‘സഫലമീ യാത്ര…’ – (42)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ഉപയോഗ പാത്രങ്ങൾ
ജെന്നിഫർ ഗ്രിഫിത് പ്രസിദ്ധയായ ഒരു വനിതയായിരുന്നില്ല. പക്ഷെ പ്രയോജനപ്പെടുന്ന, കർത്താവിനാൽ ഉപയോഗിക്കപ്പെടുന്ന ഒരു മാനപാത്രമായി അവൾ മാറി. ഒരു മാധ്യമത്തിൽ മനസ്സിലാക്കിയ ഒരു പഠനമായിരുന്നു ആ ചെറു ജീവിതത്തെ മാറ്റി മറിച്ചത്.
സ്ത്രീകളുടെ മദ്ധ്യേ കുതിച്ചുയരുന്ന വിഷാദരോഗം, മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം ഇവയെക്കുറിച്ചുള്ള ഭയാനകമായ ഒരു റിപ്പോർട്ടായിരുന്നു അത്. തനിക്ക് ഇതിൽ എന്ത് ചെയുവാൻ കഴിയും കർത്താവേ, എന്നവൾ നിരന്തരം പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അവളുടെ കഴിവില്ലായ്മയുടെ ഒരു നിര ചിന്തകൾ അവളെ എപ്പോഴും അലട്ടിയിരുന്നു. അവളുടെ കഴിവില്ലായ്മയുടെ വിവരം അവൾ എഴുതി വച്ചു. മറ്റുള്ളവരുമായി ഇടപെടുവാനുള്ള കഴിവില്ലായ്മ, സമയക്കുറവ്, തണുത്ത ഹൃദയം, കഴിവ് കേടുകൾ, പരാജയപെടുമോ എന്ന ഭയം, പേടിപ്പിക്കുന്ന വിഷയങ്ങൾ …..
ഇവയെല്ലാം എഴുതി കഴിഞ്ഞപ്പോഴാണ് മക്കളെ സ്കൂളിൽ നിന്നും മടക്കി കൊണ്ടു വരേണ്ട സമയമായി എന്ന് തനിക്ക് മനസ്സിലാക്കിയത്. തണുപ്പ് ദിനമായതിനാൽ ജാക്കറ്റ് ധരിച്ചതിന് ശേഷം കയ്യുറകൾക്കായി തിരഞ്ഞു. തന്റെ കയ്യിൽ അവ ധരിച്ചപ്പോഴാണ് അതുവരെ ഉപയോഗ ശൂന്യവും, അപ്രധാനവുമായ കയ്യുറ, ഉപയോഗയോഗ്യവും, പ്രാധാന്യവുമുള്ളതായി മാറിയതായി അവൾക്ക് തോന്നി.
തന്റെ പരിധികളും, പരിമിതികളും സ്വയം അളക്കുവാനും ശ്രമിക്കുന്നതിന്റെ നിരർത്ഥത അവൾക്ക് മനസ്സിലായി. ദൈവത്തിന്റെ കരങ്ങളിൽ നാം അമരപെടുമ്പോൾ, വ്യാപരിക്കുന്ന ദൈവശക്തിയുടെ അളവറ്റ വലിപ്പത്താൽ ഹീന പാത്രങ്ങൾ വിലയുള്ള മാനപത്രങ്ങളായി മാറുന്നു എന്നവൾ തിരിച്ചറിഞ്ഞു.
ദൈവം തിരഞ്ഞെടുത്തവർ എത്ര ബലഹീനരാണെങ്കിലും, അവിടുത്തെ ശക്തിയാൽ നാം പ്രാപ്‌തരാകുന്നു.