‘സഫലമീ യാത്ര…’ – (76)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
നന്ദിയോടെ…
എങ്ങനെ നന്ദി ചൊല്ലാതിരിക്കും ? നന്ദി ചൊല്ലി തീർത്തിടുവാൻ ആയിരം നാവുകൾ പോരാ ! കേവലം വാക്കുകൾക്കും രാഗങ്ങൾക്കും മീതെ നന്ദിയാൽ കവിഞ്ഞൊഴുകുന്ന ഹൃദയം നിങ്ങൾക്കുണ്ടോ ?
പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ളീഷ് കവികളിൽ പ്രമുഖനായിരുന്നു, ബ്രിട്ടീഷ് കവി, ജോർജ് ഹെർബെർട്ട്. അദ്ദേഹത്തിന്റെ നല്ല കാവ്യങ്ങൾ ഒന്നിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. അങ്ങെനിക്ക് എല്ലാം നൽദാനങ്ങളും സമൃദ്ധിയായി നൽകിയിട്ടുണ്ട്. ഒന്ന് കൂടി അധികം നൽകേണം, നന്ദിയുള്ള ഒരു ഹൃദയം. കവിതയുടെ തലക്കെട്ട് തന്നെ “നന്ദിയോടെ” എന്നത്രെ.
ദൈവം നൽകിയിട്ടുള്ള എല്ലാ ദാനങ്ങളും, അനുഗ്രഹങ്ങളും ഒന്നും മറക്കാതെയിരിക്കുക. അതാണ് വാഴ്ത്തുന്ന മനോനിലയിലേക്ക് നമ്മെ നയിക്കുന്നത്. സങ്കീർത്തന വാക്കുകൾ, എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്.
സകല അനുഗ്രഹങ്ങളുടെയും വറ്റാത്ത ഉറവ ക്രിസ്തുയേശു തന്നെ എന്ന് വചനം പ്രഖ്യാപിക്കുന്നു. “സകലവും അവനിൽ നിന്നും, അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന് എന്നെന്നേക്കും മഹത്വം. ആമേൻ” റോമർ : 11:36 ‘സകലവും’, ‘ഏറ്റവും സൂക്ഷമമായതും’, ‘ഏറ്റവും സ്ഥൂലമായതും’ “എല്ലാ നൽ ദാനങ്ങളും, വരങ്ങളും ഉയരത്തിൽ നിന്നുള്ള പിതാവിൻ നിന്നുമാണ് ലഭിക്കുന്നത്”. യാക്കോബ് : 1:17 പിതാവിന്റെ സ്നേഹത്തിൽ നിന്നുമാണ് ഈ ദാനങ്ങൾ എല്ലാം ലഭിക്കുന്നത്.
കേവലംഔപചാരികമെന്നും, സാധാരണമെന്നും നാം കരുതുന്ന നന്മകൾ എല്ലാം ലാഘവത്തോടെ നാം ഗണ്യമാക്കാറില്ല. രാവിലെ ഉണരുവാൻ തന്ന കൃപ, മനോഹരമായ പ്രഭാതം, ചെറു വ്യായാമങ്ങൾക്കുള്ള ആരോഗ്യം, ജീവനും, ഭക്തിക്കും വേണ്ടതെല്ലാം – ഓരോ ചെറിയ കാര്യങ്ങൾ സന്തോഷത്തോടെ ചില സ്തോത്രങ്ങൾ – ഹൃദയം സ്തുതി സ്തോത്രങ്ങൾ കൊണ്ട് നിറക്കുക.
ഇത് വരെ തന്നതിൽ ഏറ്റവും ഉന്നതം എന്ത് ? സ്വർഗ്ഗത്തിന്റെ രാജകുമാരനെ എനിക്കായി തകർത്തു കളയുവാൻ ഇഷ്ട്ടം തോന്നി – മതിവരാത്ത സ്തോത്രങ്ങൾ നാഥാ !!!