“ദൈവത്തിന്റെ മഹത്വം ദർശിച്ചവർക്ക് ഒരിയ്ക്കലും ആരാധനയെ വികലമാക്കുവാൻ കഴിയുകയില്ല“, പാ. രാജേഷ് ഏലപ്പാറ
ഈ കാലഘട്ടത്തിൽ ലോകമെമ്പാടും വിശേഷാൽ യുവജനങ്ങളുടെ ഇടയിൽ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന അനുഗ്രഹീത ശുശ്രുഷകനും, പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞനുമായ പാ. രാജേഷ് ഏലപ്പാറയുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം.
? എല്ലാ ഗാനങ്ങളിലും ‘ആരാധനയ്ക്ക്’ പ്രാമുഖ്യം നൽകിയിരിക്കുന്നതായി കാണുന്നു. എന്തെങ്കിലും പ്രത്യേകം കാരണം
നാം എന്ത് ചെയ്താലും അത് കർത്താവിന് മഹത്വം ആയിരിക്കണമെന്നാണ് എന്റെ ആഗ്രഹം. പ്രസംഗിച്ചാലും, പാടിയാലും, ഗാനങ്ങൾ എഴുതിയാലും എന്റെ കർത്താവ് മാത്രം മഹത്വപ്പെടണം. അത് കൊണ്ടാണ് എല്ലാ ഗാനങ്ങളിലും ‘ആരാധനയ്ക്ക്’ കൂടുതൽ പ്രാമുഖ്യം നൽകുന്നത്. എന്റെ വിഷയങ്ങളും, സാഹചര്യങ്ങളും ഒന്നും പങ്ക് വയ്ക്കാതെ ആരാധ്യനായ ദൈവം ആരാധനയ്ക്ക് യോഗ്യനായത് കൊണ്ടാണ് ആരാധയ്ക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നത്.
? എത്ര ഗാനങ്ങൾ / ആൽബങ്ങൾ
മുന്നൂറോളം ഗാനങ്ങൾ ദൈവം നൽകി തന്നു. എന്നാൽ ഇതിൽ ചില പാട്ടുകൾ ഉൾപ്പെടുത്തി ‘എന്റെ യജമാനനെ’, ‘മഹത്വമേ’, ‘ഫസ്റ്റ് ലവ്’ എന്നീ മൂന്ന് ആൽബങ്ങൾ പുറത്തിറക്കുവാൻ ദൈവം അവസരം നൽകി.
? പ്രധാനപ്പെട്ട ഗാനങ്ങൾ
‘തുല്യം ചൊല്ലാൻ ആരുമില്ല’, ‘ദിനവും യേശുവിന്റെ കൂടെ’, ‘അങ്ങേക്കാൾ വേറെയൊന്നിനെയും സ്നേഹിക്കില്ല ഞാൻ യേശുവേ’, ‘താതന്റെ മാർവല്ലേ ചൂടെനിക്ക്’ തുടങ്ങിവയാണ് പ്രധാനപ്പെട്ട ഗാനങ്ങൾ
? “തുല്യം ചൊല്ലാൻ ആരുമില്ല” എന്ന ഗാനത്തിന്റെ പിറവി
കർത്താവിനെ ആരാധിച്ചു കൊണ്ടിരുന്നപ്പോൾ ദൈവം നൽകിയ വരികളാണ് ഈ ഗാനം. രണ്ട് വർഷം കൊണ്ടാണ് ഈ ഗാനം ഞാൻ പൂർത്തീകരിച്ചത്.
? കുടുംബത്തിലുള്ള സംഗീത പശ്ചാത്തലം വിശദീകരിക്കാമോ
സംഗീത പശ്ചാത്തലം എന്റെ കുടുംബത്തിന് അങ്ങനെ അവകാശപ്പെടുവാൻ ഒന്നും ഇല്ലെങ്കിലും, ഇന്ന് മലയാള ക്രൈസ്തവ ഗോളം പാടി ആരാധിക്കുന്ന ‘എന്നെ വഴി നടത്തുന്നോൻ’ എന്ന ഗാനം എഴുതുവാൻ ദൈവം ഉപയോഗിച്ചത് എന്റെ പിതാവിനെയാണ്. സംഗീതം പഠിക്കാത്ത എന്നെ ദൈവം ഉപയോഗിക്കുന്നു എന്നല്ലാതെ ഒന്നും പറയുവാൻ ഇല്ല.
? മാതാപിതാക്കൾ / സ്വദേശം / ബാല്യം
പരേതനായ ദാനിയേൽ, ലീലാമ്മ എന്നിവരുടെ അഞ്ചു മക്കളിൽ ഏക മകനായി ഏലപ്പാറയിൽ താമസിച്ചു സുവിശേഷ വേല ചെയ്ത് വരുന്നു.
? രക്ഷയുടെ അനുഭവത്തിലേക്ക് വന്ന അനുഭവം
ബാല്യം മുതൽ ഞങ്ങളുടെ മാതാപിതാക്കൾ യേശുവിനെ ഞങ്ങൾക്ക് തന്നത് കൊണ്ട് ആത്മീയ അന്തരീക്ഷത്തിലാണ് ഞങ്ങൾ വളർത്തപെട്ടത്. എന്റെ വല്യമ്മയുടെ പ്രാർത്ഥനയും, വചനദ്ധ്യാനവും, ദൈവീക വാഗ്ദത്തങ്ങളുമാണ് ഇന്നത്തെ നിലയിൽ എത്തി ചേരുവാൻ ദൈവം ഇടയാക്കിയത്.
? സുവിശേഷ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം
ഞങ്ങൾ സുവിശേഷം പങ്ക് വയ്ക്കുമ്പോൾ, പാപികൾ രക്ഷിക്കപെടുന്നത് പലപ്പോഴും കാണുവാൻ ഇടയായിട്ടുണ്ട്. ഇത് ഒരിയ്ക്കലും മറക്കുവാൻ കഴിയാത്ത അനുഭവങ്ങളാണ്.
? പലപ്പോഴും “പ്രയ്‌സ് & വർഷിപ്പ്” എന്ന പേരിൽ ആരാധന അന്തരീക്ഷം വികലമായി തീരുന്നു. ഈ പ്രവണതയെ എങ്ങനെ നോക്കി കാണുന്നു
ദൈവത്തിന്റെ മഹത്വം ദർശിച്ച ഒരു വ്യക്തിക്ക് ഒരിയ്ക്കലും ആരാധനയെ വികലമാക്കുവാൻ കഴിയുകയില്ല. എല്ലാ കാലഘട്ടത്തിലും ശുശ്രുഷകളെ വികലമാക്കുന്ന ഒരു കൂട്ടം എഴുന്നേറ്റിട്ടുണ്ട്. ആരാധന ഒരു കഴിവിന്റെ പ്രദർശനമാകുമ്പോൾ, ശുശ്രുഷ വികലമാകും. എന്നാൽ നിഷ്കളങ്കമായി ആരാധിക്കുന്ന ഒരു കൂട്ടം ദൈവജനം എവിടെയുണ്ടോ, അവിടെ ദൈവമഹത്വം വെളിപ്പെടുവാൻ ഇടയാകും. ആയതിനാൽ പ്രകാരങ്ങളിൽ അല്ല, അതിവിശുദ്ധ സ്ഥലത്തു നിന്ന് ദൈവത്തിന്റെ സൗന്ദര്യം ദർശിച്ചു കൊണ്ട് ആരാധിക്കുവാൻ ദൈവം നമ്മെ ഇടയാക്കട്ടെ.
? ഭാവി സംഗീത പദ്ധതികൾ
ദൈവം നൽകി തന്ന ഇരുനൂറോളം ഗാനങ്ങൾ ഇനിയും ദൈവസഭയ്ക്ക് നല്കുവാനുണ്ട്. അത് ദൈവം നൽകി തരുന്ന സാഹചര്യവും, സാവകാശവും അനുസരിച്ചു പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നു.
? യുവതലമുറയോടുള്ള ഉപദേശം
ഇന്നത്തെ ആത്മീയ കൂടിവരവുകളിലെ പല പ്രവണതകളും യുവതലമുറയെ നിരാശപ്പെടുത്തുന്നു. ഇതിലൊന്നും ഒരു യാഥാർഥ്യവും അർത്ഥവും ഇല്ലെന്ന് ചിന്തിക്കുന്ന ഒരു വലിയ കൂട്ടം നമ്മുടെ ചുറ്റുപാടും ഉണ്ട്. യേശു എന്നത് ഒരു യാഥാർഥ്യമാണ്. മനോഹരമായ ക്രിസ്തീയ ജീവിതം പലർക്കും സാധ്യമാകാത്തത് കൊണ്ട് അത് സത്യമല്ല എന്ന് ആരും ചിന്തിക്കരുത്. യുവതലമുറയെ ദൈവം അധികമായി സ്നേഹിക്കുന്നു. എല്ലാറ്റിനേക്കാളും അധികമായി യേശുവിനെ സ്നേഹിക്കുക. യേശുവുമായി ഒരു സ്നേഹബന്ധം ഉണ്ടാക്കി എടുക്കുക. നിങ്ങൾ അടിമപ്പെട്ടിരിക്കുന്ന ഏതെങ്കിലും സാഹചര്യങ്ങളിൽ നിന്നും പുറത്തു കൊണ്ട് വരുവാൻ യേശുവമായുള്ള നല്ല സ്നേഹബന്ധത്തിന് മാത്രമേ കഴിയുകയുള്ളൂ.
? കുടുംബം
അനുവാണ് ഭാര്യ. ഏലപ്പാറയിൽ താമസിച്ചു ഞങ്ങൾ കുടുംബമായി സുവിശേഷ വേലയിൽ ആയിരിക്കുന്നു.
ദൈവത്താൽ ഭരമേല്പിക്കപ്പെട്ട ശുശ്രുഷ ഈ അന്ത്യ കാലത്തു ലോകമെമ്പാടും പാ. രാജേഷിനെ കൊണ്ട് ദൈവം പൂർത്തിയാക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.