‘സഫലമീ യാത്ര…’ – (27)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
വേദനകൾക്ക് മുന്നിൽ
‘അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും, മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെയും ചൊല്ലിയും സ്തുതിക്കട്ടെ’, സങ്കീ : 107 : 21
പതിനേഴാം നൂറ്റാണ്ടിൽ ക്രിസ്തീയ വിശ്വാസത്തിനായി വളരെ പീഡകൾ സഹിച്ച ക്രിസ്തു ഭക്തനായിരുന്നു ജറമി ടെയ്‌ലർ എന്ന യുവ ക്രിസ്തീയ ശുശ്രുഷകൻ. അദ്ദേഹത്തിന്റെ ഭവനം കൊള്ളയടിക്കപ്പെട്ടു. തന്റെ കുടുംബം അഗതികളായി. സ്വത്തുക്കൾ പിടിച്ചെടുക്കപെട്ടു. പക്ഷെ ആർക്കും അപഹരിക്കാനാവാത്ത സ്വർഗീയ നന്മകളിൽ താൻ സന്തോഷിച്ചു. എണ്ണി പറഞ്ഞു തന്റെ നന്മകളിൽ സ്തുതി അർപ്പിക്കുമ്പോൾ ആർക്കും മായിക്കുവാനാവാത്ത സന്തുഷ്ട്ടി തന്റെ മുഖത്ത് വിരിഞ്ഞിരുന്നു.
അദ്ദേഹം എഴുതി, “തന്റെ സന്തോഷമുള്ള മുഖം എടുത്തു മാറ്റുവാൻ അവർക്കു കഴിഞ്ഞില്ല. എന്റെ ആത്മാവിലെ സന്തോഷം, നല്ല മനസാക്ഷി അത് എന്നോടൊപ്പമുണ്ട്. നിത്യതയുടെ സന്തോഷം അത് എന്നോടൊപ്പമുണ്ട്. രുചിയോടെ ഭക്ഷിപ്പാനും, വചനം വായിക്കുവാനും, ധ്യാനിക്കുവാനും കഴിഞ്ഞിട്ടുണ്ട്. പ്രശ്നങ്ങളുടെ മുൾമുനയിൽ ഇരിക്കാതെ, കൈവശമുള്ള നന്മകൾ ഓർത്തു സന്തോഷിക്കുവാൻ എനിക്ക് കഴിയുന്നു”.
ഏതെങ്കിലും തരത്തിലുള്ള ഭാരങ്ങൾ വഹിക്കുന്നവരാണ് നാം ഓരോരുത്തരും. മുള്ളുകളിൽ ഇരിക്കുവാനും, വിഷാദത്തോടെ വാടി തകരുകയും ചെയ്യാതെ, കൈവശമുള്ള നന്മകളിലും, അനുഗ്രഹങ്ങളിലും, സന്തോഷത്തോടെ മുന്നേറുവാനും, സ്തോത്രം ചെയ്യുവാനും കഴിയുന്ന മനോനില തിരഞ്ഞെടുക്കുവാൻ കഴിയണം. നെടുവീർപ്പുകൾ പിറുപിറുപ്പുകളായി മാറാതെ, അത്യുന്നതനായ സ്വർഗ്ഗസ്ഥനായ പിതാവ് നൽകുന്ന നന്മകളെ ചൊല്ലി അവനെ സ്തുതിക്കുക.