‘സഫലമീ യാത്ര…’ – (39)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
തുറക്കുന്ന വാതിലുകൾ
അരികെ എത്തുമ്പോൾ തനിയെ തുറക്കുന്ന വാതിലുകൾ ഇന്ന് സാധാരണമാണ്. ഏതാനും വാരെ അകലെ വരെ അടഞ്ഞു തന്നെ കിടക്കും. എന്നാൽ സെൻസറുകൾക്ക് പ്രാപ്യമാകും അരികെ എത്തുമ്പോഴാണ് വാതിലുകൾ തുറക്കപ്പെടുക. അതിനപ്പുറം നിൽക്കുമ്പോൾ വാതിലുകൾ അടഞ്ഞു തന്നെ കിടക്കും.
ക്രിസ്തീയ കീർത്തന രചയിതാവായ ഓസ്കാർ എലയാസർ രചിച്ച മനോഹരമായ ഒരു ഗാനമുണ്ട്. കടക്കാൻ കഴിയാത്ത നദികൾ നിങ്ങളുടെ മുൻപിലുണ്ടോ, മറുപുറം എത്തുവാൻ തടസ്സമായ പർവ്വതമായ മേടുകളുണ്ടോ, എങ്കിൽ അസാധ്യങ്ങളെ സാധ്യമാക്കുന്നതിൽ കരുത്തനായ കർത്തൻ കൂടെയുണ്ട്. കർത്താവ് കൂടെയുണ്ടെങ്കിൽ ഓളങ്ങളും, തിരമാലകളും ഉയരില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? അങ്ങനെ കരുതരുത്. ഓളങ്ങൾ ഉയരാം, തിരമാലകൾ കടന്ന് വരാം, നദികൾ കവിഞ്ഞൊഴുകാം. യാത്രയിൽ കർത്തന്റെ സഖിത്വം കൂടെയുണ്ടെങ്കിൽ മറുകര എത്തുവാൻ അവിടുത്തെ കരം കൂടെയുണ്ടാകും.
ഒരു മുഴം ദൂരെ ദൈവം പാലം നിർമ്മിക്കുന്നുവെങ്കിൽ, അത് വിശ്വാസത്തിന്റെ പാലമല്ല. പാലമോ, തീരമോ, മറുകരയോ, കാണാത്തപ്പോഴും, യാത്ര തുടരുന്നതാണ് വിശ്വാസം. “കാണിപ്പാനിരിക്കുന്ന ദേശം”, ഏതോ, എവിടെയോ, എത്ര ദൂരമോ എന്നറിയാതെ പുറപ്പെടുന്നതാണ് വിശ്വാസം. (എബ്രായ : 11:8)
ദൈവീക അനുസരണത്തിന് വിധേയപ്പെട്ട് മുന്നോട്ട് പോകുമ്പോൾ, ഉയർന്ന് നിൽക്കുന്ന വന്മതിലുകൾ ഏതു വലിപ്പമേറിയതാണെങ്കിലും, മുന്നോട്ട് നീങ്ങി അരികിൽ എത്തുമ്പോൾ അക്കരെയെത്തുവാൻ പാകത്തിൽ കർത്താവ് അതിനെ തകർത്തിരിക്കും. നമ്മുടെ മതിലുകൾക്കും, ദൈവശക്തിക്കും നടുവിലുള്ള വാതിലാണ് വിശ്വാസം.