‘സഫലമീ യാത്ര…’ – (60)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
നന്മയുടെ ഔഷധം
അല്പം മനോനില തെറ്റിയോ എന്ന് തോന്നുന്ന ഒരു വൃദ്ധനെ കുറിച്ച് ഒരു കഥയുണ്ട്. എവിടെയും, എപ്പോഴും, അയാളുടെ കരങ്ങളിൽ ഒരു ചെറിയ കുപ്പി എണ്ണയുണ്ടാകും. തുറക്കുവാൻ ബുദ്ധിമുട്ടുള്ള കവാടങ്ങളിലും, ഇരുമ്പ് വാതിലുകളിലും, ആ കുപ്പിയിൽ നിന്നും എണ്ണ പകർന്ന് അവയെല്ലാം ബുദ്ധിമുട്ടില്ലാതെ തുറക്കുവാൻ ഉതകുന്ന രീതിയിൽ ആക്കും. ഈ വേല നിമിത്തം പിന്നാലെ വരുന്നവർക്ക് കവാടം കടക്കുവാനുള്ള വേല ലഖുവായി മാറും.
ഒരു പക്ഷെ ഇരുമ്പ് കവാടങ്ങൾ അല്ലായിരിക്കാം. ജീവിതത്തിൽ ഉടവുകളും, തളർച്ചകളുമായി നമുക്ക് ചുറ്റും പലരും ഉണ്ടാകാം. നമ്മുടെ മുന്നിൽ രണ്ട് സാദ്ധ്യതകൾ ആകാം മിക്കപ്പോഴും ഉണ്ടാക്കുക. നിങ്ങളുടെ വാക്കുകൾ കൊണ്ടും വിധികൾ കൊണ്ടും അവകളെ കുറേകൂടി പ്രശ്നബാധിതമാക്കാം. മറുവശം ക്രിസ്തുവിന്റെ ആത്മാവിനാൽ ആ മുറിവുകളിൽ എണ്ണ പകരാം.
നാം സന്ധിക്കുന്ന പലരും വഹിക്കുവാൻ കഴിയാത്ത ഭാരങ്ങളാൽ തളർന്നിരിക്കുന്നവരാകാം. സ്വാന്തനത്തിന്റെ ഒരു നല്ല ഔഷധത്തിനായി കൊതിക്കുന്നവരാകാം. തോറ്റവരും, മതി എന്ന് പറഞ്ഞു പിന്തിരിയുന്നവരുമാകാം. ഒരു തുള്ളി പ്രത്യാശയാൽ അവരുടെ നിരാശ നീക്കാം. സഹാനുഭൂതിയുടെ ഒരു തുള്ളി ഔഷധത്താൽ കൊടും പാപിയെപ്പോലും, ക്രിസ്തു സ്നേഹത്തിന്റെ വിടുതലിലേക്ക് നയിക്കാം.
ക്രിസ്തു സഹിതനായ ഒരുവനിൽ, പരിശുദ്ധ റൂഹാ എന്ന കാര്യസ്ഥൻ വാഴുന്ന ഒരുവനിൽ അനുഗ്രഹത്തിന്റെ നിറവുണ്ട്. ആ നിറവ് അനേകരിലേക്ക് ഒഴുകുന്ന കൈവഴികളാൽ അനുഗ്രഹീതമാണ്. ഓരോ ദിവസവും, എല്ലായിടത്തും സ്വന്ത ഗ്രഹം തുടങ്ങി ഒരു ആനന്ദ തൈലം കൈമാറുവാൻ ക്രിസ്തുവിന്റെ സൗരഭ്യവും, ആനന്ദവും പകരുവാൻ കഴിയും. ആ തൈലക്കുപ്പി ഒഴിയാതിരിക്കട്ടെ.
ആ വൃദ്ധൻ ഇനിയും അത്ര മനോനില തെറ്റിയവനല്ല.