“ധാർമ്മിക മൂല്യം നഷ്ട്ടപെട്ട നവപെന്തെക്കോസ്ത് സമൂഹത്തിന്റെ ആത്മീകത വിട്ടുള്ള പ്രവർത്തനങ്ങൾ, അനുഭവത്തിന്റെ തീച്ചൂളയിലൂടെ ഇറങ്ങി തിരിച്ച പഴയ തലമുറയ്ക്ക് ഉൾക്കൊള്ളുവാൻ കഴിയുകയില്ല” – പാ. വി. എ. തമ്പി (ന്യൂ ഇന്ത്യ ചർച് ഓഫ് ഗോഡ്)
ദൈവവചനവുമായി ഏകദേശം 31 ഓളം രാജ്യങ്ങളിൽ സഞ്ചരിക്കുകയും, ആഗോളവ്യാപകമായി 3500 ഓളം സഭകളും, ശുശ്രുഷകന്മാരുമുള്ള ന്യൂ ഇന്ത്യ ദൈവസഭയുടെ സ്ഥാപക പ്രസിഡന്റായ പാ. വേനാട്ട് എബ്രഹാം തമ്പിയെന്ന, പാ. വി. എ. തമ്പിയുമായി ‘സഭാവാർത്തകൾ.കോം‘ നു വേണ്ടി പാ. പി. എസ്. സുജിത് നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം.
? കേരളക്കരയിൽ പെന്തക്കോസ്തു പ്രസ്ഥാനത്തിന് വന്ന മാറ്റങ്ങൾ എന്തെല്ലാമാണ്
ഒന്നുമില്ലായ്മയിൽ, വിശ്വാസം മാത്രം കൈമുതലായി ത്യാഗത്തോടെ ഇറങ്ങിത്തിരിച്ച നമ്മുടെ പിതാക്കന്മാർ പെന്തെക്കോസ്ത്തിന്റെ അനുഭവം നേരിട്ട് അറിഞ്ഞവരായിരുന്നു. അംഗബലത്തിൽ വളർന്നു വന്ന വിശ്വാസ സമൂഹം, പ്രസ്ഥാനമായി വളർന്നു പന്തലിച്ചപ്പോൾ ആദ്യ കാലങ്ങളിലുണ്ടായിരുന്ന പരസ്പര സ്നേഹത്തിനും ഐക്യതയ്ക്കും മങ്ങലേറ്റു. വിവിധ പ്രസ്ഥാനത്തിന്റെ ലേബലുകളിൽ മതിലിന്മേൽ ചിതറിയിരിക്കുന്ന അവസ്ഥയിലേക്ക് പെന്തക്കോസ്തു പ്രസ്ഥാനങ്ങൾ അധപതിച്ചിരിക്കുന്നു. രാഷ്ട്രീയക്കാർ പോലും ചെയുവാൻ മടിക്കുന്ന തരത്തിലുള്ള ധാർമിക മൂല്യങ്ങൾ നഷ്ട്ടപെട്ട പ്രസ്താവനകളും പ്രവർത്തനങ്ങളും അധികാര കസേര ഉറപ്പിക്കുവാൻ നേതാക്കന്മാരും ദൈവദാസന്മാരും നടത്തുന്നത്, പെന്തക്കോസ്തു അനുഭവത്തിനു വേണ്ടി വില കൊടുത്തു ഇറങ്ങിയ പഴയ തലമുറക്കാർക് ഉൾക്കൊള്ളുവാൻ സാധിക്കുകയില്ല.
? ഇതിൽ നിന്ന് ഒരു മടങ്ങി വരവ് താങ്കൾ പ്രതീക്ഷിക്കുന്നുവോ
വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നത് അന്ത്യകാലത്തു മനുഷ്യൻ സ്വസ്നേഹികൾ ആകുമെന്നാണ്. യോഹന്നാൻ വെളിപ്പാടിൽ പറയുന്നു, “അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ, അഴുക്കുള്ളവൻ ഇനിയും അഴുക്കാകട്ടെ, നീതിമാൻ ഇനിയും നീതി ചെയ്യട്ടെ, വിശുദ്ധൻ ഇനിയും തന്നെ തന്നെ വിശുദ്ധീകരിക്കട്ടെ, ഇതാ ഞാൻ വേഗം വരുന്നു. “പ്രസ്ഥാനങ്ങളിൽ കാര്യമായ മടങ്ങിവരവ് ഈ അന്ത്യകാലത്തിൽ പ്രതീക്ഷിക്കേണ്ടതിലെങ്കിലും ആഗോള സഭയിൽ കർത്താവു തനിക്കു വേണ്ടി കാത്തിരിക്കുന്ന വിശുദ്ധന്മാരുടെ ഒരു കൂട്ടത്തെ ഒരുക്കി കൊണ്ടിരിക്കുന്നു.
? വീണ്ടെടുപ്പുകാരനെ കണ്ടു മുട്ടിയ സന്ദർഭം
മലബാറിൽ ഒരു റബ്ബർ പ്ലാന്റേഷനിൽ സൂപ്പർവൈസറായി ജോലി ചെയുമ്പോൾ ഞാൻ തന്നിഷ്ടക്കാരനായി ലോകമോഹത്തിൽ ജീവിച്ചു. 1960 ഡിസംബർ 23 നു കെ. പി. ജോസഫ് എന്ന CSI ലെ ഉപദേശി സുവിശേഷമറിയിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്തു. “ഇന്ന് നീ മരിച്ചാൽ നിന്റെ നിത്യത എവിടെയാകും ?” എന്ന് എന്നോട് ചോദിച്ചപ്പോൾ കുപിതനായി തന്നോട് കയർത്തു സംസാരിച്ചു. ഉപദേശിയോട് കയർത്തു സംസാരിച്ചു എങ്കിലും, അദ്ദേഹം ചോദിച്ചചോദ്യം എന്റെ ഹൃദയത്തിൽ അമ്പു പോലെ തറച്ചു നിന്നു. ജീവിതത്തിൽ ആദ്യമായി മരണത്തെക്കുറിച്ചും അതിനപ്പുറമുള്ള ജീവിതത്തെയും കുറിച്ച് ചിന്തിച്ചു. ഈ ചോദ്യത്തിന് ഒരു മറുപടി കണ്ടെത്താതെ ഒരടി പോലും മുന്നോട്ടു പോകുവാൻ കഴിയുകയില്ല എന്ന അവസ്ഥ വന്നപ്പോൾ ഉപദേശിയുടെ വീട് അനേഷിച്ചു ചെന്നു. തന്റെ വീട്ടിൽ എത്തിയപ്പോൾ ഉപദേശി മുട്ടിന്മേൽ നിന്ന് എനിക്കായി പ്രാർത്ഥിക്കുന്ന കാഴ്ചയാണ് കണ്ടത്. അദ്ദേഹവുമായി പല കാര്യങ്ങൾ സംസാരിച്ചു തര്ക്കിച്ചു കൊണ്ടിരുന്നു. എന്നാൽ ഹൃദയത്തിന്റെ സ്വസ്ഥത ഓരോ നിമിഷവും നഷ്ട്ടപെട്ടു കൊണ്ടിരുന്നു. അവസാനം യേശുവിനെ രക്ഷിതാവായി സ്വീകരിക്കാമെന്നും ഹൃദയം കർത്താവിനു കൊടുക്കാമെന്നും സമ്മതിച്ചു. പക്ഷെ എത്ര ശ്രമിച്ചിട്ടും യേശുവേ എന്ന് വിളിക്കുവാൻ സാധിക്കുന്നില്ല. ആഴമായി ഗ്രസിച്ചിരുന്ന പാപത്തിന്റെ ശക്തി പൂർണ ബലത്തോടെ എന്നെ തടയുകയായിരുന്നു. നെഞ്ചു പൊട്ടി പോകുമെന്ന് തോന്നി. അവസാനം സർവശക്തി ഉപയോഗിച്ച് യേശുവേ എന്ന് വിളിച്ചു പൊട്ടിക്കരഞ്ഞു. വലിയ ഭാരം എന്നിൽ നിന്ന് മാറിപ്പോയി. അനുതപിച്ചു പശ്ചാത്തപിച്ചു കരഞ്ഞു കൊണ്ട് ഹൃദയം കർത്താവിനായി നൽകി യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു.
? ശുശ്രുഷയിലേക്കുള്ള മുഖാന്തരം
രക്ഷിക്കപ്പെട്ട ഞാൻ തുടർമാനമായി മൂന്ന് ദിവസം ദൈവവചനം വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. ‘പ്രാർത്ഥിക്കണം, എന്നെ വിടുവിച്ച വിധങ്ങളെ കുറിച്ച് മറ്റുള്ളവരോട് പറയണം’ എന്ന ആവേശം ആളിപടർന്നു. ദൈവാത്മാവ് വേലയ്ക്കു ഇറങ്ങുവാൻ ശക്തമായി സംസാരിച്ചു കൊണ്ടിരുന്നെങ്കിലും, ജോലി രാജി വെച്ചാൽ ‘ആരെന്നെ സഹായിക്കും’ എന്ന ചിന്തയാൽ ദൈവീക ആഹ്വാനത്തെ തള്ളി. ഒരു വർഷത്തോളം ദൈവവുമായി മല്ലു പിടിച്ചു. ഒരു രാത്രി ദൈവാത്മാവ് എന്നെ വല്ലാതെ അലട്ടി. കിടന്നിട്ടു ഉറക്കം വരുന്നില്ല. അതിരാവിലെ എഴുനേറ്റു മാർത്ത എന്ന പ്രാർത്ഥിക്കുന്ന മാതാവിന്റെ അടുക്കൽ ചെന്നു. ആ മാതാവ് നിവൃത്തിയിട്ട കീറിയ പായിൽ ഞങ്ങൾ ഒരുമിച്ചു മുട്ട്കുത്തി പ്രാർത്ഥിക്കുവാൻ തുടങ്ങി. അന്ന് ദൈവാത്മാവ് എന്നോട് വ്യക്തമായി സംസാരിച്ചു. “എങ്ങനെ ജീവിക്കും എന്ന്നീ എന്തിനു ഭാരപ്പെടുന്നു. എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും. തലയുയർത്തി ചുറ്റുപാടും നോക്കുക. കൊയ്ത്തിനായി വയൽ വിളഞ്ഞു കിടക്കുന്നു. മകനെ, യോസേഫിനെ പോലെ നിന്നെ ഏകനായി വിളിച്ചതാണ്. എല്ലാവരും നിന്നെ ഉപേക്ഷിക്കും. എന്നാൽ ഞാൻ നിന്നോട് കൂടെ ഇരിക്കും. ഈ തോട്ടത്തിൽ ജോലി ചെയ്യുവാനല്ല, എന്റെ തോട്ടത്തിൽ ജോലി ചെയ്യുവാനാണ് നിന്നെ ഞാൻ തിരഞ്ഞെടുത്തത്. ഭൂലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഞാൻ നിന്നെ അയയ്ക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറു കണക്കിന് മാതാപിതാക്കളെയും, സഹോദരങ്ങളെയും ഞാൻ നിനക്ക് തരും.” ഈ പ്രവചനമാണ് നിരവധി പ്രതികൂലങ്ങളുടെ മധ്യത്തിൽ എന്നെ നിലനിർത്തിയത്.
ആത്മാവിൽ വെളിച്ചം വീണ ഞാൻ ദൈവവചനം ആർത്തിയോടെ വായിച്ചപ്പോൾ ദൈവവചന സത്യങ്ങളും ഞാൻ അനുഷ്ഠിച്ചിരുന്ന ആചാരങ്ങളും തമ്മിലുള്ള അന്തരം മനസ്സിലാക്കുവാൻ സാധിച്ചു. വീണ്ടും ജനനത്തിന്റെയും മനസാന്തരത്തിന്റെയും രക്ഷയുടെയും ആവശ്യം വീട്ടുകാരെയും സ്വന്ത ഇടവകക്കാരെയും പറഞ്ഞു മനസ്സിലാക്കാതിരുന്നാൽ അത് വലിയ അപകടമായി പരിണമിച്ചാല്ലോ എന്നോർത്തപ്പോൾ പിന്നെയൊന്നും ആലോചിക്കാതെ എന്റെ ജോലി രാജി വച്ചു.
അടക്കി നിർത്തുവാൻ കഴിയാത്ത സുവിശേഷ ആവേശത്താൽ കാണുന്നവരോടൊക്കെ ‘യേശു രക്ഷിക്കും, വിടുവിക്കും’ എന്നൊക്കെ പറയുവാൻ ആരംഭിച്ചു. വെളുപ്പിനെ എഴുനേറ്റു പ്രാർത്ഥിക്കും, കിട്ടുന്ന അവസരങ്ങളിൽ വാക്യങ്ങൾ വിളിച്ചു പറയും, നാലു പേർ കൂടുന്നിടത്തു നിന്ന് ഒറ്റയ്ക്ക് പരസ്യയോഗം നടത്തും. ഇതായിരുന്നു ശുശ്രുഷയുടെ ആരംഭം.
? ന്യൂ ഇന്ത്യ ദൈവസഭയുടെ ആരംഭം
റാന്നിയിലായിരുന്നു സഭാപരമായ പ്രവർത്തനം ആരംഭിച്ചത്. 1962 ൽ തിരുവനന്തപുരത്തു വച്ച് പരിചയപ്പെട്ട റാന്നിക്കാരനായ രാജൻ സാർ അയച്ചു തന്ന 5 രൂപയുടെ മണിഓർഡറും ക്ഷണക്കത്തും എന്നെ റാന്നിയിലെത്തിച്ചു. മറ്റക്കാട്ടു അവറാച്ചന്റെ ഭവനത്തിൽ നടന്ന ക്നാനായക്കാരുടെ ഒരു കൂട്ടായ്മയിൽ സാക്ഷ്യം പറയുവാനാണ് ക്ഷണിച്ചത്. തങ്ങളെ നയിക്കുവാൻ ആരുമില്ലാതിരുന്ന സാഹചര്യത്തിൽ ക്നാനായ സമുദായത്തിൽ നിന്നും വിശ്വാസത്തിനു വേണ്ടി ചുറുചുറുക്കോടെ നിൽക്കുന്ന യൗവനക്കാരനായ എന്നെ കണ്ടപ്പോൾ തന്നെ, അവർ “റാന്നിക്കാരുടെ തമ്പി ഉപദേശിയായി” എന്നെ സ്വീകരിച്ചു. പിൽക്കാലത്തു ഈ കൂടിവരവാണ് “ന്യൂ ഇന്ത്യ ദൈവസഭയായി” രൂപീകൃതമായത്.
1967 – 68 വര്ഷങ്ങളിൽ തെങ്ങേലി അച്ഛന്റെ മനസാന്തരത്തോടെ കൂടെ ക്നാനായ സഭകളിൽ വലിയ ഉണർവുണ്ടാകുകയും ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചതിന്റെ ഫലമായി തൈമറവുംകര, തെങ്ങേലി, തലയാർ, കുറ്റൂർ, തിരുവൻവണ്ടൂർ, കല്ലിശേരി, ഓതറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വലിയ കൂട്ടം ജനം രക്ഷിക്കപ്പെടും സ്നാനപെടുകയും ചെയ്തു. ഈ സ്ഥലങ്ങളിലെല്ലാം സഭകൂടിവരവുകൾ പിൽക്കാലത്തു ആരംഭിച്ചു. വലിയ പ്രതികൂലങ്ങളും, ജീവന്നേരെയുള്ള വെല്ലുവിളികളും, അടി, രക്ത ചൊരിച്ചിലുകൾ, കിഡ്നാപ് ചെയ്യപെടൽ, എന്നിവയൊക്കെ സഹിക്കേണ്ടി വന്നെങ്കിലും, 101 പേരെ വരട്ടാറിൽ സ്നാനപെടുത്തുവാൻ ദൈവം സഹായിച്ചു.
യാതൊരു പ്രവർത്തനവും ഇല്ലാതിരുന്ന ചങ്ങനാശേരിയിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ സുവിശേഷ ബോട്ട് മിനിസ്ട്രി, 1983 ൽ ആരംഭിച്ചു. ഇത് മുഖാന്തരം കുട്ടനാട്ടിൽ പുതിയ പല പ്രവർത്തനങ്ങളും ആരംഭിച്ചു.
? വിശുദ്ധ വേദപുസ്തകവുമായി ദൈവം എവിടെയെല്ലാം അയച്ചു
ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും, കാനഡ, സിങ്കപ്പൂർ, മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക, നേപ്പാൾ, മ്യാന്മാർ, ഇംഗ്ലണ്ട്, ഹോളണ്ട്, ജർമ്മനി, സ്വീഡൻ, ഡെൻമാർക്ക്, മിഡിൽ ഈസ്റ്റ് മുഴുവൻ, ആസ്ട്രേലിയ, മെക്സിക്കോ, തായ്ലൻഡ്, യിസ്രായേൽ തുടങ്ങി ഏകദേശം 31 രാജ്യങ്ങളിൽ ദൈവവചനവുമായി ദൈവം എന്നെ അയച്ചു.
? 2017 ൽ, ന്യൂ ഇന്ത്യ ദൈവസഭ നേരിടുന്ന പ്രധാന വെല്ലുവിളികൾ
മുൻ കാലങ്ങളെ പോലെ തന്നെ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പരസ്യമായ സുവിശേഷ പ്രവർത്തനങ്ങൾക്കുള്ള സ്വാതന്ത്ര്യമില്ലായ്മ. ന്യൂ ഇന്ത്യ ദൈവസഭയും ഈ പ്രതിസന്ധി നേരിടുകയാണ്. ഛത്തീസ്ഗഡിൽ പല ഹാളുകളും അടപ്പിച്ചു. ഒരു സുവിശേഷകന്റെ ഭാര്യയെ മൃഗീയമായി കൊലപ്പെടുത്തി. മൈസൂരിലെ പ്രവർത്തനത്തിനെതിരെ പല പ്രാവശ്യം പ്രശ്നങ്ങളുണ്ടായി. സ്വന്തമായി സഭാ കെട്ടിടങ്ങൾ ഇല്ലാതിരുന്ന സ്ഥലങ്ങളിൽവലിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു.
വിദേശത്തുള്ള ഒരു പ്രസ്ഥാനവുമായി അഫിലിയേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ന്യൂ ഇന്ത്യ ദൈവസഭ. പ്രവർത്തനങ്ങൾ വിശാലമാക്കപ്പെടുമ്പോൾ തന്നെ വർധിച്ചു വരുന്ന സാമ്പത്തിക ആവശ്യങ്ങളുമുണ്ട്.
? ന്യൂ ഇന്ത്യ ദൈവസഭയുടെ ഔദ്യോഗിക സ്ഥാപനങ്ങൾ
ഹാപുർ (ഉത്തർപ്രദേശ്), തെക്കൻപുർ (മധ്യപ്രദേശ്), കാതലഗപുർ(ആന്ധ്രാപ്രദേശ്) എന്നീ സ്ഥലങ്ങളിൽ ‘ബെത്സെത്ഥ ക്രിസ്ത്യൻ അക്കാദമി’ എന്ന പേരിൽ സ്കൂളുകൾ, ഗ്വാളിയാറിൽ ‘ബെത്സെത്ഥ എൻജിനീയറിങ് കോളേജ്’, വിവിധ സംസ്ഥാനങ്ങളായി ഇരുപതോളം അനാഥശാലകൾ, പതിനഞ്ചോളം ബൈബിൾ കോളേജുകൾ, ചിങ്ങവനത്തു ലേഡീസ് റെഫ്യൂജ് സെന്റർ, മുംബൈയിൽ “ഡ്രീം സെന്റർ” എന്ന പുനരധിവാസ കേന്ദ്രം, മൊബൈൽ ക്ലിനിക്, മൊബൈൽ ഡെന്റൽ ക്ലിനിക്, കൊൽക്കത്തയിൽ വൊക്കേഷണൽ ട്രെയിനിങ് സെന്റര് എന്നിവ പ്രവർത്തിക്കുന്നു.
? അടുത്ത തലമുറയോടുള്ള ഉപദേശം
യൂദായുടെ ലേഖനത്തിൽ കാണുന്ന പ്രകാരം “നിങ്ങളോ പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങള്ക്ക് തന്നെ ആത്മീക വർധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും, നിത്യജീവനായിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരുന്നു കൊണ്ട് ദൈവസ്നേഹത്തിൽ നിങ്ങളെ തന്നെ സൂക്ഷിച്ചുകൊൾവിൻ. (20, 21)
കർത്താവിന്റെ വരവ് വാതിൽക്കൽ എത്തിയിരിക്കുന്ന ഈ അന്ത്യനിമിഷത്തിൽ വീഴാതെവണ്ണം നമ്മെ സൂക്ഷിച്ചു, തന്റെ മഹിമ സന്നിധിയിൽ കളങ്കമില്ലാത്തവരായി, ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ള ദൈവത്തിൽ ആശ്രയിച്ചു ജീവിക്കാം.
? മാതാപിതാക്കൾ
കോട്ടയം വാകതാനത്ത് വേനാട്ട് വീട്ടിൽ എബ്രഹാമിന്റെയും, ചിന്നമ്മയുടെയും എട്ടു മക്കളിൽ അഞ്ചാമനായി 1941 ഏപ്രിൽ 9 നു ഒരു ക്നാനായ ഭവനത്തിൽ ഞാൻ ജനിച്ചു.
? കുടുംബം
1970 ഒക്ടോബര് 20 നു, തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വച്ച് പാ. കെ. ഇ. എബ്രഹാമിന്റെ പ്രധാന കാർമികത്വത്തിൽ മറിയാമ്മയെ ഞാൻ വിവാഹം കഴിച്ചു. ഞങ്ങളുടെ കുടുംബ ജീവിതത്തിൽ, പാ. ബിജു തമ്പി,പാ. ബിനു തമ്പി, ബിനി, ബീന, എന്നീ നാലു കുഞ്ഞുങ്ങളെ ദൈവം ദാനമായി നൽകി.
ന്യൂ ഇന്ത്യ ദൈവസഭയുടെ സ്ഥാപക പ്രസിഡണ്ട് എന്നതിലുപരി ദൈവത്താൽ ഇനിയും പ്രസ്ഥാനത്തിനും ദൈവരാജ്യത്തിനും വേണ്ടി ശക്തമായി പാ. വി. എ. തമ്പിയെ ഉപയോഗിക്കട്ടെ എന്നാത്മാർത്ഥമായി പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയുന്നു.