‘സഫലമീ യാത്ര…’ – (64)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
യേശുവിന്റെ സ്നേഹം
റഷ്യൻ സാഹിത്യകാരൻ ദയ്സ്‌കോവിസ്കിയുടെ പ്രസിദ്ധമായ ആഖ്യാനമാണ് കാരമ സോവ് സഹോദരന്മാർ. ഇവാനും, അലോഷ്യയുമാണ് സഹോദരന്മാർ. ദൈവ നിഷേധിയായിരുന്നു ഇവാൻ; അലോഷ്യ ക്രിസ്തുവിന്റെ അടിയുറച്ച ശിഷ്യനും.
ഇരുവരും ഒരു കഫേയിൽ വച്ച് നാളുകൾക്ക് ശേഷം കണ്ടു മുട്ടുന്നു. അലോഷ്യയുടെ ക്രിസ്തുവിശ്വാസത്തെ ഹനിക്കുവാൻ ഇവാൻ താൻ രചിച്ച ക്രിസ്തുവിനെ അപഹാസ്യമാക്കിയ ഒരു നീണ്ട കാവ്യം ഉറക്കെ വായിച്ചു. മഹാന്യായാധിപന്റെ മുൻപിൽ യേശു വിസ്താരത്തിനായി നിൽക്കുന്നു. സ്വതന്ത്രമായി തീരുമാനമെടുക്കുവാൻ, മനുഷ്യന് യേശു നൽകിയ സ്വാതന്ത്ര്യം അന്യായമായി ചാർത്തി യേശുവിനെ വിസ്താരത്തിൽ പ്രതി കൂട്ടത്തിലാകുന്നു. ഈ സ്വാതന്ത്ര്യമാണ് വേദനയും, കഷ്ടതയും മനുഷ്യരാശിയിൽ ഉളവാക്കിയത് എന്നായിരുന്നു കുറ്റപത്രം.
കുറ്റപത്രത്തിന് മുൻപിൽ വാക്കുകളില്ലാതെ നിൽക്കുന്ന യേശുവിനെയായിരുന്നു ഇവാൻ അവതരിപ്പിച്ചത്. മറുന്യായങ്ങൾക്ക് പകരം, യേശു ന്യായാധിപതിയുടെ അടുക്കയെത്തി അദ്ദേഹത്തിന് സ്നേഹചുംബനം നൽകുന്നു. ഇതൊന്നു അയുക്തിക നടപടി എന്നാണ് ഇവാന്റെ പക്ഷം.
എന്നാൽ ഇവാൻ മിടുക്കനായി എന്ന് തോന്നും വിധം നിൽക്കുമ്പോൾ, അലോഷ്യ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് ഇവാന്ന് സ്നേഹചുംബനം നൽകുന്നു. ഈ രംഗം അവിടെയുള്ള സാഹചര്യങ്ങളെ ആകമാനം മാറ്റി മറിക്കുന്നു. സന്ദേഹങ്ങളുടെയും, ശത്രുതയുടെ മുകളിൽ സ്നേഹത്തിന്റെ വിജയക്കൊടി ഉയരുന്നു. എല്ലാ വിധിയെഴുതുകളുടെയും കാഠിന്യത്തെ ലഖുവാക്കുവാൻ ക്രിസ്തുവിൻ സ്നേഹത്തിന്റെ കരുത്തിന് കഴിയും.
“ഞാനോ നിങ്ങളോട് പറയുന്നത് : നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിപ്പിൻ” (മത്തായി : 5:44) എല്ലാ എതിർ വാദങ്ങളെ നിഷ്പ്രഭമാക്കുന്ന ശക്തി സ്നേഹത്തിനുണ്ട്. വിശുദ്ധ സ്നേഹത്തിന്റെ സ്പര്ശനങ്ങൾ ശത്രുവിനെ മാനസാന്തരത്തിലേക്കു നയിക്കും.