“മൽപ്രിയനേ എന്നേശു നായകനേ, എപ്പോൾ വരും?” – സുവി : തോമസ് മാത്യു കരുനാഗപ്പള്ളി
മലയാള ക്രൈസ്തവർ തലമുറ തലമുറയായി പാടികൊണ്ടിരിക്കുന്ന, സ്വന്തം അനുഭവ വരികളായി ഏറ്റെടുത്ത ‘എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ’, ‘ആപത്തുവേളകളിൽ ആനന്ദവേളകളിൽ’, ‘മൽപ്രിയനേ എന്നേശു നായകനേ’, തുടങ്ങിയ ലോക പ്രശസ്ത ഗാനങ്ങളുടെ രചയിതാവും, ‘All to Jesus’, ‘Amazing grace’, ‘Count your blessings’, തുടങ്ങിയ പ്രശസ്ത ഇംഗ്ലീഷ് ഗാനങ്ങളുടെ മലയാള ഭാഷയിലേക്കുള്ള വിവർത്തകനുമായ, ‘ചിൽഡ്രൻ ഫോർ ക്രൈസ്റ്റ് ഫെല്ലോഷിപ്പ്’ എന്ന ബാല സുവിശേഷീകരണ പ്രവർത്തനത്തിന്റെ അദ്ധ്യക്ഷനുമായ സുവി : തോമസ് മാത്യു കരുനാഗപ്പള്ളിയുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം.
? എഴുതിയ പ്രധാനപ്പെട്ട ഗാനങ്ങൾ ഏവ
‘എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ’, ‘മൽപ്രിയനേ എന്നേശു നായകനേ’, ‘ആപത്തുവേളകളിൽ ആനന്ദവേളകളിൽ’, ‘ഉണർവ്വിൻ പ്രഭുവേ’ തുടങ്ങി ഏറ്റവും ഒടുവിലായി 97 – ആം വയസ്സിൽ എന്റെ പ്രിയ മാതാവ് നിര്യാതയാകുന്നതിന് തലേ ദിവസം കർത്താവ് പ്രദാനം ചെയ്ത ‘അസാദ്ധ്യതകളെ സാദ്ധ്യതകളായി മാറ്റുവാൻ’ എന്ന ഗാനം ഉൾപ്പടെ 45 ഓളം ഗാനങ്ങൾ എഴുതുവാൻ ദൈവം കൃപ നൽകി. പ്രധാന ഗാനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ‘ആശ്വാസഗീതങ്ങൾ’ എന്ന ആൽബം പുറത്തിറക്കുവാനും ഇടയായി
അഖില ലോക പ്രശസ്തമായ ‘All to Jesus’, ‘Amazing grace’, ‘O! Lord my God’, ‘Count your blessings’, എന്നീ ഗാനങ്ങൾ ഉൾപ്പടെ 25 ഓളം ഇംഗ്ലീഷ് ഗാനങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്യുവാനും ദൈവം കൃപ നൽകി.
? സംഗീതം അഭ്യസിച്ചിട്ടുണ്ടോ
‘സരിഗമപതനിസ’ പോലും കൂട്ടി പാടുവാൻ പഠിച്ചിട്ടില്ലാത്ത വ്യക്തിയാണ് ഞാൻ. യാതൊരു സംഗീത ഉപകരണവും ശാസ്ത്രീയമായി കൈകാര്യം ചെയുവനറിയുകയുമില്ല.
? അങ്ങനെയുള്ള അവസ്ഥയിൽ എങ്ങനെയാണ് ഗാനങ്ങൾ രചിക്കുവാനിടയാകുന്നത്
ജീവിത പ്രതിസന്ധികളെ അഭിമുഖരിക്കേണ്ടതായി വരുമ്പോൾ, ഉള്ളം ഉരുകി നിറകൺകളോടെ ഞാൻ പ്രാർത്ഥിക്കുമ്പോൾ, എന്റെ നാവിൽ മുൻപ് കേട്ടിട്ടില്ലാത്ത പുതു പുത്തൻ രാഗങ്ങൾ ദൈവാത്മാവ് പകർന്നു തരുന്നു. മിനിറ്റുകൾക്കുള്ളിൽ പ്രസ്തുത രാഗങ്ങൾക്കു അനുയോജ്യമായ ഇംഗ്ലീഷ് പദങ്ങളോ, മലയാള പദങ്ങളോ നൽകി ഗാനങ്ങൾ ചമയ്ക്കുവാൻ അവിടുന്ന് കൃപ പകരുന്നു.
? ‘എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ’ എന്ന ഗാനത്തിന്റെ രചനാസാഹചര്യം
കാനറാ ബാങ്കിൽ നിയമിതനായി വയനാട്ടിൽ അമ്പലവയൽ എന്ന സ്ഥലത്തു താമസിക്കവെ, 6 കിലോമീറ്റർ അകലെയുള്ള വാഴവറ്റ ഗ്രാമത്തിലെ റോമൻ കത്തോലിക്കാ പള്ളിയിലെ വികാരിയായിരുന്ന ഫാദർ. ഫ്രാൻസിസ് വാളായിൽ അച്ഛൻ 1977 ഏപ്രിൽ 17 നു ഞാറാഴ്ച രാവിലെ 9:30 മണിക്ക് ക്രമീകരിച്ച കുട്ടികളുടെ കോൺഫറൻസിൽ പ്രസംഗകനായി എന്നെ ക്ഷണിച്ചു. അന്നൊക്കെ ഗതാഗത സൗകര്യം പരിമിതമായിരുന്ന വയനാട്ടിലെ ഗ്രാമീണ പാതയിലൂടെ കാൽ നടയായിട്ടാണ് ആളുകൾ യാത്ര ചെയ്തിരുന്നത്. രണ്ട് മണിക്കൂറെങ്കിലും നടക്കേണ്ടതായിട്ടുള്ളതിനാൽ 7 മണിക്ക് തന്നെ അമ്പലവയലിൽ നിന്നും തിരിക്കണമെന്ന് അച്ഛൻ എന്നെ ഓർമിപ്പിച്ചിരുന്നു. കയറ്റവും ഇറക്കവും ഉള്ള ഗ്രാമീണപാതയിലൂടെ നടന്നു പോകുക പ്രയാസകരമായിരിക്കും എന്ന് മനസ്സിലാക്കിയ ഞാൻ ഒരു മണിക്കൂർ നേരത്തെ, 6 മണിക്ക് തന്നെ യാത്രയായി. കട്ടിയായി കോടമഞ്ഞ് പെയ്തിരുന്നതിനാൽ വലങ്കരത്തിൽ നിവർത്തിയ കുടയും, ഇടത്തെ കൈയ്യിൽ കുട്ടികൾക്ക് വിതരണം ചെയ്യുവാനുള്ള ബാല ബുക്‌ലെറ്റുകൾ അടങ്ങിയ ബ്രിഫ്കേസുമായി ഞാൻ നടക്കുവാൻ ആരംഭിച്ചു. ഏകദേശം പകുതി ദൂരം ആയപ്പോൾ, ക്ഷീണിച്ചു തളർന്നു. ശരീരമാസകലം വെന്തു വിയർക്കുവാൻ തുടങ്ങി. ശക്തമായ ദാഹവും അനുഭവപ്പെട്ടു. അതിശക്തമായ ശീതകാറ്റ് വീശിയടിക്കുന്നുണ്ടായിട്ടും എന്റെ ശരീരം വെന്ത് വിയർത്തു വേദനിക്കുന്നുണ്ടായിരുന്നു. മുന്നോട്ടു ഒരു ചുവട് പോലും വയ്ക്കുവാൻ നിവൃത്തിയില്ലാതെ നിൽക്കവേ, എതിരെ വന്ന വയനാട്ടുകാരനിൽ നിന്നും അറിഞ്ഞു; പകുതി ദൂരം മാത്രമേ ഞാൻ കടന്നിട്ടുള്ളൂ എന്നും, ഇനിയും 3 കിലോമീറ്ററുകൾ കൂടി കടന്നെങ്കിൽ മാത്രമേ ആ പള്ളിയിൽ എത്തുവാനൊക്കുകയുള്ളൂ എന്നും.
വാച്ചിലേക്ക് നോക്കി. സമയം എട്ടര മണി കഴിഞ്ഞിരിക്കുന്നു. അവശേഷിക്കുന്ന 3 കിലോമീറ്റർ, ഒരു മണിക്കൂറിനുള്ളിൽ എങ്ങനെ കടക്കും എന്ന് ഓർത്തു ഉത്കണ്ഠയാൽ ഉലഞ്ഞു. പാതയോരത്തെ ഒരു കൊച്ചു പാറയുടെ പുറത്തിരുന്നു, 800 ൽ പരം കുട്ടികളെ കർത്താവിങ്കലേക്ക് നയിക്കുവാനുള്ള അവസരം നഷ്ടപ്പെടും എന്നോർത്തു പൊട്ടിക്കരഞ്ഞു കൊണ്ട് പ്രാർത്ഥിക്കുവാൻ ആരംഭിച്ചു. 73 -ആം സങ്കീർത്തനം 23, 24 എന്നീ വാക്യങ്ങൾ ഓർത്തു, ‘ആസാഫിൻറെ ദൈവമേ, അങ്ങ് എന്റെ വലങ്കരത്തിൽ പിടിച്ചു കൃത്യ സമയത്തു യോഗസ്ഥലത്തെത്തിയ്ക്കേണമേ’ എന്ന് പ്രാർത്ഥിച്ചു. പ്രാർത്ഥിക്കവേ, ‘മോനേ മോനേ’ എന്ന് ആർദ്രദയോടെ ആരോ വിളിക്കുന്ന ശബ്ദം കേട്ടു. ആരാണ് വന്ന് വിളിക്കുന്നത് എന്നറിയുവാൻ വേണ്ടി കട്ടിയായി പെയ്തു കൊണ്ടിരുന്ന മൂടൽ മഞ്ഞിലൂടെ മുന്നോട്ട് നോക്കുമ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. ആത്മനാഥന്റെ ആണിപഴുതേറ്റ വെളുത്ത ചുമന്ന വലങ്കരം എൻറെ നേരെ നീട്ടപ്പെടുന്നത് കണ്ട് ഞാൻ ആശ്ചര്യയപെട്ടു. എന്നെ കൂടുതൽ അതിശയിപ്പിക്കുമാറ് ആ കരം എന്റെ വലങ്കരത്തിൽ വന്ന് പിടിച്ചു. തത്സമയം എന്റെ ക്ഷീണവും വേദനയും ദാഹവും എല്ലാം മാറിപ്പോയി. പുതുശക്തി പ്രാപിച്ച എന്നെ ആ ദിവ്യകരം മുന്നോട്ട് നയിക്കുവാൻ തുടങ്ങി.
എന്റെ നാവ് നിയന്ത്രണം വിട്ട് അന്യഭാഷയിൽ പുത്തൻ രാഗത്തിൽ പാടുവാൻ ആരംഭിച്ചു. ഒന്ന് രണ്ട് മിനിറ്റുകൾക്കുളിൽ തന്നെ ആ രാഗത്തിന് അനുയോജ്യമായ മലയാള പദങ്ങൾ കർത്താവ് എനിക്ക് നൽകി തന്നു. തത്സമയം ആ ദിവ്യകരം അപ്രത്യക്ഷമായി.
‘എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ’ എന്ന ഗാനത്തിന്റെ ആദ്യ ചരണവും കടന്ന് കോറസും ആത്മനാഥൻ നൽകി. ആ പുതുശക്തിയാൽ ഞാൻ ആ വഴികളിലൂടെ ഓടി കയറുമ്പോൾ ശേഷിച്ച 3 കിലോമീറ്ററുകൾ ഒരു മണിക്കൂറിനുള്ളിൽ കടന്നെത്തുവാൻ ദൈവം ഇടയാക്കി. ലക്ഷ്യ സ്ഥാനത്തു എത്തുമ്പോഴേക്കും പ്രസ്തുത ഗാനത്തിന്റെ 5 ചരണങ്ങളും ദൈവം ദാനമായി നൽകിയിരുന്നു. 9:25 ആയപ്പോഴേക്കും ഞാൻ ആ പള്ളിയിൽ എത്തുവാനും 800 ൽ പരം കുട്ടികളെ രക്ഷയിലേക്ക് നയിക്കുവാനും കർത്താവ് കൃപ നൽകി. അങ്ങനെയാണ് ആദ്യ ഗാനമായ ‘എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ’ എന്ന ഗാനം രചിക്കുവാനിടയായത്.
? പഠനാന്തരം ജോലിയിൽ പ്രവേശിച്ചോ
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം എടുത്തതിന് ശേഷം കാനറാ ബാങ്കിൽ നിയമനം കിട്ടി. 1997 ൽ സുവിശേഷത്തിനായി കൊതിച്ചു കാത്തിരിക്കുന്ന അക്രൈസ്തവ ബാലികാബാലന്മാരുടെ സുവിശേഷീകരണത്തിനായി ദൈവവിളി ലഭിച്ച് ജോലി ഉപേക്ഷിച്ചു.
? നിലവിലുള്ള സുവിശേഷ പ്രവർത്തനങ്ങൾ
അക്രൈസ്തവരായ കുട്ടികളുടെ സുവിശേഷീകരണത്തിനായി ക്രമീകൃതമായ ‘ചിൽഡ്രൻ ഫോർ ക്രൈസ്റ്റ് ഫെല്ലോഷിപ്പ്’ എന്ന സംഘടനയ്ക്ക് ദൈവകൃപയാൽ നേതൃത്വം നല്കുന്നു. കൂടാതെ സഭാവ്യത്യാസം കൂടാതെ കൺവൻഷനുകളിലും, കോൺഫറൻസുകളിലും പ്രസംഗകനായി കടന്നു പോയി കർത്തൃസാക്ഷ്യം വഹിക്കുന്നു.
? ‘ആപത്തുവേളകളിൽ ആനന്ദവേളകളിൽ’ എന്ന ഗാനത്തിന്റെ പിറവി
1978 ലെ മാരാമൺ കൺവൻഷനിൽ ‘എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ’ എന്ന ഗാനം രചിക്കുവാനിടയായ സാഹചര്യത്തെ കുറിച്ച് സമാപന ദിനം ഞാറാഴ്ച പൊതുയോഗത്തിൽ സാക്ഷീകരിക്കണമെന്ന് ഗായകസംഘ നേതാവായിരുന്ന റവ : കെ. പി. ഫിലിപ്പ് അച്ഛൻ എന്നോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി തലേ ദിവസം ഒരു പേപ്പട്ടി എന്നെ കടിച്ചു. ‘പതറുകയില്ല ഞാൻ, പതറുകയില്ല ഞാൻ’ എന്ന ഗാന വരികൾ ആയിരക്കണക്കിനാളുകളോടൊപ്പം മാരാമൺ കൺവെൻഷൻ ഗായക സംഘം പാടിക്കൊണ്ടിരിക്കുമ്പോൾ, ഏറ്റവും കൂടുതൽ പതറിച്ച ഉളവാക്കുന്ന പേപ്പട്ടി വിഷബാധയേറ്റു രോഗക്കിടക്കയിൽ കിടന്ന് പൊട്ടിക്കരയുമ്പോൾ എന്റെ പിതാവ് അടുക്കൽ എത്തി, ‘മകനെ നീ എഴുതിയ വരികൾ നിന്റെ ജീവിതത്തിൽ പരീക്ഷിക്കപെടുകയാണ്, പ്രിയ കർത്താവ് നിന്നെ കണ്മണി പോലെ കാത്തു കൊള്ളും’ എന്ന പറഞ്ഞ വാക്കുകൾ എനിക്ക് ആത്മപ്രചോദിതമായി. തുടർന്ന് മുട്ടുമേൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ ആത്മനാഥൻ നൽകിയ വരികളാണ് ‘ആപത്തു വേളകളിൽ ആനന്ദ വേളകളിൽ’ എന്നാരംഭിക്കുന്ന ഗാനം.
1978 ലെ മാരാമൺ കൺവൻഷനിൽ സാക്ഷ്യം പറയുവാൻ സാധിച്ചില്ലെങ്കിലും, 1979 ലെ കൺവൻഷന്റെ സമാപന ദിവസം ‘എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ’, ‘ആപത്തു വേളകളിൽ ആനന്ദ വേളകളിൽ’ എന്നീ ഗാനങ്ങളുടെയും രചനാസാഹചര്യം സാക്ഷീകരിക്കുവാൻ കർത്താവ് കൃപ പകർന്നു.
? എങ്ങനെയാണ് അക്രൈസ്തവരായ കുട്ടികളെ സുവിശേഷീകരിക്കുന്നത്
കാനറാ ബാങ്കിൽ നിയമനം കിട്ടി വയനാട്ടിൽ ആയിരിക്കവെ, അടുത്തുള്ള ഹൈസ്കൂളിലെ വിദ്യാർത്ഥികളെ പ്രത്യേക സന്ദർഭങ്ങളിൽ അഭിസംബോധന ചെയുവാൻ ഹെഡ്മാസ്റ്റർ ക്ഷണിക്കുമായിരുന്നു. ആ സ്കൂളിൽ പഠിച്ചിരുന്ന 11 വയസ്സുള്ള സുന്ദരനും, സമർത്ഥനുമായ അക്രൈസ്തവനായ ഒരു ബാലൻ ‘എന്റെ അച്ഛന്റെ മൃഗീയ മർദ്ദനത്തെ പ്രതിഷേധിച്ചു’ എന്ന കുറുപടി എഴുതി ആത്മഹത്യ ചെയ്ത വാർത്ത ബാങ്കിലെത്തി. ഒരു ദിവസം നേരത്തെ എങ്കിലും ആ കൊച്ചുമോനെ കാണുവാൻ സാധിച്ചിരുന്നുവെങ്കിൽ, അവനെ ആത്മരക്ഷയിങ്കലേക്കു നയിക്കാമായിരുന്നുവല്ലോ എന്ന് ആത്മഭാരത്തോടെ പ്രാർത്ഥിക്കുകയും, അക്രൈസ്തവരായ ബാലകർക്കു വേണ്ടി ‘ORANGE’ എന്ന ബുക്‌ലെറ്റ് എഴുതുവാൻ ആത്മനാഥൻ ശക്തീകരിച്ചു. ഇതിനോടകം ഈ ബഹുവർണ്ണ ചിത്ര ബുക്‌ലെറ്റ് 6 ഭാഷകളിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. ക്രിസ്ത്യൻ ഫൗണ്ടേഷൻ ഫോർ ദി ബ്ലൈൻഡ് എന്ന സംഘടന അന്ധരായ വിദ്യാർത്ഥികൾക്കായി പ്രസ്തുത കൃതി ബ്രെയ്ലി ലിപിയിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
? ‘മൽപ്രിയനേ എന്നേശു നായകനെ’ എന്ന ഗാനത്തിൻറെ ഉല്പത്തി
1982 ഒക്ടോബർ 17 ആം തീയതി ഞാൻ ചങ്ങനാശ്ശേരിയിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് ട്രെയിൻ മാർഗ്ഗം യാത്ര ചെയ്യുകയായിരുന്നു. ഒരു കൊച്ചു കുട്ടിക്ക് പോലും പാടാവുന്ന രാഗത്തിലും വാക്കുകളിലും യേശുനാഥന്റെ പുനരാഗമനത്തെ കുറിച്ചുള്ള ഒരു ഗാനം തരുമാറാകണമേ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുവാൻ ആരംഭിച്ചു. ട്രെയിനിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ നീലവിഹായുസ്സിൽ കൂടി നീങ്ങുന്ന ഒരു വലിയ മേഘത്തിലേക്കു എന്റെ ശ്രദ്ധ പതിഞ്ഞു. ആ മേഘത്തിലേക്ക് തന്നെ എന്റെ കൺകൾ പതിപ്പിച്ചു എന്റെ യാത്ര തുടരവേ പ്രത്യാശ നിർഭരമായ ചിന്തകളാൽ എന്റെ ഹൃദയം നിറഞ്ഞു കവിയുവാനും, ആത്മപ്രിയൻ ഏഴയായ എന്റെ നാവിന്മേൽ ഒരു പുതുപുത്തൻ രാഗവും, അതിന് അനുസൃതമായ മലയാള പദങ്ങളും നൽകി തുടങ്ങി. ട്രെയിൻ കായംകുളം സ്റ്റേഷനിൽ എത്തുന്നതിന് മുമ്പായി തന്നെ, ഈ ഗാനം പൂർത്തീകരിക്കുവാൻ കർത്താവ് അവിടുന്ന് കൃപ പകർന്നു.
1986 ൽ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ ബ്രദർ ദിനകരന്റെ ‘ജീസസ് കോൾസ്’ ക്രൂസേഡിന്റെ സമാപന സമ്മേളനത്തിൽ ഏകദേശം 5 ലക്ഷം പേരുടെ മുൻപാകെ ഒറ്റയ്ക്കു ഈ ഗാനം ആലപിക്കുവാൻ ദൈവം എന്നെ നിയോഗിച്ചത് ഒരിക്കലും മറക്കുവാൻ കഴിയുകയില്ല.
? ലഭിച്ച പുരസ്കാരങ്ങൾ
ദൈവകൃപയാൽ പല പുരസ്കാരങ്ങളും എന്റെ ഗാനങ്ങളെ തേടി വന്നിട്ടുണ്ട്. എന്നാൽ അവയെല്ലാം ഞാൻ വിനയപൂർവം നിരസിച്ചു. കാരണം ഞാൻ ZERO ആകണം, എന്റെ കർത്താവ് HERO ആകണം എന്നതാണ് എന്റെ ആത്യന്തിക ലക്ഷ്യം.
? കടപ്പെട്ടിരിക്കുന്ന വ്യക്തികൾ
പതിനാറാം വയസ്സിൽ എന്നെ ആദ്യമായി ഒരു കൺവൻഷൻ വേദിയിൽ പ്രസംഗിപ്പിച്ച പരേതനായ റവ. P. K. മാത്യു അച്ചൻ, ദൈവകൃപയാൽ ഞാൻ ആദ്യമായി എഴുതിയ ‘എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ’ എന്ന ഗാനം മാരാമൺ കൺവൻഷനിൽ പ്രസിദ്ധീകൃതമാക്കിയ, ഗായക സംഘത്തിന് ദീർഘകാലം നേതൃത്വം നൽകിയ റവ. K. P. ഫിലിപ്പ് അച്ചനെയും എനിക്ക് മറക്കുവാൻ സാധിക്കുകയില്ല.
? സ്വദേശം, കുടുംബം
കരുനാഗപ്പള്ളി താലൂക്കിൽ കന്നേറ്റി എന്ന ഗ്രാമത്തിൽ തെക്കേത്തോപ്പിൽ ഭവനത്തിൽ, പരേതരായ J. J. മാത്യു, സാറാമ്മ മാത്യു എന്നിവരുടെ മൂന്ന് മക്കളിൽ ഇളയവനായി ജനിക്കുവാൻ ദൈവം ഭാഗ്യം നൽകി.
ദൈവജനത്തിന് ആത്മീകവർദ്ധനവ് ഉളവാക്കുന്ന ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ‘സഭാവാർത്തകൾ.കോം’ പ്രവർത്തകർക്ക് ഹൃദയനിര്ഭരമായ അനുമോദനങ്ങൾ.
കേൾക്കാത്ത രാഗങ്ങൾ, കേട്ടതിനെകാളും മികച്ചതായിരിക്കുമെന്നതിനാൽ, ക്രൈസ്തവ സമൂഹത്തിന് ലളിതമായ ഈണങ്ങളിൽ പ്രത്യാശ നിർഭരമായ, ലോക പ്രശസ്ത ഗാനങ്ങൾ ഇനിയും സമ്മാനിക്കുവാൻ അവിവാഹിതനായ തോമസ് മാത്യു കരുനാഗപ്പള്ളിയെ ദൈവം ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയുന്നു.
(Contact : Br. Thomas Mathew Karunagapally : +91 476 262 1171)