയാണ് നന്മ പിന്തുടരുകയും നന്മ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് എതിരെ ദോഷം പ്രവർത്തിക്കുക എന്നത്. അനേക ഭക്തന്മാരുടെ ജീവിതത്തിൽ ആ വിധ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ദാവീദ് നന്മയെ പിന്തുടരുന്ന ഒരു ദൈവദാസനായിരുന്നു. തനിക്ക് ദോഷം ചെയ്ത് തന്നെ കൊന്നു കളയുവാൻ പിന്തുടരുന്ന ശൗലിനെ കൊന്നു കളയുവാൻ അവസരം കിട്ടിയിട്ടും അതിന് ദാവീദ് തയ്യാറായില്ല. തന്നെ അപമാനിച്ച് പിന്തുടർന്ന ശിമയിയെ കൊന്ന് കളയട്ടെ എന്ന് കൂടെയുണ്ടായിരുന്നവർ ചോദിച്ചിട്ടും ദാവീദ് അനുവദിച്ചില്ല. തനിക്കെതിരെ കൂട്ട്കെട്ടുണ്ടാക്കി താൻ സ്ഥാനഭ്രഷ്ടനാകത്തക്ക സാഹചര്യം ഒരുക്കിയ മകനോട് പോലും കരുണകാണിക്കണമെന്നാണ് ദാവീദ് കല്പിച്ചത്. എന്നാൽ ദാവീദിന്റെ ജീവിതത്തിൽ താൻ നന്മ ചെയ്തവരിലൂടെ തിന്മയുടെ അനുഭവമാണ് ദാവീദിനുണ്ടായിട്ടുള്ളത്. മല്ലനായ ഗൊല്യാത്തിന്റെ വെല്ലുവിളിയും ഭീഷണിയിലും മനം ഉരുകി ഭയന്ന് കഴിഞ്ഞ ശൗലിനും ജനത്തിനും ദാവീദ് ചെയ്ത നന്മ ചെറുതായിരുന്നില്ല. അവരുടെ വൈരിയെ കൊന്ന് കളഞ്ഞ് രാജ്യത്തിനും ജനങ്ങൾക്കും നന്മ ചെയ്ത ദാവീദിനോട് രാജാവും ജനങ്ങളും തിന്മ പ്രവർത്തിക്കുകയാണ് ചെയ്തത്. ശാന്തം വീട്ടിൽ താമസിക്കാൻ കഴിയാതെ മരുഭൂമിയിലും വനാന്തരങ്ങളിലും ഗുഹകളിലും ദാവീദിന് കഴിയേണ്ടി വന്നു. തന്നെ കൊല്ലുവാൻ സൈന്യങ്ങളുമായി ഒരു നായെ വേട്ടയാടുന്നത് പോലെ ശൗലും കൂട്ടരും നടന്നു. നന്മയ്ക്ക് വിരോധികൾ ധാരാളം ഉണ്ട്. തിന്മയ്ക്ക് സുഹൃത്തുക്കൾ ധാരാളം ഉണ്ട്. നന്മ ദൈവീകവും, തിന്മ പൈശാചികവും ആണ്. നന്മയ്ക്ക് പകരം നന്മ ചെയ്യുകയെന്നത് സാമൂഹിക നീതി. എന്നാൽ നന്മയ്ക്ക് പകരം തിന്മ ചെയ്യുന്നത് അനീതിയാണ്, അധർമ്മമാണ്. അതാണ് ഇന്ന് ലോകത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നത്. നമ്മുടെ കർത്താവ് ഈ ഭൂമിയിൽ ആയിരുന്നപ്പോൾ നന്മ ചെയ്ത് കൊണ്ട് നാടെങ്ങും ചുറ്റി സഞ്ചരിച്ചു. പാപികളെ രക്ഷിച്ചു. രോഗികളെ സൗഖ്യമാക്കി. ഭൂതങ്ങളെ പുറത്താക്കി. മരിച്ചവരെ ഉയർപ്പിച്ചു. ദുഖിതരെ ആശ്വസിപ്പിച്ചു. വിശന്നവർക്ക് ആഹാരം കൊടുത്തു. പല പ്രശനങ്ങൾക്ക് പരിഹാരം കൊടുത്തു. അനേകരുടെ ജീവിതത്തിൽ യേശു നന്മ മാത്രമാണ് ചെയ്തത്. എന്നാൽ യേശുവിൽ നിന്നും നന്മ അനുഭവിച്ചവർ നന്മയ്ക്ക് പകരം തിന്മ ചെയ്തു. യേഹ്ശുവിനെ ക്രൂശിക്ക ക്രൂശിക്ക ക്രൂശിയ്ക്കായെന്ന് ആക്രോശിച്ച് യേശുവിന്റെ പിന്നാലെ ചെന്ന് ക്രൂശിച്ച് കൊല്ലുവാൻ ഏല്പിച്ചു കൊടുത്തു. യോസേഫ് സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ച് അവർക്ക് ആഹാരവുമായി അവരെ തേടി ചെന്നെങ്കിലും അവന്റെ സഹോദരന്മാർ അവനെ പൊട്ടകിണറ്റിൽ ഇട്ടശേഷം യിശ്മാല്യ കച്ചവടക്കാർക്ക് വിറ്റ് കളഞ്ഞു. ഇന്നും നാം ആർകെങ്കിലും നന്മ ചെയ്താൽ അവരിൽ കൂടെ തിന്മയുടെ അനുഭവം ഉണ്ടാകുന്നത് പൊതുവെ എല്ലാവരും കാണുന്ന കാഴ്ചയാണ്. അത് ഹൃദയത്തിന് വളരെ വേദന ഉളവാക്കും. എന്നാൽ തിന്മയോട് ദൈവമക്കൾ തോൽക്കാതെ നന്മയിൽ തിന്മയെ ജയിക്കണമെന്നാണ് അപോസ്തോലിക ഉപദേശം. (റോമൻ : 12:21). തിന്മ ചെയ്യുന്ന ആരോടും പ്രതികാരം ചെയ്യുവാൻ പാടില്ല. വിരോധമായി ശത്രുവിനെ പോലെ നിന്ന് തിന്മ ചെയ്യുന്നവരോട് എങ്ങനെ ആയിരിക്കണമെന്ന് പൗലോസ് റോമിലെ സഭയ്ക്ക് എഴുതി : “നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക; അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും” (റോമാ : 12:20). ലോകം ദൈവജനത്തിന്റെ എതിരായി നിൽക്കുന്നത് അവർ എന്തെങ്കിലും തിന്മ ചെയ്തിട്ടല്ല. അവരെ ലോകത്തിൽ നിന്നും ദൈവം തിരഞ്ഞെടുത്തത് കൊണ്ടും അവർ നന്മയുടെ പാത പിന്തുടരുന്നത് കൊണ്ടും ലോകം അവർക്ക് വിരോധമായി നിൽക്കുന്നു. ഒരു ശത്രുവിനെ പോലെ അവരോട് പോരാടുകയും അവരെ വെറുക്കുകയും ചെയ്യുന്നു. ദാവീദ് എവഴുതി, “എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ. എന്നെ വെറുതെ പകെക്കുന്നവർ പെരുകിയിരിക്കുന്നു” (സങ്കീ : 38:19). ഇരുട്ടിന്റെ ശക്തികൾ നന്മയെ ഇഷ്ടപ്പെടുന്നില്ല. നന്മ പിന്തുടരുന്നവരെയും ഇഷ്ടപ്പെടുന്നില്ല. നിരാശപ്പെടേണ്ട കാര്യം ഇല്ല. നന്മയെ ഇഷ്ടപ്പെടുന്നവനുമായ ഒരു ദൈവം ജീവിക്കുന്നു. ആ ദൈവം നമ്മെ കൈവിടുകയില്ല. അവൻ നമ്മോട് അകന്നിരിക്കയില്ല. രക്ഷയാകുന്ന കർത്താവ് വേഗം ഇറങ്ങി വന്ന് പ്രവർത്തിക്കും. ദൈവം നമ്മുടെ സഹായകൻ പ്രതികാരം ദൈവത്തിനുള്ളതെന്ന് ദൈവം അരുളിച്ചെയ്തു. ആയതിനാൽ തിന്മയോട് തോൽക്കാതെ നന്മയിൽ തിന്മയെ ജയിക്കുന്നവരായി തീരം.