“സ്വർഗ്ഗമാണ് ‘അവൻ ആർക്കും കടക്കാരനല്ല’ എന്ന വരികളുടെ ഉടമസ്ഥൻ“, പാ. സാം ജോസഫ് കുമരകം
ക്രൈസ്തവ കൈരളി പാടിയാരാധിക്കുന്ന ‘അവൻ ആർക്കും കടക്കാരനല്ല, അവൻ ആർക്കും ബാധ്യതയല്ല’ എന്ന വിശ്വപ്രസിദ്ധ വരികൾ ആദ്യമായി പാടിയ പാ. സാം ജോസഫ് കുമരകവുമായി, ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം.
? സുവിശേഷവേല തിരഞ്ഞെടുക്കുവാൻ ഉണ്ടായ സാഹചര്യം
ഞാൻ ഒരു പെന്തക്കോസ്തു കുടുംബത്തിലാണ് ജനിച്ചു വളർത്തപ്പെട്ടത്. യേശുവുള്ള മാതാപിതാക്കളാൽ വളർത്തപ്പെട്ടതിനാൽ ചെറുപ്രായത്തിൽ തന്നെ സുവിശേഷം അറിയിക്കുക എന്ന ദൗത്യം അവർ മുഖാന്തരം എന്നിൽ ഉണ്ടാകുവാൻ ഇടയായി. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ ട്രാക്ട് തന്നു വിടുന്ന മാതാപിതാക്കളുടെ പ്രോത്സാഹനം എന്നെ സുവിശേഷവേലയിലേക്ക് നയിക്കുവാൻ ഇടയായി. കോളേജിൽ പഠിക്കുന്ന കാലയളവിലും ആയിരക്കണക്കിന് ട്രാക്ടുകൾ കൊടുക്കുവാൻ ദൈവം ഇടയാക്കി. ബസ്സുകളിലും, ബസ്സ്റ്റാണ്ടുകളിലും സുവിശേഷം പ്രസംഗിക്കുവാൻ ആരംഭിച്ചു. അങ്ങനെ വലിയ ആത്മഭാരത്താൽ കർത്താവ് എന്നെ പൂർണ്ണ സമയ സുവിശേഷവേലയിലേക്ക് ഇറങ്ങിത്തിരിക്കുവാൻ ഭാഗ്യം തന്നു.
? മാതാപിതാക്കൾ
കോട്ടയത്തിന് പടിഞ്ഞാറ് വശത്തുള്ള കുമരകം എന്ന ഗ്രാമത്തിൽ ഇടച്ചിറ വീട്ടിൽ ഇ. ജെ. ജോസഫ്, സോഫിയ ദമ്പതികളുടെ മൂന്ന് ആൺമക്കളിൽ രണ്ടാമനായി ജനിക്കുവാൻ ദൈവം ഭാഗ്യം നൽകി.
? ‘രഹബോത്തു പ്രോഫറ്റിക് മിനിസ്ട്രി’ ആരംഭിക്കുവാനുള്ള മുഖാന്തരം
1993 – ’94 വർഷങ്ങളിൽ കോട്ടയം വടവാതൂർ ശാലേം ബൈബിൾ സ്കൂളിലെ പഠനത്തിന് തുടർന്നുള്ള 5 വർഷങ്ങൾ പാ. എൻ. ജി. സാംകുട്ടി എന്ന ദൈവദാസനെ സുവിശേഷ പ്രവർത്തനങ്ങളിൽ സഹായിക്കുവാനുള്ള അവസരം ദൈവം നൽകി. അവിടെ നിന്ന് ഞാൻ മഹാരാഷ്ട്രയിലേക്ക് സുവിശേഷപ്രവർത്തനവുമായി കടന്നുപോയി. അവിടെ വച്ച് പരിശുദ്ധാത്മാവ് എനിക്ക് വ്യക്തമായി ദർശനം നല്കുകയും, തിരിച്ചു നാട്ടിൽ വന്നപ്പോൾ ദൈവാത്മാവ് നൽകിയ നാമമാണ് രഹബോത്ത് എന്നുള്ളത്. എന്നാൽ പ്രവചനവരം എന്റെ സുവിശേഷ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായതിനാൽ ഈ പ്രവർത്തനത്തിന് ‘രഹബോത്തു പ്രോഫറ്റിക് മിനിസ്ട്രി’ എന്ന് നാമകരണം ചെയ്യുവാനും ഇടയായി. ഇന്ന് ഭാരതത്തിലുടനീളം ‘രഹബോത്തു പ്രോഫറ്റിക് മിനിസ്ട്രി’ യുടെ കീഴിൽ അനേക പ്രവർത്തനങ്ങൾ നടന്ന് വരുന്നു.
? ‘അവൻ ആർക്കും കടക്കാരനല്ല’ എന്ന് പാടുവാനുണ്ടായ സാഹചര്യം
പാമ്പാടി എന്ന സ്ഥലത്തു ഞാനും എന്റെ കുടുംബവും 1500 രൂപ വാടകയ്ക്ക് താമസിക്കുന്ന വേളയിൽ എനിക്കും, എന്റെ ഭാര്യക്കും, കുഞ്ഞിനും ഞങ്ങൾ മൂന്ന് പേർക്കും ഏകദേശം ആറ് മാസത്തോളം മഞ്ഞപിത്തം ബാധിക്കുവാൻ ഇടയായി. കടുത്ത ശോധനയിലൂടെ ഞങ്ങളുടെ കുടുംബം കടന്ന് പോയ നാളുകൾ. മാസങ്ങളോളം വാടകപോലും കൊടുക്കുവാൻ കഴിയാതെയിരിക്കുന്ന അവസ്ഥ. വീട്ടുടമസ്ഥൻ ഒരു രാത്രിയിൽ കടന്ന് വന്ന് പിറ്റേന്ന് തന്നെ വാടക നൽകണം എന്ന് ആവശ്യപ്പെട്ടു. അന്ന് രാത്രിയിൽ ഞങ്ങൾക്ക് ദൈവത്തോട് കരയുവാൻ അല്ലാതെ വേറൊരു മാർഗ്ഗവുമില്ലായിരുന്നു. ശാരീരികമായി, മാനസികമായി, സാമ്പത്തികമായി അങ്ങനെ എല്ലാ നിലയിലും ഞങ്ങൾ തകർന്നിരിക്കുന്ന സന്ദർഭം. അന്ന് രാത്രിയിൽ ഞാനും, എന്റെ ഭാര്യയും, എന്റെ സഹോദരൻ പോൾസണും കൂടി കീബോർഡ് ഉപയോഗിച്ച് ലോകപ്രശസ്ത സംഗീതജ്ഞൻ പാ. ഭക്തവത്സലൻ എഴുതിയ ‘പരിശുദ്ധൻ മഹോന്നത ദേവൻ’ എന്ന ഗാനം പാടുവാൻ തുടങ്ങി. ആ ഗാനം പാടിക്കൊണ്ടിരിക്കുമ്പോൾ അറിയാതെ ആ താളത്തിനൊത്ത് ആത്മാവിൽ പാടിപോയതാണ് “അവൻ ആർക്കും കടക്കാരനല്ല, അവൻ ആർക്കും ബാധ്യതയല്ല, അവൻ ഒപ്പം പറയാൻ ആരുമേയില്ല, അവനെപ്പോലാരാധ്യനില്ല” എന്ന്. ഇത് ഞാൻ എഴുതിയ വരികളല്ല, ഇത് ഞാൻ പാടിയ വരികളാണ്. ഇതിന്റെ ഉടമസ്ഥൻ സ്വർഗ്ഗസ്ഥനായ ദൈവം തന്നെയാണ്. ഈ അഭിമുഖം ഞാൻ നൽകുമ്പോഴും എന്റെ ഹൃദയം ദൈവസാന്നിധ്യത്താൽ നിറയുകയാണ്. നിറകണ്ണുകളോടെ എന്റെ ഭാര്യ എന്നോട് ഈ വരികൾ എവിടെ നിന്നാണ് എന്ന് ചോദിച്ചപ്പോൾ, ഞാൻ സ്വർഗ്ഗത്തിലേക്ക് കൈയുയർത്തുക മാത്രമാണ് ചെയ്തത്. പാ. ഭക്തവത്സലന്റെ ഈ ഗാനത്തിന്റെ ഇടയിൽ ദൈവം ഈ നാല് വരികൾ നൽകി തന്നു എന്ന് മാത്രമേയുള്ളൂ. ഈ നാല് വരികൾ ഒരിക്കലും ആ ഗാനത്തിന്റെ ബാക്കിയുമല്ല. കാരണം ആ ഗാനത്തിന്റെ അവസാനഭാഗത്തിൽ പ്രത്യാശയോടെ കർത്താവിന്റെ വരവിനെ കുറിച്ച് ‘കോടാകോടി തൻ ദൂത സൈന്യവുമായി, മേഘാരൂഢനായി വരുന്നിതാ വരവിൽ’ എന്ന് എഴുതി പൂർത്തീകരിച്ചതാണ്. ഇത് യേശു എന്റെ ഉള്ളിൽ നൽകിയ വരികൾ എന്ന് മാത്രമേയുള്ളൂ, അതെ നമ്മുടെ യേശു ആർക്കും കടക്കാരനല്ല.
? സുവിശേഷം നിമിത്തം ഏറ്റവും സന്തോഷിച്ച സന്ദർഭം
സുവിശേഷത്തിന് വേണ്ടി ഏറ്റവും കഷ്ട്ടവും ത്യാഗവും സഹിക്കേണ്ടി വന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം ലഭിച്ച സന്ദർഭങ്ങൾ. മഹാരാഷ്ട്രയിൽ ഞങ്ങൾ സുവിശേഷവേലയിൽ ആയിരിക്കുമ്പോൾ ഏകദേശം 32 ദിവസത്തോളം ഭക്ഷണം ലഭിക്കാതെ ജീവിക്കേണ്ടതായി വന്നിട്ടുണ്ട്. അന്നും എനിക്ക് 30 കിലോമീറ്ററോളം നടന്ന് സുവിശേഷ വേല മുടക്കം കൂടാതെ ചെയ്യുവാൻ ദൈവം അവസരം നൽകി. കുടുംബമായി ഞങ്ങൾ അനുഭവിച്ച കഷ്ട്ടങ്ങൾ ഓർക്കുമ്പോൾ പൗലോസ് അപ്പോസ്തോലനോട് ചേർന്ന് ക്രിസ്തുവിന്റെ കഷ്ട്ടങ്ങളിൽ കുറവായത് സന്തോഷത്തോടെ ഞങ്ങൾ പൂരിപ്പിക്കുകയാണ്. ‘തിരുനാമത്തിന് വേണ്ടി അപമാനം ഏല്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചു കൊണ്ട് തങ്ങളുടെ വഴിക്കു പോയി’, എന്ന വചനം ഞങ്ങളുടെ ജീവിതത്തിൽ അന്വർത്ഥമാണ്.
? നിലവിൽ വഹിക്കുന്ന ഉത്തരവാദിത്വങ്ങൾ ഏതെല്ലാം
പാമ്പാടി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഹബോത്ത് പ്രോഫറ്റിക് മിനിസ്ട്രീസ് എന്ന സുവിശേഷപ്രവർത്തനം പരിശുദ്ധാത്മാവിനാൽ ആരംഭിച്ചതാണ്. അവിടുത്തെ സ്ഥലം സഭയുടെ സീനിയർ പാസ്റ്ററായും, തമിഴ്നാട്ടിൽ 22 ഓളം ഗ്രാമങ്ങളിൽ സുവിശേഷകർ ഈ പ്രവർത്തനങ്ങളുടെ ഭാഗമായുംക്കൊണ്ടിരിക്കുന്നു.
? എഴുതിയ ഗാനങ്ങൾ / ഗ്രന്ഥങ്ങൾ
‘അവൻ ആർക്കും കടക്കാരനല്ല’ എന്ന നാല് വരികൾ തന്നെയാണ് എന്റെ ക്രിസ്തീയ ജീവിതത്തിലെ വഴിത്തിരിവായ വരികൾ. ഈ വരികൾ ഞാൻ എഴുതിയതല്ലെങ്കിലും സ്വർഗ്ഗം എന്റെ നാവിന്മേൽ നൽകിയതാണ്. അതിന് ശേഷം എഴുതിയ, ‘എന്നെ നടത്തിയ വിധങ്ങളെയോർത്താൽ’, ‘നിൻ സാന്നിധ്യമല്ലാതെ വേറെയൊന്നും’, ‘നിൻ നാമം പാടി പാടി’, ‘വേലക്കാർ നിന്റേത്, ആത്മാക്കൾ നിന്റേതു’ തുടങ്ങി 15 ഓളം ഗാനങ്ങൾ എഴുതുവാൻ ദൈവം കൃപ നൽകി. ഉടൻ തന്നെ പ്രസിദ്ധികരിക്കപ്പെടുന്ന CD യിൽ ഈ ഗാനങ്ങൾ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്റെ ചില പ്രസംഗങ്ങൾ ഉൾപ്പെടുത്തി ‘സർവ്വശക്തിയുള്ള ദൈവം’ എന്ന പുസ്തകം പ്രസിദ്ധീകരിപ്പാനും ദൈവം ഇടയാക്കി. ‘പരിശുദ്ധാത്മാവും കൃപാവരങ്ങളും’, ‘ഹോരേബ് മുതൽ പിസ്ഗ്ഗ വരെ’ എന്ന പുസ്തകങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നു.
? ജീവിതത്തിൽ കടപ്പെട്ടിരിക്കുന്ന വ്യക്തികൾ
എന്റെ മാതാപിതാക്കൾ, കുടുംബം എന്നിവരെ എനിക്ക് ഒരിക്കലും മറക്കുവാൻ സാധിക്കുകയില്ല. കൂടാതെ ജീവിതത്തിൽ മറക്കുവാൻ കഴിയാത്ത അനേകം വ്യകതികൾ ഉണ്ട്. 1995 ൽ വൈപ്പിൻകരയിൽ എന്റെ സുവിശേഷവേലയുടെ പ്രാരംഭഘട്ടത്തിൽ, ഒരിക്കൽ പോലും പരിചിതരല്ലാത്ത എഡ്വേർഡ് അങ്കിൾ, ഷേർലി ചേച്ചി കുടുംബം അനേക മാസങ്ങൾ അവരുടെ ഭവനത്തിൽ സ്വന്ത മകനെ പോലെ എന്നെ കൈക്കൊണ്ടു. പിന്നീട് 2015 ൽ ചിക്കാഗോയിൽ വച്ച് AG യുടെ നാഷണൽ കോൺഫെറെൻസിൽ പങ്കെടുക്കുവാൻ എത്തിയപ്പോൾ ആ ദമ്പതികളെ കാണുവാൻ ദൈവം അവസരം നൽകി.
നിത്യതയിൽ വിശ്രമിക്കുന്ന പാ. എം. ജി. സാംകുട്ടിയെ എനിക്ക് മറക്കുവാൻ കഴിയുകയില്ല. അദ്ദേഹത്തിന്റെ സഹായിയായി 5 വർഷത്തോളം ശുശ്രുഷ അഭ്യസിക്കുവാൻ ദൈവം അവസരം നൽകി.
എന്നെ സ്നാനപ്പെടുത്തിയ പാ. എബ്രഹാം മാത്യു, എനിക്ക് ആദ്യമായി വിദേശയാത്രയ്ക്ക് വേണ്ടി സഹായിച്ച പി. എം. ഫിലിപ്പ് (ആറന്മുള), എന്നെ സ്വദേശത്തും വിദേശത്തും സഹായിച്ചവർ, തുടങ്ങിയവരെയൊന്നും ഒരിക്കലും എനിക്ക് മറക്കുവാൻ സാധിക്കുകയില്ല.
? സുവിശേഷ വേലയിൽ ഇനിയും പ്രാവർത്തികമാക്കുവാൻ ആഗ്രഹിക്കുന്ന മേഖലകൾ ഏതെല്ലാം
എന്റെ സുവിശേഷപ്രവർത്തന മേഖല ഭാരതത്തിലെ ഗ്രാമങ്ങളാണ്. എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു ക്രിസ്ത്യാനി പോലും ഇല്ലാത്ത ഗ്രാമങ്ങളിൽ ഒരു ദേവാലയം എങ്കിലും പണിത് ഒരു സുവിശേഷകനെ അവിടെ പ്രവർത്തിക്കുവാൻ നിയോഗിക്കണം എന്നാണ്.
? കുടുംബം
ഭാര്യ ബിന്ദു. ശലോമ, ജോഷുവ എന്നിവരാണ് മക്കൾ.
പാ. സാം ജോസെഫിൽ പ്രകാശിച്ചിരിക്കുന്ന ആത്മഭാരം, ഭാരതത്തിൽ മാത്രമല്ല, ലോകമെമ്പാടും പ്രശോഭിപ്പിക്കുവാൻ ദൈവം ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.