‘കാഴ്ചയാലല്ല വിശ്വാസത്താലേ വാഴ്ചയേകി നിത്യം ചേർക്കുന്നവനാണ് എന്റെ കർത്തൻ‘, പാ. മുട്ടം ഗീവർഗീസ്
കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി ലോകമെമ്പാടും യേശുക്രിസ്തുവിന്റെ സാക്ഷിയായി നിലകൊള്ളുകയും, ക്രിസ്തുവിൽ പ്രസിദ്ധ ഗാനരചയിതാവും, സുവിശേഷ പ്രസംഗകനുമായ, പാ. ജോൺ വര്ഗീസ് എന്ന മുട്ടം ഗീവർഗീസുമായി ‘സഭാവാർത്തകൾ.കോം’ നു വേണ്ടി പാ. സജി എബ്രഹാം, പാ. വൈ. ജോബി എന്നിവർ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം.
? ബാല്യം
കാർത്തികപ്പള്ളി താലൂക്കിൽ, പള്ളിപ്പാട് എന്ന ദേശത്തു പെരുമ്പള്ളി കിഴക്കേതിൽ വീട്ടിൽ, യോഹന്നാൻ, മറിയാമ്മ ദമ്പതികളുടെ ഏഴാമത്തെ മകനായി 1925 ആഗസ്റ്റിൽ ജനിക്കുവാൻ ദൈവം ഭാഗ്യം നൽകി. പിതാവ് ഹരിപ്പാട് കോടതിയിലെ ജീവനക്കാരനും, പള്ളിപ്പാട് മാർത്തോമാ പള്ളിയിലെ ട്രഷററും (മുതൽപിടിക്കാരൻ) ആയിരുന്നു. എന്റെ നാലാമത്തെ വയസ്സിൽ ഞങ്ങൾ കുടുംബമായി മുട്ടം എന്ന സ്ഥലത്തേക്ക് മാറി താമസിക്കുവാൻ ആരംഭിച്ചു. അങ്ങനെയാണ് മുട്ടം ഗീവര്ഗീസ് എന്ന് പിൽക്കാലത്തു അറിയപെടുവാൻ ഇടയായത്. തന്റെ മകളിൽ ഒരാൾക്കെങ്കിലും മലയാളത്തിൽ നന്നായി വിദ്യാഭ്യാസം നൽകണം എന്ന എന്റെ പിതാവിന്റെ ആഗ്രഹത്തിന്റെ ഫലമായി എന്നെ തിരഞ്ഞെടുക്കുവാൻ ഇടയായി. എന്റെ പിതാവിന്റെ ആഗ്രഹപ്രകാരം പതിനേഴാമത്തെ വയസ്സിൽ, മലയാളത്തിൽ ടീച്ചേർസ് ട്രെയിനിങ് എടുക്കുവാൻ ഇടയായി. അതു കൊണ്ടും തൃപ്‌തനാകാതെ മലയാളം വിദ്വാനയച്ചു. അക്കാലത്തു മലയാളത്തിൽ വിദ്വാൻ അഭ്യസിച്ചത് പന്തളം NSS കോളേജിൽ ആയിരുന്നു. വീട്ടിൽ നിന്നും 26 മൈൽ ദൂരം സൈക്കിളിൽ സഞ്ചരിച്ചാണ് അന്ന് പഠിച്ചിരുന്നത്. വിദ്വാൻ പഠിച്ചു പാസായാൽ ആകാലത്തു ഏതു ഹൈസ്കൂളിലും മലയാളം മുൻഷി (ടീച്ചർ) ആകാമായിരുന്നു. അപ്പോഴേക്കും എന്റെ ജീവിതം ഈ ലോകത്തിന്റെ സ്നേഹത്തിലേക്കും, പാപജീവിതത്തിലേക്കും വഴുതി മാറിയിരുന്നു. സൺഡേ സ്കൂളിലും, പള്ളിയിലും നല്ല സാക്ഷ്യം പ്രാപിച്ച ഞാൻ ആ വിധ ആത്മീയ താൽപര്യങ്ങളിൽ നിന്നും വഴുതി പിന്മാറി. മുട്ടത്തു 51 പേരെ വള്ളംകളി ശരിയായി പഠിപ്പിച്ചു, ‘മുട്ടം ടീം’ എന്ന പേരിൽ വർഷം തോറും ആറന്മുള വള്ളംകളിക്ക് പോകുക പതിവായിരുന്നു.
? രക്ഷയിലേക്കു വരുവാനുള്ള മുഖാന്തരം
ഇക്കാലങ്ങളിൽ എന്റെ ജീവിതത്തിനുണ്ടായ ക്രമം തെറ്റിയ മാറ്റങ്ങൾ കണ്ടും, കേട്ടും, എന്റെ മാതാവും മൂത്ത സഹോദരിമാരും ദുഖിതരായിട്ടുണ്ട്. അവരുടെ പ്രാർത്ഥനയുടെ ഫലമായി ഞങ്ങളുടെ ജന്മസ്ഥലത്തു ദൈവം ചില ഉണർവ് യോഗങ്ങൾ ആരംഭിപ്പാൻ ഇടയായി. ആദ്യമായി ആരംഭിച്ച സിലോൺ പെന്തക്കോസ്തു മിഷന്റെ വേലയിൽ ആരും തന്നെ പങ്കെടുക്കാതിരുന്ന കാലത്തു, അവരുടെ പ്രാർത്ഥന നടക്കുന്ന വീടിന്റെ സമീപത്തു നിന്ന് കൊണ്ട് ഈ പ്രാര്ഥനയോഗം വീക്ഷിക്കുവാൻ ഇടയായി. ഒരു യൗവനക്കാരൻ വേദവചനത്തിൽ നിന്നും പ്രസംഗിക്കുകയാണ്. അവിടെ എന്താണ് സംഭവിക്കുന്നത് എന്നറിയുവാൻ ചില സമയങ്ങൾ അവിടെ ചിലവഴിച്ചു. വചനം വായിച്ചയുടനെ, ആ ദൈവദാസൻ മുന്നോട്ടു വിരൽ ചൂണ്ടി, ‘അല്ലയോ എനിക്ക് നിന്നെ ആവശ്യമുണ്ട്, നിന്നെ ഞാൻ സ്നേഹിക്കുന്നു, നിന്റെ പേർ ജീവപുസ്തകത്തിലുണ്ടോ ?’ എന്ന് വിളിച്ചു ചോദിച്ചു. (ആ സമയത്തു, ഞാൻ ആരെന്നോ എന്റെ പശ്ചാത്തലമോ ഒന്നും അറിയാത്ത ആ ദൈവദാസൻ ദൈവാത്മാവിലായിരുന്നു ആ ചോദ്യങ്ങൾ ചോദിച്ചത്) ഉടൻ തന്നെ ഞാൻ അവിടെ നിന്നും യാത്രയായെങ്കിലും, ആ ചോദ്യങ്ങൾ എന്നിൽ ആവർത്തിക്കപ്പെടുകയും, ദൈവാത്മാവിനാൽ പിടിക്കപെട്ടവനായിട്ടാണ് ഞാൻ വീട്ടിൽ എത്തിയത്. അടുത്ത പകൽ മുഴുവൻ ശാന്തനായിരുന്നതിനു ശേഷം, ആ പ്രസംഗ സ്ഥലത്തേക്ക് ഞാൻ വീണ്ടും പോയി. ആ ശനിയാഴ്ച രാത്രിയോഗം ഒരു കാത്തിരിപ്പു യോഗമായിട്ടാണ് ക്രമീകരിച്ചിരുന്നത്. ഞാൻ ആ യോഗത്തിലേക്ക് കയറി ഇരിക്കുവാൻ ഇടയായി. എന്റെ ഇരുപതാമത്തെ ജന്മദിനമായിരുന്ന അന്ന് രാത്രി, കർത്താവിനെ രക്ഷിതാവായും, ഉടയാവനായും, സ്വീകരിക്കാൻ താല്പര്യമുള്ളവർ എഴുന്നേറ്റു നിൽക്കുവാൻ ആ ദൈവദാസൻ ആവശ്യപ്പെട്ടപ്പോൾ, ആത്മപ്രേരിതനായി ഞാൻ എന്റെ യേശുവിനെ സ്വീകരിച്ചു. തുടർന്ന് ദൈവകല്പനയായ സ്നാനം ദൈവപൈതലായ എനിക്ക് ദൈവദാസൻ ഉപദേശിക്കുകയും, ‘അങ്ങനെയെങ്കിൽ ആ രാത്രി തന്നെ എനിക്ക് സ്നാനപ്പെടണം’, എന്ന് ആവശ്യപ്പെടുകയും ചെയ്തു. (അന്ന് വരെ ഞാൻ സ്നാനം കണ്ടിട്ടില്ലായിരുന്നു). അങ്ങനെ അന്ന് രാത്രി തന്നെ എനിക്ക് സ്നാനപെടുവാൻ ഇടയായി. ആ സമയത്തു തന്നെ എനിക്ക് ആത്മാഭിഷേകം പ്രാപിക്കുവാനും സുവിശേഷ വേല ചെയ്യുവാനുള്ള പൂർണ്ണതീരുമാനം എടുക്കുവാനും ഇടയായി. തുടർന്ന് പൂർണ്ണ സമയ സുവിശേഷ വേലയ്ക്കായി സിലോൺ പെന്തക്കോസ്തു മിഷന്റെ പ്രധാന പാസ്റ്റർമാരായ പോൾ, ആൽവിൻ, ബെഞ്ചമിൻ, മൂവരും ചേർന്ന് ചെങ്ങന്നൂരിൽ വച്ച് കൈവച്ചു അനുഗ്രഹിച്ചു വേലയ്ക്കായി വേർതിരിച്ചു. ഇപ്പോൾ എഴുപതു വർഷമായി സുവിശേഷ വേലയിൽ ആയിരിക്കുന്നു.
? സുവിശേഷ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം
കൊളോമ്പോയിൽ നിന്നും ജാഫ്‌നയിലേക്കു സുവിശേഷ വേലയ്ക്കു പോകുന്ന സമയം, പതിമൂന്നു പേർ സഞ്ചരിച്ചിരുന്ന ഞങ്ങളുടെ വാഹനം 55 അടി താഴ്ചയിലേക്ക്, അഞ്ചു തവണ തകിടം മറിഞ്ഞു താഴെ പതിച്ചു. എന്നാൽ ഞങ്ങളിൽ ആർക്കും ഒരു പോറൽ പോലും ഏൽക്കാതെ കർത്താവു സൂക്ഷിച്ചു. അന്ന് മുതൽ ഇന്ന് വരെ കർത്താവു തന്നെ രക്ഷകനും, വൈദ്യനും, സഹായിയുമായി ഇരിക്കുന്നു. ദൈവീക രോഗശാന്തിയിൽ അടിയുറച്ചു വിശ്വസിക്കുന്നു.
? എത്ര രാജ്യങ്ങളിൽ കർത്താവിന്റെ വചനവുമായി സഞ്ചരിച്ചു
ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളിലും പോയി കർത്താവിനെ സാക്ഷീകരിച്ചു. 166 തവണ വിമാനയാത്ര ചെയ്തു. എന്റെ കൈകീഴിൽ 6,554 പേരെ സ്നാനപെടുത്തുവാൻ ദൈവം കൃപ നൽകി. ഇന്ത്യയിലെ മിക്കവാറും എല്ലാ പട്ടണങ്ങളിലും പോയി കർത്താവിനെ സാക്ഷീകരിച്ചു.
? ഏറ്റവും കൂടുതൽ പ്രസംഗിച്ച വചനം
യേശുക്രിസ്തുവിന്റെ സ്നേഹം, യേശുക്രിസ്തുവിലൂടെയുള്ള രക്ഷ, പൂർണ്ണത, പരിശുദ്ധാത്മാവിനാലുള്ള സ്വാതന്ത്ര്യം എന്നിവയാണ് ഏറ്റവും കൂടുതൽ പ്രസംഗിച്ച വിഷയങ്ങൾ.
? ഗാനരചയിതാവ് എന്ന നിലയിൽ എത്ര ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്
‘വീണ്ടെടുക്കപെട്ട കൂട്ടമേ’, ഭാഗ്യനാട്ടിൽ പോകും ഞാൻ’, ‘സ്തോത്ര ഗീതം പാടുക നീ മനമേ’, തുടങ്ങി നൂറ്റിനാല്പത്തിൽ പരം ഗാനങ്ങൾ വിവിധ നിലകളിലായി ചിട്ടപ്പെടുത്തിയിട്ടുണ്ട്.
? ഏറ്റവും കൂടുതൽ സ്വാധീനിച്ച ഗാനം
‘ആശ്ചര്യമേ ഇത് ആരാൽ വർണ്ണിച്ചിടാം’ എന്ന ഗാനം എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഒരു ട്രെയിൻ യാത്ര മധ്യേയാണ് ഈ ഗാനം രചിച്ചത്.
? മലയാള കരയിൽ ഒരു ഉണർവ് ഇനിയും പ്രതീക്ഷിക്കാമോ
കർത്താവിന്റെ വരവ് ഏറ്റവും സമീപിച്ചിരിക്കുന്നതിനാൽ ഒരു ആഗോള ഉണർവ് എല്ലാ സഭകളിലും ഉണ്ടാകും. ആ ഉണർവിൽ കൂടി കർത്താവിന്റെ വരവിനായി ഒരുങ്ങേണ്ടവർ ഒരുക്കപ്പെടേണം. കർത്താവു വരുമ്പോൾ ക്രിസ്തുവിൽ പൂർണ്ണരായവർ മാത്രമേ ചേർക്കപ്പെടുകയുള്ളൂ (Perfect in Christ). അല്ലാതെയുള്ളവർ കർത്താവിന്റെ വരവിങ്കൽ എടുക്കപ്പെടുകയില്ല. ആകയാൽ നാം ഭയത്തോടെ നമ്മുടെ രക്ഷയെ പൂർത്തീകരിക്കുക.
? പുതുതലമുറയോടുള്ള ഉപദേശം
ആരുടേയും പ്രത്യേക ഉപദേശങ്ങൾക്കോ, ചട്ടങ്ങൾക്കോ, പ്രേരണകൾക്കോ, കീഴ്പെടാതെ, ദൈവചനത്തിനനുസരിച്ചു ജീവിതം ചെയ്തു ക്രിസ്തുവിന്റെ സ്വഭാവം വെളിപ്പെടുത്തി, ക്രിസ്തുവിന്റെ നല്ല ഭടന്മാരായി ക്രിസ്തുയേശുവിന്റെ ജയത്തിന്റെ കൊടിയുയർത്തി, ജയാളികളായി അവസാനത്തോളം വിശ്വസ്ഥയോടെ നിൽക്കുവാൻ പുതുതലമുറയെ ആഹ്വാനം ചെയുന്നു.
? കുടുംബം
എന്റെ സഹധർമണി ലീലാമ്മ വര്ഗീസ് നിത്യതയിൽ വിശ്രമിക്കുന്നു. മക്കൾ 6 പേർ, മരുമക്കൾ 6 പേർ, കൊച്ചുമക്കൾ 15 പേർ, കൊച്ചുമകളുടെ മക്കൾ 16 പേർ.
പ്രത്യാശയുടെ വരികളാൽ, ഇനിയും ക്രൈസ്തവ ഗോളത്തിനു ആത്മീയാനുഗ്രഹമായി പാ. മുട്ടം ഗീവര്ഗീസ് അപ്പച്ചനെ ദൈവം നിലനിർത്തട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയുന്നു.