ഈ കാലഘട്ടത്തിൽ, ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന പ്രശസ്ത സംഗീതജ്ഞൻ ഡോ. ബ്ലസൻ മേമനയുമായി ‘സഭാവാർത്തകൾ’ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം.
പിന്നിട്ട വഴികൾ ഓർക്കുമ്പോൾ :
‘സംഗീത പാരമ്പര്യവും, പ്രാവീണ്യവും ഒന്നും തന്നെ പറയുവാൻ ഇല്ലെങ്കിലും ദൈവകൃപയൊന്നു മാത്രമാണ് ഇത് വരെ എന്നെ നടത്തിയത്’.
മാതാപിതാക്കൾ :
ഇന്ത്യ പെന്തക്കോസ്തു ദൈവസഭയിൽ അര നൂറ്റാണ്ടു കാലം ശുശ്രുഷകനായിരിക്കുകയും, 2008 ൽ നിത്യതയിൽ ചേർക്കപ്പെടുകയും ചെയ്ത പാ. എം.ടി.എബ്രഹാം, കുഞ്ഞമ്മ എബ്രഹാം ദമ്പതികളുടെ ആറു മക്കളിൽ ഏറ്റവും ഇളയമകനായി ജനിക്കുവാൻ പത്തനംതിട്ട ജില്ലയിൽ, ഇലന്തൂർ മേമന വീട്ടിൽ ബ്ലസൻ മേമനയ്ക്കു ദൈവം ഭാഗ്യം നൽകി.
ശൈശവത്തിൽ തന്നെ ദൈവീക ബന്ധത്തിൽ വളർന്നു വരുവാനുള്ള സാഹചര്യം ഭവനത്തിനുള്ളിൽ തന്നെ ദൈവം ഒരുക്കി. സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ പരിശുദ്ധാതമാവിന്റെ സ്പര്ശനം അനുഭവിക്കുവാനും, പിന്നീട് പടിപടിയായി ആത്മനിറവു പ്രാപിക്കുവാനും, ദൈവത്താൽ ഉപയോഗിക്കപ്പെടുവാനും ഇടയായിക്കൊണ്ടിരിക്കുന്നു.
ബാല്യകാലത്തു, പാഴ്സനേജുകളിലെ അനേകം അനുഭവങ്ങൾ കൂടാതെ, ഗുഡ്ന്യൂസ് നേതൃത്വം നൽകുന്ന ബാലലോകം, PYPA തുടങ്ങിയ വേദികൾ തന്റെ വ്യക്തിത്വ രൂപീകരണത്തിൽ വലിയ പങ്ക് വഹിച്ചു. 2000 – 2003 വരെ ബാലലോകത്തിലും, 2003 – 2008 വരെ സംഗീതത്തിൽ, പ്രത്യേകിച്ച് ലളിതസംഗീതം, ശാസ്ത്രീയസംഗീതം, എന്നിവയിൽ അഞ്ചു വര്ഷം തുടർച്ചയായി PYPA സംസ്ഥാന വ്യക്തിഗത ജേതാവും കൂടിയായിരുന്നു ബ്ലസൻ.
കോളേജിൽ പ്രവേശിച്ചപ്പോഴും തന്നിലുള്ള കലാവാസനയക്കു മങ്ങലേൽക്കാതെ നാടോടി സംഗീതത്തിൽ, കേരള സർവ്വകലാശാലയെ ദേശിയ തലത്തിൽ പ്രതിനിധികരിക്കുവാൻ 2009 ൽ ദൈവം അവസരം നൽകി.
‘എന്റെ ഭാരം ചുമക്കുന്നവൻ…’ :
കോളേജ് വിദ്യാഭ്യാസത്തിന്റെ അവസാന വർഷങ്ങളിൽ, ജീവിതം വളരെ ഭാരങ്ങളിലൂടെ കടന്നു പോയപ്പോൾ, ഒരു കൂട്ടായ്മ മധ്യത്തിൽ ദൈവീക സ്പർശനം തനിക്കു അനുഭവിക്കുവാൻ ഇടയായി. തന്റെ ഭാരങ്ങൾ ചുമക്കുന്ന ഒരു ദൈവം മാത്രമല്ല, തന്നെ പൂർണമായി അറിയുന്ന ഒരു ദൈവം ജീവിക്കുന്നു എന്ന്, ദൈവാത്മാവ് ബോധ്യപ്പെടുത്തുവാൻ ഇടയായി. അന്ന് രാത്രിയിൽ ദൈവം നൽകിയ വരികളാണ്, ‘എന്റെ ഭാരം ചുമക്കുന്നവൻ…’ എന്ന ലോക പ്രശസ്ത ഗാനം. നമ്മെ പൂർണ്ണമായി അറിയുന്ന ദൈവം മാത്രമല്ല, ദൈവീക സമാധാനവും തരുവാൻ ദൈവം ശക്തനെന്നു അന്ന് രാത്രിയിൽ തനിക്കു മനസ്സിലായി.
ആൽബങ്ങൾ :
ആ കാലഘട്ടത്തിൽ രചിച്ച, ‘എന്നെ നിത്യതയോടടുപ്പിക്കുന്ന…’, ‘വയല് വിളയുന്ന കാഴ്ച…’, ഉൾപ്പെടെ അനേകം ഗാനങ്ങൾ സംഗീത സംവിധാനം ചെയ്യുവാനും പാടുവാനും ദൈവം കൃപ നൽകി. അങ്ങനെ 2011 ൽ റെക്കോർഡ് ചെയ്തു ആദ്യ ആൽബം പുറത്തിറക്കുവാൻ ദൈവം ഇടയാക്കി. ഇതിനു പിന്നിൽ അധ്വാനിക്കുവാൻ ദൈവം ഉപയോഗിച്ചത് തിരുവനന്തപുരം സ്വദേശി നോബിളിനെയും, നിർമ്മാണം വഹിക്കുവാൻ Music Mindss, Chennai നെയുമാണ്.
ഇതുവരെ ഇരുപത്തഞ്ചോളം ഗാനങ്ങൾ എഴുതി പാടുവാൻ ദൈവം ഇടയാക്കി. തന്റെ ആദ്യ ആൽബം, (For the lost) ‘നഷ്ട്ടപെട്ടവർക്കായി’ പുറത്തിറക്കിയതാണ്. രണ്ടാമത്തെ ആൽബം, (For the friends) ‘സ്നേഹിതന്മാർക്കായി’ സമർപ്പിക്കുവാനും, ദൈവം അവസരം നൽകി.
2017 ൽ…
കർത്താവിന്റെ വരവ് താമസിച്ചാൽ, തന്റെ മൂന്നാമത്തെ ആൽബം, (For the nation) ‘’ദേശത്തിനായി’ ഹിന്ദിയിലും, ‘സഭയ്ക്കായി’ (For the church) എന്ന നാലാമത്തെ ആൽബം പുറത്തിറക്കുവാനും ദൈവത്തിൽ ശരണപെടുന്നു.
‘എനിക്കൊരു ഉത്തമ ഗീതം…’
‘റിസർചിന് വേണ്ടി ഹൈദരാബാദിൽ ആയിരിക്കുമ്പോൾ, ശാരീരിക ക്ലേശത്താൽ ഭാരപ്പെട്ട ചില ദിവസങ്ങൾ ജീവിതത്തിൽ ഉണ്ടായി. ആ ദിവസങ്ങളിൽ ഒന്നിൽ, പുലർച്ചെ കർത്താവിന്റെ സാനിധ്യം എന്റെ മുറിയിൽ അനുഭവിക്കുവാൻ ഇടയായി. എന്റെ ഹൃദയത്തെ തൊടുന്ന, മുറിവിനെ തലോടുന്ന, ദൈവസ്പർശനം ആ രാത്രിയിൽ അനുഭവിക്കുവാൻ ഇടയായി. ഒരു പനിനീർ പുഷ്പത്തെ എത്ര ഞെരുക്കിയാലും അത് ദുർഗന്ധം അല്ല, സുഗന്ധം അത്രേ വമിപ്പിക്കുന്നത്. ആ രാത്രിയിൽ ലഭിച്ച ദൈവീക പ്രത്യാശയും, ഉറപ്പുമാണ്, ഒരു പനിനീർ പൂവ് പോലെ മൃദുലമായ ‘എനിക്കൊരു ഉത്തമ ഗീതം…’ എന്ന ഗാനം എഴുതുവാൻ മുഖാന്തരമായത്’.
ഉപരിപഠനം :
തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും BDS in Dentistry യിൽ പൂർത്തീകരിച്ചതിനു ശേഷം ഉടനെ തന്നെ CMC വെല്ലൂരിൽ നിന്നും സാമൂഹികാരോഗ്യ വിഭാഗത്തിൽ ബിരുദാനന്തരബിരുദം (Masters in Public Health) നേടുവാനും ദൈവം ഇടയാക്കി. പിന്നീട് ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിൽ (ICMR) റിസർച്ച് ഫെല്ലോഷിപ്പ് ലഭിക്കുവാനും ഇടയായി.
2015 വരെ ജോലിയോടുള്ള ബന്ധത്തിലാണ് ദൈവീക ശുശ്രുഷ ചെയ്തിരുന്നതെങ്കിൽ തന്നെയും, ഇപ്പോൾ കൂടുതൽ സമയവും സംഗീത ശുശ്രുഷയോടുള്ള ബന്ധത്തിലാണ് ദൈവം നടത്തുന്നത്. ഭാവിയിൽ കർത്താവു അവസരം തരുന്നത് പോലെ, തന്റെ കർമ്മ മേഖലയായ സാമൂഹികാരോഗ്യമേഖലയെ ശുശ്രുഷയുമായി കോർത്തിണക്കി മുന്നോട്ടു പോകുവാനാണ് ആഗ്രഹം.
പെന്തക്കോസ്തു തലമുറയോടുള്ള ഉപദേശം :
പെന്തക്കോസ്തു മാതാപിതക്കന്മാരാൽ ജനിച്ചു വളർത്തപ്പെട്ടതു കൊണ്ട് ഒരു വ്യക്തിക്ക് പെന്തെക്കോസ്തിന്റെ അനുഭവം ലഭിക്കണമെന്നില്ല. ആ അനുഭവം വ്യക്തിപരമാണ്. അതിനു വേണ്ടി ആഗ്രഹിക്കുകയും, കാത്തിരിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യണം. ഒരു വ്യക്തിത്വ നഷ്ടപ്പെടൽ (Identity Crisis) പെന്തെകോസ്തു തലമുറ അനുഭവിക്കുന്നു. ഇതിനു മാറ്റം വരണം. ദൈവീക ബന്ധം ഉണ്ടായിക്കഴിയുമ്പോൾ, ബാക്കി ആവശ്യങ്ങൾ എല്ലാം നൽകുവാൻ ദൈവം ശക്തനാണ്. ഈ വ്യക്തതിത്വ നഷ്ട്ടപെടലിൽ നിന്നും ഇന്നത്തെ തലമുറ, പുറത്തു വന്നു ആത്‌മാവിൽ നിറയപെടുവാൻ ഇടയാകണം.
പ്രയ്‌സ് ആൻഡ് വർഷിപ്പ് :
ആരാധനായോഗങ്ങളിൽ യൗവനക്കാർക്കു ഒരു പങ്കാളിത്തം ഇല്ല എന്ന ഒരു ചിന്ത അവരുടെ ഉള്ളിൽ അലട്ടിയിരുന്ന ഒരു കാലഘട്ടത്തിലാണ് ചില വ്യക്തികളെ ദൈവം എഴുനേല്പിക്കുകയും ആരാധനാ മധ്യത്തിൽ പ്രയ്‌സ് ആൻഡ് വർഷിപ്പ് ഉൾപെടുത്തുവാനും ഇടയായത്. ആരാധന യോഗങ്ങളിൽ യൗവനക്കാർക്ക് പങ്കാളിത്തവും പ്രോത്സാഹനവും നൽകേണ്ടത് സഭയുടെ നിലനിൽപ്പിനു അനിവാര്യമാണ്. ആത്മികമായി നാം നോക്കി കാണുമ്പോൾ, വചനശുശ്രുഷയോടൊപ്പം പ്രാധാന്യമേറിയതാണ് ആരാധന. പുതിയനിയമ വിശ്വാസിയോട് പരിശുധത്മാവ് ഓർപ്പിക്കുന്നു, ‘യാഗം കഴിക്കുവാൻ വരുമ്പോൾ, സ്തോത്രം എന്ന യാഗം കഴിക്കുവാൻ’. ഒരു കാലഘട്ടം വരെ പല മീറ്റിംഗുകളിലും ഓരോരുത്തർ വ്യക്തതിഗതമായി പാടുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. എന്നാൽ സ്വാതന്ത്ര്യത്തോടുള്ള ആരാധനയാണ് ദൈവജനം ആഗ്രഹിക്കുന്നത് എന്ന് വിശ്വാസ സമൂഹം അംഗീകരിച്ചു. ആ ആരോഗ്യപരമായ മാറ്റം, ആരാധനാ ശൈലിക്ക് ജീവനുള്ള മുഖം നൽകി.
ആധുനിക തലമുറ നേരിടുന്ന വെല്ലുവിളി :
ഒരു വല്ലാത്ത കാലഘട്ടത്തിലാണ് നമ്മുടെ തലമുറ ജീവിക്കുന്നത്. കഴിഞ്ഞ തലമുറയും, ഇന്നത്തെ തലമുറയുമായി സാരമായ മാനസിക സങ്കര്ഷത്തിലൂടെയാണ് കടന്നു പോകുന്നത്. ഇത് അന്ത്യകാലമാകയാൽ ആധുനിക തലമുറയ്ക്ക് ആത്മികലോകവുമായി ബന്ധപ്പെടുത്തുവാൻ സാധിക്കുന്നില്ല. ആധുനിക സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം കാരണം വചനപ്രകാരം നിലനിൽകുവാൻ കഴിയാത്ത അത്ര സമ്മർദ്ദം അവരുടെ ഉള്ളിൽ ഉണ്ട്. പണ്ട് പിതാക്കന്മാർ ദിനംതോറും ഒറ്റത്തവണ വായിക്കുന്ന പത്രത്തിലൂടെയാണ് കാര്യങ്ങൾ ഗ്രഹിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇന്ന് അനുനിമിഷവും നമ്മുടെ കുഞ്ഞുങ്ങൾ ലോകവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളെ ദൈവകൃപയിൽ ചേർത്ത് നിർത്തുവാൻ ദൈവം നമ്മെ സഹായിക്കട്ടെ. ചരിത്രം പഠിച്ചാൽ ഏകദേശം ഒരു നൂറ്റാണ്ടു പിന്നിടുമ്പോൾ, അല്ലെങ്കിൽ മൂന്ന്, നാലു തലമുറ കഴിയുമ്പോഴേക്കും, കാലഘട്ടവുമായി പൊരുത്തപ്പെട്ടു പോകുവാൻ കഴിയാഞ്ഞതിനാൽ പല ആത്മിക പ്രസ്ഥാനങ്ങളും നിന്ന് പോയി. വിശ്വാസികൾക്ക് അവർ ജീവിക്കുന്ന കാലവുമായി താരതമ്യം ചെയുവാൻ സാധിച്ചില്ല. അങ്ങനെ നേരിടുവാൻ സാധ്യതയുള്ള തകർച്ചയിൽ നിന്ന് ദൈവകൃപയാൽ പുറത്തുവരുവാൻ ദൈവം ഇടയാക്കട്ടെ.
ഏറ്റവും സന്തോഷം പകരുന്നതായ നിമിഷങ്ങൾ :
തന്റെ മാതാവ്, സഹോദരങ്ങൾ, ഒപ്പം ഭാര്യ ഡോ. ബിൻസി, കുഞ്ഞുങ്ങൾ മിഷേൽ, ഗബ്രിയേൽ, എന്നിവരോടൊത്തു ശുശ്രുഷയ്ക്കു ചുമൽ കൊടുക്കുവാൻ ദൈവം ഇടയാക്കുന്നതാണ് തനിക്കു ഏറ്റവും സന്തോഷം പകരുന്നതായ നിമിഷങ്ങൾ.
നശിച്ചു പോകുന്ന തലമുറയിൽ, നിത്യതക്കായി ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ ഇനിയും ഡോ. ബ്ലസൻ മേമനയെ ദൈവം ഉപയോഗിക്കട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയുന്നു.