‘സഫലമീ യാത്ര…’ – (19)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
കാർമേഘത്തിനുള്ളിലും
മികച്ച ചിത്രത്തിനുള്ള അക്കാദമി അവാർഡുകൾ വാരിക്കൂട്ടിയ ഒരു പ്രസിദ്ധ ചിത്രമുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ യുദ്ധം ചെയ്ത വൈമാനികരെ അടിസ്ഥാനമാക്കിയായിരുന്നു ആ ചിത്രം. ചിത്രീകരണ കാലം അനേക ദിനങ്ങളിൽ ചിത്രീകരണം മുടങ്ങിയിരുന്നു. നിർമ്മാതാക്കൾ അസ്വസ്ഥനായ സംവിധായകനോട് കാരണം അന്വേഷിച്ചു. “നമുക്ക് മനോഹരമായ നീലാകാശം മാത്രമാണുള്ളത്. ആകാശ യുദ്ധങ്ങൾ മിഴിവായി ചിത്രീകരിക്കണമെങ്കിൽ, കാർമേഘങ്ങളാണ് ആവശ്യം. അവ ചിത്രീകരണത്തെ മഹത്വകരിക്കും”. അതായിരുന്നു സംവിധായകന്റെ വിശദീകരണം. ആകാശത്തു നടക്കുന്ന ചിത്രീകരണം ശ്രദ്ധിക്കപ്പെടുന്ന ഒന്നായി ഉയരുവാൻ സംവിധായകന്റെ കാത്തിരിപ്പു തന്നെയാണ് ശരി.
നാമും ജീവിതയാത്രയിൽ കാർമേഘങ്ങളേക്കാൾ തെളിവുള്ള നീലാകാശം തന്നെയാണ് ഇഷ്ട്ടപെടുന്നത്. പക്ഷെ സ്വർഗ്ഗത്തിന്റെ വിശ്വസ്ഥത തെളിഞ്ഞു വരുന്നത് കാർമേഘങ്ങളുടെ നടുവിലാണ്. ദൈവത്തിന്റെ വിശ്വസ്തത മേഘങ്ങളോളം വലുതാണ്.
പ്രതിസന്ധിയുടെ കാലങ്ങളിലെ ആദ്യ ദിവസങ്ങളിൽ ഭക്തനായ യോബിന്റെ പ്രതികരണം നോക്കുക, ‘ഞാൻ ജനിച്ച ദിവസവും, രാത്രിയും നശിച്ചു പോകട്ടെ, ഒരു മേഘം അതിന്മേൽ അമരട്ടെ’ (3: 4 -5 ). ചുരുളികാറ്റിൽ സർവശക്തൻ ഇറങ്ങിവരുന്ന നാൾ വരെ ഇയോബ് നിരാശയിലായിരുന്നു. പിന്നീട് ഇയോബ് പറഞ്ഞു, “ഞാൻ നിന്നെ കുറിച്ച് ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളൂ. ഇപ്പോഴോ എന്റെ കണ്ണാൽ നിന്നെ കാണുന്നു.” (42:5) സർവ്വശക്തന്റെ പദ്ധതികൾ കാർമേഘങ്ങൾക്കുള്ളിലെ മിന്നും ശോഭകളാണ്. സർവ്വശക്തന്റെ പൊന്മുഖം ആ പൊന്നൊളിയിൽ നാം കാണണം.