“ദൈവം നൽകിയ ഉയർച്ചയിലും മാന്യതയിലും നാം ദൈവത്തെ മറന്നു പോകരുത്” : പാ. ജോൺ തോമസ്
കേരളക്കരയിലെ പെന്തക്കോസ്തു പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകനും, ‘ശാരോൻ’ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ പാ. പി. ജെ. തോമസ് അഥവാ ‘ശാരോൻ തോമാച്ചായൻ’ന്റെ മകൻ, ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ജനറൽ പ്രസിഡന്റ്, പാ. ജോൺ തോമസുമായി ‘സഭാവാർത്തകൾ.കോം’നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം
? ആഗോള ശാരോൻ പ്രസ്ഥാനത്തിന്റെ അമരക്കാരൻ എന്ന പദവിയെ എങ്ങനെ നോക്കി കാണുന്നു
ഈ പദവി ഞാൻ ആഗ്രഹിച്ചതല്ല. എന്നാൽ ദൈവം അതിനുള്ള സാഹചര്യം ഒരുക്കി. ഞാൻ ഒരു പെന്തക്കോസ്തു കുടുംബത്തിലാണ് വളർത്തപ്പെട്ടതെങ്കിലും ഒരിക്കൽ പോലും ഈ സ്ഥാനത്തു വരുവാൻ ഒരു കൂട്ടുകെട്ട് ഉണ്ടാക്കുകയോ, അതിനു വേണ്ടി പ്രയത്നിച്ചിട്ടുമില്ല. ദൈവം എന്നെ ഈ സാഹചര്യത്തിലേക്ക് മാറ്റുന്നതായി പല പ്രാവശ്യം എനിക്ക് മനസ്സിലായി. ഇങ്ങനെ ഒരു സാഹചര്യം ഒരുങ്ങിയപ്പോൾ, എന്നെ തന്നെ ഞാൻ ദൈവസന്നിധിയിൽ സമർപ്പിച്ചു. ദൈവം ആണ് എന്നെ ശാരോൻ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് പദവിയിൽ ആക്കിയത് എന്ന് എനിക്ക് ഉത്തമ ബോധ്യം ഉണ്ട്. പല പ്രാവശ്യം ദൈവശബ്ദം ഞാൻ നേരിട്ട് ശ്രവിച്ചു. ആ സന്ദർഭങ്ങളിൽ ഒക്കെ ആ ശബ്ദങ്ങൾ, ആശ്വാസ വാക്കുകൾ ആയിരുന്നില്ല മറിച്, വെല്ലുവിളികളെ എങ്ങനെ നേരിടാം എന്നതിനെ കുറിച്ചുള്ള ശബ്ദം ആയിരുന്നു. അന്ന്, എനിക്ക് ആ വാക്കുകളുടെ ആവശ്യകതയെ കുറിച് ബോധ്യം ഉണ്ടായില്ലെങ്കിലും ഇന്ന് ഞാൻ മനസിലാക്കുന്നു, ഈ പദവിയിൽ എത്തിച്ചേർന്നപ്പോൾ എങ്ങനെ ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യാം എന്നതിനെ കുറിച്ച് ദൈവം എന്നെ പഠിപ്പിക്കുകയായിരുന്നു എന്ന്.
? 2017 ൽ ശാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ പ്രധാന ദൗത്യം എന്തെല്ലാമാണ് ?
ഏതു സഭയുടെയും, ശുശ്രുഷകന്റെയും, വിശ്വാസിയുടെയും, ഏറ്റവും പ്രധാന ലക്ഷ്യം ആത്മാക്കളെ നേടുക എന്നതാണ്. അതിനു എന്ത് വില കൊടുത്തും നാം തയാറാകണം. നമ്മുടെ കർത്താവിന്റെ അന്ത്യ കല്പന തന്നെ ‘നിങ്ങൾ ശക്തി ലഭിച്ചിട്ട് ഭൂമിയുടെ അറ്റത്തോളം എന്റെ സാക്ഷിയാകുക’ എന്നതാണല്ലോ.
1) അപ്രകാരം തന്നെ ശാരോൻ പ്രസ്ഥാനത്തിനും ഈ ദൗത്യത്തിൽ നിന്നും മാറുവാൻ സാധിക്കുകയില്ല.
2) ഈ പ്രസ്ഥാനത്തിന്റെ ചട്ടക്കൂടിന്റെ ഉള്ളിലെ ഐക്യത
3) സഭയുടെയും, സമൂഹത്തിന്റെയും ക്ഷേമത്തിന് വേണ്ടി പ്രയത്നിക്കുക.
? മലയാളക്കരയിൽ വീണ്ടും ഒരു ഉണർവ് എത്രമാത്രം പ്രതീക്ഷിക്കുന്നു
ദൈവത്തിനു കഴിയാത്ത ഒരു കാര്യമില്ല. ഞാൻ പൂർണമായി വിശ്വസിക്കുന്നു മലയാളക്കരയിൽ ദൈവം പണ്ടത്തെ പോലെ ഒരു ഉണർവ് മടക്കി നൽകുമെന്ന്. ദൈവം പെന്തക്കോസ്തു സമൂഹത്തെ ഉയർത്തി. ഇന്ന് നാം അതിൽ തൃപ്തരാണ്. നമുക്ക് ഇന്ന് സമൂഹത്തിൽ മാന്യത ലഭിച്ചു. ഈ സാഹചര്യത്തിൽ നാം ദൈവത്തെ മറന്നു പോയോ എന്ന് സംശയിക്കുന്നു. ഇവിടെയാണ് പെന്തക്കോസ്തു സമൂഹം പരാജയപ്പെട്ടത്. ദൈവത്തിനു മാന്യത കൊടുക്കുക. മറ്റുള്ളവരെ സ്രേഷ്ടരെന്നു എണ്ണുക. സഭാവ്യത്യാസം കൂടാതെ നല്ല പ്രവൃത്തികളെ അഭിനന്ദിക്കുക. മറ്റുള്ളവരുടെ ചെറിയ തെറ്റുകളെ ഉയർത്തി കാട്ടാതിരിക്കുക. അപ്പോൾ ഉണർവുണ്ടാകും.
? ശാരോൻ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികൾ
ചില പതിറ്റാണ്ടുകൾക്ക് മുൻപ് വരെ പ്രധാനമായും നാല് പെന്തക്കോസ്തു സഭകൾ മാത്രമേ ഉണ്ടായിരുന്നുളൂ. എന്നാൽ ഇന്ന് അനേക പ്രസ്ഥാനങ്ങൾ ഉടലെടുത്തു. അര നൂറ്റാണ്ടിൽ അധികം മാത്രമായ ഒരു പ്രസ്ഥാനം വളർച്ചയുടെ നിലയിൽ ഇന്നും യൗവനത്തിലാണ്. ഒന്നാം നൂറ്റാണ്ടിലെ വെല്ലുവിളികൾ ഇന്നും സഭയ്ക്ക് നേരിടേണ്ടതായിട്ടുണ്ട്. കൊയ്ത്തു വളരെയുണ്ട്, എന്നാൽ ശുശ്രുഷകന്മാർ കുറവാണ്. ഇന്ത്യയിലെ അവസരങ്ങൾ വളരെയാണ്. ഞാൻ വടക്കേ ഇന്ത്യയിൽ പ്രവർത്തനങ്ങൾക്ക് പോകുമ്പോൾ സുവിശേഷ ദാഹം വളരെ കാണുവാൻ സാധിക്കാറുണ്ട്. എന്നാൽ ഭാഷ, താമസം എന്നിവ പ്രധാന വെല്ലുവിളികളാണ്.
? ശാരോൻ പ്രസ്ഥാനത്തിലെ ശുശ്രുഷകന്മാരും, സഭകളും
ഇന്ന് ഏകദേശം 1500 ലധികം സഭകളും, അതിൽ തന്നെ 60 ശതമാനത്തിൽ അധികം അംഗീകൃത പാസ്റ്റർസുമാണ്.
? ശുശ്രുഷയിലേക്കു വരുവാനുള്ള മുഖാന്തരം
എനിക്ക് എപ്പോഴും അറിയാമായിരുന്നു ദൈവത്തിനു എന്നെ മിഷൻ ഫീൽഡിൽ ഉപയോഗിക്കുവാനുണ്ടെന്നു. എന്നാൽ പ്രസംഗപീഠ സുവിശേഷികരണം ആയിരുന്നില്ല എന്റെ വ്യക്തിപരമായ കാഴ്ചപ്പാട്. സുവിശേഷം നിമിത്തം മറ്റുള്ളവരെ സഹായിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. എന്നാൽ ദൈവം എനിക്ക് നൽകി തന്ന ജോലിയിലുള്ള അവസരങ്ങൾ, വിദ്യാഭ്യാസം, കൗൺസിലിങ് മേഖല, ഇതെല്ലം ഇന്ന് ദൈവശാസ്ത്രമേഖലയുമായി ഞാൻ ബന്ധപ്പെടുത്തി പ്രവർത്തിക്കുന്നു. ഒരു പാസ്റ്ററുടെ മകനായതിനാൽ ഞാൻ സുവിശേഷവേല ചെയ്യണമെന്നു പലരും ആഗ്രഹിച്ചിരുന്നു. എന്റെ ജീവിതത്തിനു യോനായുടെ ജീവിതവുമായി സാമ്യമുണ്ട്. ഞാൻ വേണ്ട എന്ന് പറഞ്ഞ സ്ഥാനത്തു തന്നെ, ദൈവം ഇന്ന് എന്നെ എത്തിച്ചു.
? പിതാവ് പാ. പി. ജെ. തോമാച്ചായനെ കുറിച്ച്
സ്ഥിരമായുള്ള പ്രാർത്ഥനാജീവിതം, എപ്പോഴും ദൈവത്തെ സ്തുതിക്കുക, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക, ഇതായിരുന്നു എന്റെ പിതാവിന്റെ ജീവിതം. ശാരോനിലെ വിശ്വാസികളെ മാത്രമല്ല ജീവിതത്തിലെ എല്ലാ തുറകളിലുള്ളവരെ എന്റെ പിതാവ് സഹായിക്കുമായിരുന്നു. ആറ് പതിറ്റാണ്ടോളം സുവിശേഷവേല ചെയ്തു, എണ്പത്തിനാലാം വയസ്സിൽ നിത്യതയിൽ ചേർക്കപ്പെട്ടു. ഇംഗ്ലണ്ട്, കാനഡ, ആസ്ട്രേലിയ, അമേരിക്ക തുടണ്ടി പല രാജ്യങ്ങളിലും സുവിശേഷവുമായി താൻ യാത്ര ചെയ്തു. ചിക്കാഗോയിലുള്ള വീറ്റൻ കോളേജിൽ 1951ൽ പഠനം പൂർത്തിയാക്കിയതിനു ശേഷം അവിടെ തന്നെ പഠിപ്പിക്കുവാൻ ആരംഭിച്ചു. തുടർന്ന് തിരുവല്ലയിൽ വന്ന് ശാരോൻ ബൈബിൾ കോളജ് ആരംഭിച്ചു. അവിടുത്തെ ഗ്രാജുവേറ്റ്സും, പല സ്വതന്ത്ര കൂട്ടായ്മകളും കൂടി ചേർന്നു ‘ശാരോൻ ഫെല്ലോഷിപ്പ് ചർച്’ ആരംഭിച്ചു.
? ബാല്യം
തിരുവല്ല ശാരോനിലാണ് ഞാൻ ജനിച്ചു വളർത്തപ്പെട്ടതു. ഒരു പാസ്റ്ററിന്റെ മകനായി വളരുമ്പോൾ, പല പരിമിതികളും സമൂഹം പ്രതീക്ഷിക്കും. എന്നാൽ ഈ പരിമിതികൾ എനിക്ക് ഗുണമായി ഭവിച്ചു. 16 വയസുവരെ ഞാൻ തിരുവലയിൽ വളർന്നു. അതിനു ശേഷം 1970 ൽ അമേരിക്കയിൽ പഠനം പൂർത്തിയാക്കുകയും തുടർന്ന് മാസ്റ്റേഴ്സ് എടുക്കുവാൻ ദൈവം എനിക്ക് അവസരം നൽകി. 1974 മുതൽ ഇംഗ്ലീഷ്, മലയാള സഭകളിൽ സുവിശേഷ വേലയിൽ പങ്കാളിയായിക്കൊണ്ടിരിക്കുന്നു.
? ശാരോൻ ഫെലോഷിപ് ചർച്ചിലെ ഉത്തരവാദിത്വങ്ങൾ
നിലവിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ജനറൽ പ്രസിഡന്റായും, ശാരോൻ ബൈബിൾ കോളേജിന്റെ പ്രസിഡന്റായും സേവനം അനിഷ്ഠിക്കുന്നു. മുൻപ് ശാരോൻ ഫെല്ലോഷിപ്പ് ചർച്, ചിക്കാഗോയുടെ ശുശ്രുഷകനായും, രണ്ടു കാലയളവിൽ അമേരിക്കൻ ശാരോൻ ഫെല്ലോഷിപ് സഭകളുടെ പ്രസിഡന്റായും സേവനം അനിഷ്ഠിപ്പാൻ ദൈവം അവസരം നൽകി.
? മാതാപിതാക്കൾ
ശാരോൻ തിരുവല്ലയിൽ, പാ. പി. ജെ. തോമസ്, ഏലിയാമ്മ തോമസ് എന്നിവരാണ് എന്റെ മാതാപിതാക്കൾ.
? കുടുംബം
സൂസൻ ജോണാണ് ഭാര്യ. മക്കൾ : ലിസ, ലിൻസി, ലെനയ
? അടുത്ത തലമുറയോടുള്ള ഉപദേശം
ഇന്നത്തെ ചുറ്റുപാട് വളരെ ശീഘ്രഗതിയിലുള്ളതാണ്. ആധുനിക കാലത്തിന്റെ സാങ്കേതികവിദ്യയിൽ ആശ്രയിച്ചു സഭ വളർച്ച പ്രാപിച്ചു എന്നവകാശപെടാം. എന്നാൽ യഥാർത്ഥമായി പരിശുദ്ധാത്മാവിന്റെ നിറവിന്നു വേണ്ടി കാത്തിരുന്നാൽ മാത്രമേ ഈ അന്ത്യകാലത്തിൽ ഇന്നത്തെ തലമുറയ്ക്ക് നിലനിൽക്കുവാൻ സാധിക്കുകയുളൂ.
കേരളക്കരയിൽ മാത്രമല്ല ലോകമെമ്പാടും പെന്തക്കോസ്തു പ്രസ്ഥാനങ്ങൾക്ക് മാതൃകയായി നിലകൊള്ളുന്ന ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് നേതൃത്വം നൽകുവാൻ ദൈവത്താൽ നിയോഗിക്കപ്പെട്ടിരിക്കുന്ന പാ. ജോൺ തോമസിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.