“പ്രസംഗത്തിൽ മാത്രമല്ല പ്രവർത്തിയിൽ കൂടിയും യേശുക്രിസ്തുവിനെ ഉയർത്തണം” – പാ. വിൽസൺ ജോസഫ് (IPC ജനറൽ വൈസ് പ്രസിഡന്റ്)
ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ, ജനറൽ വൈസ് പ്രസിഡന്റും, ഐപിസി വർഷിപ്പ് സെന്റർ, ഷാർജയുടെ ശുശ്രുഷകനുമായ പാ. വിൽസൺ ജോസഫുമായി ‘സഭാവാർത്തകൾ.കോം‘ ഷാർജ പ്രതിനിധികളായ ഷിബു ജോർജ്, ഷോബിൾ ജോയി എന്നിവർ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം.
? ‘വി. ടി. അപ്പച്ചൻ’ – അഥവാ സഞ്ചരിക്കുന്ന ബൈബിൾ ഡിക്ഷണറി – പിതാവിനെ കുറിച്ചുള്ള ഓർമ്മകൾ
ഒരു പുരുഷായുസ്സ് മുഴുവൻ കർത്താവിനായി വളരെ അദ്ധ്വാനിച്ച ഒരു കർത്തൃദാസനായിരുന്നു എന്റെ പിതാവ്, വിളവിനാൽ തോമസ് ജോസഫ് എന്ന പാ. വി. ടി. ജോസഫ്. അദ്ദേഹത്തെ ലോകം അറിഞ്ഞിരുന്നത് ‘സഞ്ചരിക്കുന്ന ബൈബിൾ ഡിക്ഷനറി എന്നായിരുന്നു എന്ന് പറയുന്നതിൽ സന്തോഷമുണ്ട്. കാരണം അദ്ദേഹത്തിന്റെ പ്രസംഗ വേളയിൽ ഒന്നും തന്നെ താൻ ബൈബിൾ തുറക്കുകയില്ലായിരുന്നു. വേദപുസ്തകത്തിലെ ഒരു വാക്യം എവിടെയാണെന്ന് വളരെ വേഗം കണ്ടെത്തുവാൻ ഇന്ന് നമുക്ക് പലവിധമായ മാർഗ്ഗങ്ങളും, മാധ്യമങ്ങളും ഉണ്ട്. എന്നാൽ ഇതൊന്നും ഇല്ലാതിരുന്ന കാലത്തു ഏതു സമയത്തും, ഏതു വാക്യവും, എവിടെയാണെന്ന് കണ്ടെത്തുന്ന ഒരു കഴിവ് വളരെ ചെറുപ്പം മുതലേ ഞാൻ എന്റെ പിതാവിൽ കണ്ടിട്ടുണ്ട്. അമേരിക്കയിലെ ഒരു സർവകലാശാല, എന്റെ പിതാവിന് ഡോക്ടർ ഓഫ് ഡിവിനിറ്റി (D.D.) നൽകി ആദരിക്കുവാൻ ഇടയായി. ഒരു 10 മിനിട്ടു പ്രസംഗിക്കുവാനുള്ള അവസരമാണ് എന്റെ പിതാവിന് സർവകലാശാലയിൽ ലഭിച്ചത്. എന്നാൽ അവർ വീണ്ടും 10 മിനിട്ടു കൂടി നീട്ടി നൽകി. അങ്ങനെ അര മണിക്കൂർ കഴിഞ്ഞു, ആ പ്രസംഗ സമയം അവർ വീണ്ടും ദീർഘമാക്കി ഒരു മണിക്കൂർ സമയം അദ്ദേഹത്തിന് അവിടെ ലഭിച്ചു. അവിടെ കൂടിയ സദസ്സ് തന്റെ വേദപുസ്തകത്തിലെ അഗാധ ജ്ഞാനം കണ്ടു അത്ഭുതപെടുവാൻ ഇടയായി. ആ ഒരൊറ്റ പ്രസംഗം കഴിഞ്ഞപ്പോൾ, ആ സർവകലാശാല എന്റെ പിതാവിന് D.D. നൽകി ആദരിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഒരു പക്ഷെ ഒറ്റ പ്രസംഗം കൊണ്ട് D.D. ലഭിച്ച ചരിത്രത്തിലെ ആദ്യത്തെയും,അവസാനത്തെയും വ്യക്തിയായിരിക്കാം പാ. വി. ടി. ജോസഫ്. പിതാവിനെക്കുറിച്ചുള്ള നല്ല ഓർമ്മകൾ അനേകമുണ്ട്. ആ പാതയിൽ തന്നെ ജീവിക്കണമെന്നാണ് ആഗ്രഹവും പ്രാർത്ഥനയും.
? ശുശ്രുഷയിലേക്കു വരുവാനുള്ള മുഖാന്തരം
ശുശ്രുഷകരായിരുന്ന എന്റെ മാതാപിതാക്കളുടെ കഷ്ടത, നിന്ദ, പരിഹാസം, തുടങ്ങിയ ജീവിതസാഹചര്യം കണ്ടു വളർന്ന ഞാൻ ഒരിക്കലും ഒരു ശുശ്രുഷകൻ ആകുവാൻ ആഗ്രഹിച്ചരുന്നില്ല. എന്നാൽ ശുശ്രുഷയിൽ സഹായിക്കേണം, ദൈവം നൽകുന്ന നന്മയിൽ നിന്നും ദൈവീകശുശ്രുഷയിൽ പങ്കാളിയാകേണം എന്ന ആഗ്രഹമുണ്ടായിരുന്നു. അനേക തവണ ‘ഞാൻ ദൈവീക ശുശ്രുഷയ്ക്കായി വേർതിരിക്കപ്പെട്ടവനാണെന്ന’ ദൈവീക ആലോചന ശ്രവിപ്പാൻ ഇടയായി. എന്നാൽ താല്പര്യമില്ലാത്തതിനാൽ ഞാൻ അന്നൊന്നും ഇത് ഏറ്റെടുത്തിരുന്നില്ല. വർഷങ്ങൾക്കു മുൻപ് ബിസിനസ്സുമായി ബന്ധപ്പെട്ട് ഒരു വലിയ തീച്ചൂളയിലൂടെ എന്റെ ജീവിതം കടന്നു പോയപ്പോൾ, ദൈവസന്നിധിയിൽ ഞാൻ തീരുമാനമെടുക്കുവാൻ ഇടയായി, ദൈവം എന്നെ വിടുവിച്ചാൽ ഞാൻ ദൈവീക ശുശ്രുഷയ്ക്കായി എന്നെ സമർപ്പിക്കുന്നു എന്ന്. ദൈവം എന്നെ അത്ഭുതകരമായി വിടുവിച്ചു. അന്നെടുത്ത തീരുമാനമാണ് ഇന്നെയോളം ശുശ്രുഷയിലായിരിക്കുവാൻ ഇടയായിരിക്കുന്നത്.
? മാതാപിതാക്കൾ
പത്തനംതിട്ടയിൽ വിളവിനാൽ വീട്ടിൽ പരേതരായ പാ. വി.ടി. ജോസഫ്, റേച്ചൽ ജോസഫ് എന്നിവരാണ് മാതാപിതാക്കൾ.
? കഴിഞ്ഞ കാലങ്ങളിലും, നിലവിലും വഹിക്കുന്ന ശുശ്രുഷ ഉത്തരവാദിത്വങ്ങൾ
ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡന്റായും, UAE റീജിയന്റെ പ്രസിഡന്റായും ചുമതലയിൽ ആയിരിക്കുവാൻ ദൈവം ഇടയാക്കി. കഴിഞ്ഞ 20 ൽ പരം വര്ഷങ്ങളായി ഐപിസി ജനറൽ കൗൺസിൽ മെമ്പറായും, 18 വർഷമായി ഐപിസി പത്തനംതിട്ട സെന്റർ ശുശ്രുഷകനായും, പ്രവർത്തിക്കുവാൻ ദൈവം ഇടയാക്കി കൊണ്ടിരിക്കുന്നു. കൂടാതെ നിലവിൽ ഐപിസി ജനറൽ വൈസ് പ്രസിഡണ്ട്, IPC വർഷിപ്പ് സെന്ററിന്റെ സീനിയർ ശുശ്രുഷകൻ, ഷാർജ വർഷിപ്പ് സെന്റർ ചെയർമാൻ , UAE ലെ 45 ൽ പരം സഭകളുടെ കൂട്ടായ്മയായ UPF ന്റെ പ്രസിഡന്റ് എന്നീ നിലകളിലും സേവനം അനിഷ്ഠിക്കുന്നു.
? ഐപിസി വർഷിപ്പ് സെന്റർ ഷാർജയെ കുറിച്ച്
2001 ൽ എന്റെ ഭവനത്തിൽ 7 പേരുമായി പ്രാർത്ഥിച്ചാരംഭിച്ച ഒരു കൂട്ടായ്മയാണ് ഇന്ന് കാണുന്ന ഐപിസി വർഷിപ്പ് സെന്റർ. പ്രാർത്ഥിക്കുവാൻ ഒരു ആരാധനാലയം ഇല്ലാതിരുന്നപ്പോൾ, എന്റെ ദർശന പ്രകാരം ആയിരം പേർക്കിരിക്കാവുന്ന ഒരു ആരാധനാലയത്തിന് വേണ്ടി പ്രാർത്ഥിക്കുവാൻ ആരംഭിച്ചു, പലരും അതിനെ പരിഹസിച്ചു. എന്നാൽ പ്രാര്ഥനയ്ക്കുത്തരം എന്നവണ്ണം ദൈവം 1500 പേർക്കിരിക്കാവുന്ന ഒരു ആലയം നൽകി തന്നു, അതാണ് ഇന്ന് കാണുന്ന ഷാർജ വർഷിപ്പ് സെന്റർ. ഇന്ന് എന്റെ ലോക്കൽ സഭയിൽ ഞങ്ങൾ 500 ലധികം വിശ്വാസികളുമായി ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്നു. മാത്രമല്ല UAE ലെ 30 ൽ പരം സഭകൾ ഇന്ന് ഷാർജാ വർഷിപ്പ് സെന്ററിൽ ദൈവത്തെ ആരാധിക്കുന്നു.
?UAE ൽ ആയിരിക്കുമ്പോൾ തന്നെ കേരളത്തിലെ സഭാ ഉത്തരവാദിത്വങ്ങൾ എങ്ങനെ നിർവഹിക്കുന്നു
സെന്റർ പാസ്റ്റർ എന്ന നിലയിൽ ഐപിസി പത്തനംതിട്ടയിലെ ഏറെ കുറെ എല്ലാ പ്രധാന പ്രോഗ്രാമുകൾക്കും ഞാൻ പങ്കെടുക്കാറുണ്ട്. എല്ലാ മാസവും കുറഞ്ഞത് രണ്ടു തവണയെങ്കിലും ഞാൻ നാട്ടിൽ എത്താറുണ്ട്. മാത്രമല്ല ഐപിസി യുടെ മിക്ക പൊതുസമ്മേളനത്തിലും പങ്കെടുത്തു കൊണ്ടിരിക്കുന്നു,
? കുടുംബം
ഭാര്യ : മേഴ്സി വിൽസൻ
മക്കൾ : 1. ജോവിൻ വിൽസൻ, ടിന്റ ജോവിൻ വിൽസൻ
2. ഡോ. ജസ്റ്റിൻ വിൽസൻ, ഡോ. സൂസൻ ജസ്റ്റിൻ വിൽസൻ
3. ഡോ. ജിഷ വിൽസൻ പോൾ, റിച്ചാർഡ് പോൾ
കൊച്ചുമക്കൾ: റയൻ ജോ വിൽസൻ
ലുക്ക് ജസ്റ്റിൻ വിൽസൻ
? പെന്തക്കോസ്തു പുതുതലമുറ നേരിടുന്ന വെല്ലുവിളികൾ
ഇന്നത്തെ പെന്തക്കോസ്തു പുതുതലമുറ നേരിടുന്ന വെല്ലുവിളി ചെറുതല്ല. വിമർശനങ്ങളുമായി അനേകർ എഴുനേൽക്കുണ്ട്. ക്രിയാത്മകമായ വിമർശനം നല്ലതാണ്. എന്നാൽ സ്വന്തം കുടുംബത്തിലുള്ളവർ തന്നെ അതിരു വിട്ടാൽ അത് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. തലമുറകളെയോർത്തു നാം പ്രാർത്ഥിക്കണം. പിതാക്കന്മാർ വില കൊടുത്തു നിലകൊണ്ട സത്യങ്ങളെ മാറ്റി സ്ഥാപിക്കുവാൻ പലരും ശ്രമിക്കുന്നു. എന്നാൽ പുതുതലമുറ അതിൽ മുറുകെ പിടിച്ചു മുന്നോട്ടു പോകണം. അങ്ങനെ സമൂഹത്തിൽ യേശുക്രിസ്തുവിനെ ഉയർത്തണം. പ്രസംഗവേദികളിൽ മറ്റുള്ളവരെ കുറ്റം പറയാതെ യേശുക്രിസ്തുവിനെ ഉയർത്തണം. പ്രസംഗത്തിൽ മാത്രമല്ല പ്രവർത്തിയിൽ കൂടിയും യേശുക്രിസ്തുവിനെ ഉയർത്തണം.
? ശുശ്രുഷ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം
ഐപിസി വർഷിപ്പ് സെന്ററിന്റെ ആരംഭ സമയം. എന്റെ വോക്കൽ കോർഡിനു ഒരു പ്രയാസം നേരിട്ടു. UAE ലുള്ള ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം ബയോപ്സിക്ക് അയച്ചു. കാൻസറിന്റെ ആരംഭമാണെന്നു ഡോക്ടർമാർ വിധിയെഴുതി. പുതിയ സഭാ സ്ഥാപനത്തിനെതിരെ പല വിധമായ നിരുത്സാഹപ്പെടുത്തലുകളും ഈ കാലഘട്ടത്തിൽ ഞാൻ കേട്ടു. എന്നാൽ ദൈവീക കരം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. വീണ്ടും ശസ്ത്രക്രിയക്ക് ഞാൻ വെ ല്ലൂർ ആശുപത്രിയിൽ വിധേയനായപ്പോൾ ദൈവം ഒരു ദർശനത്തിൽ കൂടി എന്നെ ധൈര്യപ്പെടുത്തി. മരിച്ചു പോയ എന്റെ മാതാവ്, ഒരു ജോഡി ചെരുപ്പ് എന്റെ കൈയിൽ തന്നതിന് ശേഷം, ‘ഇത് സമാധാന സുവിശേഷത്തിനായുള്ള ചെരുപ്പാണ്, പിന്തിരിയാതെ മുന്നോട്ടു പോകണം’ എന്ന് എന്നോട് ദർശനത്തിൽ കൂടി അറിയിച്ചു. എല്ലാ നിരാശ വാക്കുകളുടെ മുൻപിലും ദൈവം ഞങ്ങളെ ഇന്ന് വരെ അത്ഭുതകരമായി നടത്തുന്നത് ഒരിക്കലും മറക്കുവാൻ സാധിക്കുകയില്ല,
? ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച സന്ദർഭം
സ്വാതന്ത്ര്യത്തോടു കൂടി ആരാധിക്കുവാൻ ഒരു ദേവാലയത്തിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ, കൺസൾട്ടൻസും, ഷാർജ മുൻസിപ്പാലിറ്റി അധികൃതരുമായി ഞാൻ ഒരു രേഖയിൽ ഒപ്പു വയ്ക്കുന്ന ഒരു ദർശനം എനിക്ക് ലഭിച്ചു. അതിന്റെ സാക്ഷാത്കരണമെന്നോണം മുൻ ന്യൂനപക്ഷ അധ്യക്ഷനും, എന്റെ മൂത്ത സഹോദരനുമായ ജോൺ ജോസെഫും, മറ്റു ചില ഉന്നതന്മാരും ചേർന്ന് ഡെലിഗേഷനായി ഡൽഹിയിൽ നിന്ന് വന്നു ഷാർജാ ഭരണാധികാരികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ അനന്തരഫലമായി ചർച്ചിന് സ്ഥലം അനുവദിച്ചു കിട്ടി എന്ന വാർത്തയറിഞ്ഞ സമയമാണ് എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച സന്ദർഭം.
? സഭാശുശ്രുഷയും ഔദ്യോഗിക ജീവിതവും തമ്മിൽ എങ്ങനെ ഒരുമിച്ചു കൊണ്ടുപോകുന്നു
പത്തു വർഷത്തിലധികമായി ഞാൻ ഔദ്യോഗിക കാര്യങ്ങളിൽ കാര്യമായി ഇടപെടുന്നില്ല. കുടുംബാംഗങ്ങളാണ് എല്ലാം നോക്കി നടത്തുന്നത്. ഏറെ സമയവും സുവിശേഷപ്രവർത്തനത്തിലാണ് ഇപ്പോൾ ഞാൻ വ്യാപൃതനായിരിക്കുന്നത്.
? പെന്തക്കോസ്തു സഭകളിലെ തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ച്
ജനാധിപത്യപ്രകാരമുള്ള ഒരു ഭരണഘടനാ അനുസരിച്ചു പ്രവർത്തിക്കുമ്പോൾ തിരെഞ്ഞെടുപ്പ് ഒഴിവാക്കുവാൻ സാധിക്കുകയില്ല. എന്നാൽ വാശിയോട് കൂടിയ പ്രവർത്തനങ്ങൾ ഒഴിവാക്കുവാൻ കഴിവതും ഞങ്ങൾ പ്രസ്ഥാനത്തിനുള്ളിൽ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
? IPC യെ കുറിച്ചുള്ള സ്വപ്നം
സുവിശേഷതാല്പര്യത്തോടു കൂടി മുന്നോട്ടു പോകണം എന്നാണ് ആഗ്രഹം. കോടതി വ്യവഹാരങ്ങൾ ഒഴിവാക്കി, ദൈവസ്നേഹത്തിൽ ക്രമീകരണങ്ങൾ ഉണ്ടാകണം എന്നാണ് എല്ലാവരുടെയും ആഗ്രഹവും പ്രാർത്ഥനയും.
പിതാവിന്റെ നല്ല പാത പിന്തുടരുവാൻ സമർപ്പണത്തോടു കൂടിയായിരിക്കുന്ന പാ. വിൽസൺ ജോസഫിനെ ദൈവം ഇനിയും സ്വദേശത്തും, വിദേശത്തും, ഇടയാക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും, ആശംസിക്കുകയും ചെയുന്നു.