‘സഫലമീ യാത്ര…’ – (05)
പാ. തോമസ് ഫിലിപ്പ്, വെന്മണി
ക്രിസ്‌തുവിനോട് കൂടെ
നിങ്ങളുടെ കമ്പ്യൂട്ടർ തുറക്കുമ്പോൾ, സ്‌ക്രീനിൽ കാണുന്ന ആദ്യ ദൃശ്യം നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നായിരിക്കും. നിങ്ങളുടെ കുടുംബ ചിത്രമോ, ഒന്നിച്ചുള്ള യാത്രകളിലെ ഒരു ചിത്രമോ, ഒരു പക്ഷെ നിങ്ങളുടെ ഇഷ്ട താരമോ ആരുമാകാം.
നഗ്ന ചിത്രങ്ങളും, എക്സ് റേറ്റഡ് സൈറ്റുകളിലും, മാത്രം ദിനരാത്രങ്ങൾ ചിലവഴിച്ച ഒരു വ്യക്തിയുടെ ജീവിതം, ക്രിസ്തു കേന്ദ്രികൃതമായി മാറിയ ചരിത്രം അറിയുക. തന്റെ കമ്പ്യൂട്ടർ സ്‌ക്രീനിന്റെ ഒരു കോണിൽ, ക്രൂശിതനായ ക്രിസ്തുവിന്റെ ഒരു ചെറിയ ദൃശ്യം ആ മനുഷ്യൻ ക്രമീകരിച്ചു. ഒരു തരത്തിലും അഴിച്ചു മാറ്റാൻ കഴിയാത്ത ഒരു ദൂഷിത വലയിൽ നിന്നും അതിവേഗത്തിൽ അയാൾ വിമുക്തനായി.
ഒരു പക്ഷെ ഇതൊരു വിഗ്രഹാരാധനയല്ലേ എന്നുള്ള ചിന്തകൾ മനസ്സിൽ വന്നേക്കാം. പക്ഷെ മരിച്ചുയർത്തെഴുനേറ്റ യേശുവിനു മാത്രമേ പാപത്തിന്റെ ശക്തിയിൽ നിന്നും വിടുതൽ തരുവാൻ കഴിയുകയുള്ളൂ എന്നതാണ് യാഥാർഥ്യം. യേശുവിന്റെ മടങ്ങി വരവിൽ മാത്രമേ പാപ സാന്നിധ്യത്തിൽ നിന്നും പൂർണ വിടുതൽ ലഭിക്കുകയുള്ളൂ. അതിനാൽ ഒരു ജയജീവിതം ആഗ്രഹിക്കുന്നവർക്ക് ക്രിസ്തുവിലൂടെ മാത്രമാണ് അത് സാധ്യമാകുക.
ക്രൂശിക്കപ്പെട്ട യേശുവിനെ ധ്യാനിച്ച് കൊണ്ട് നിങ്ങളുടെ ദിനങ്ങൾ ആരംഭിക്കുക. ഹൃദയത്തിന്റെ സ്‌ക്രീനിൽ മായാത്ത യേശുവിനെ പ്രതിഷ്ഠിക്കുക. നിങ്ങൾക്കും, വീണു പോയ ലോകത്തിനും, മദ്ധ്യേ എല്ലായ്‌പോഴും തലയെടുപ്പോടെ ക്രിസ്തുനാഥൻ പ്രതിഷ്ഠിക്കപ്പെടട്ടെ.